District News
പാലാവയൽ: 2018ലെയും 2019ലെയും പ്രളയകാലത്തെ അനുഭവങ്ങൾ കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലുമൊക്കെയുള്ള ബന്ധുക്കൾ പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലൊന്ന് നേരിട്ടനുഭവിക്കുന്നത് ആദ്യമായിട്ടാണെന്ന് പറയുകയാണ് പാലാവയലുകാർ. കുടിയേറ്റത്തിന്റെ ആദ്യനാളുകളിൽ പോലും വീട്ടിനകത്തേക്കു വരെ വെള്ളമെത്തുന്ന ഇതുപോലൊരനുഭവം ഉണ്ടായിട്ടില്ലെന്ന് പഴയ തലമുറക്കാർ പറയുന്നു.
വെള്ളമിറങ്ങി രണ്ടുദിവസമാകുമ്പോഴും ആരും വീടുകളിൽ തിരിച്ചുകയറി താമസം തുടങ്ങിയിട്ടില്ല. പാലാവയൽ ഭാഗത്ത് പ്രധാനമായും 17 വീടുകളിലാണ് വെള്ളം കയറിയത്. ഇതിൽ രണ്ടെണ്ണം പൂട്ടിക്കിടക്കുന്നവയായിരുന്നു. ബാക്കി 15 വീടുകളിലെയും കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി താമസിക്കുകയാണ്.
പകൽസമയങ്ങളിൽ കുടുംബാംഗങ്ങളെത്തി വീടുകൾ വൃത്തിയാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സഹായവുമായി ഒപ്പമുണ്ട്. പക്ഷേ വെള്ളവും ചെളിയും കയറിയ വീടുകളുടെ അകവും വീട്ടുപകരണങ്ങളും വൃത്തിയാക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ലെന്ന് എല്ലാവരും ഒരുപോലെ തിരിച്ചറിയുകയാണ്.
ടൈൽസിട്ട നിലത്തെല്ലാം ചെളി പറ്റിപ്പിടിച്ചു കിടക്കുന്നു. അസഹനീയമായ ദുർഗന്ധവുമുണ്ട്. പലതവണ സോപ്പും വെള്ളവുമുപയോഗിച്ച് കഴുകിയിട്ടും ഇതൊന്നും മാറാത്ത നിലയാണ്. എല്ലായിടങ്ങളിലും ഇഴജന്തുക്കളും കയറിയിട്ടുണ്ട്. റഫ്രിജറേറ്ററും വാഷിംഗ് മെഷീനും പാത്രങ്ങളുമടക്കം വീട്ടുപകരണങ്ങളിലെല്ലാം ചെളികയറി. പലതും ഉപയോഗശൂന്യമായി.
സോഫയും കിടക്കയുമെല്ലാം ഈർപ്പംതട്ടി നനഞ്ഞുകിടക്കുകയാണ്. ഇതെല്ലാം ഒരുവിധം ശരിയാക്കി താമസം തുടങ്ങണമെങ്കിൽ ഇനിയും ദിവസങ്ങളെടുക്കുമെന്ന നിലയാണ്. എല്ലാ വീടുകളിലും ലക്ഷങ്ങളുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്.
പാലാവയൽ സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെയുടെ നേതൃത്വത്തിൽ ഇടവകയിൽ നിന്നുള്ള സന്നദ്ധസേവകരുടെ സംഘം ഇന്നലെ എല്ലാ വീടുകളിലുമെത്തി ഭക്ഷ്യോത്പന്ന കിറ്റുകളും മറ്റു സഹായങ്ങളും നൽകി. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാണി, വൈസ് പ്രസിഡന്റ് ജോസഫ് മുത്തോലി എന്നിവരും മറ്റു നപ്രതിനിധികളും വീടുകൾ സന്ദർശിച്ചു.
Kerala
പമ്പ: അതിതീവ്ര മഴയും ഇതേ തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ ശബരിമല യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള ഭക്തർ കഴിവതും യാത്ര ഒഴിവാക്കണമെന്നാണ് നിർദേശം.
Kerala
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ കാൻസസിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർഥിയും ഐടി പ്രഫഷണലുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) മരിച്ചു. ഇയാൾ ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു വിവരം.
നെബ്രാസ്കയിലെ ഒമാഹയിലാണ് വെങ്കിടേഷ് താമസിച്ചിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് ഇയാൾ അപകടത്തിൽപ്പെട്ടത്.
District News
കോഴഞ്ചേരി: ആധുനിക രീതിയില്‍ പുനർനിർമിച്ച തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിലെ വിവിധ സ്ഥലങ്ങളില്‍ കുഴികളും വെള്ളക്കെട്ടുകളും. വെള്ളക്കെട്ട് രൂക്ഷമായത് സ്ഥിരമായ അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. റോഡ് ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തി എന്നു പറയുമ്പോള്‍തന്നെയാണ് മഴക്കാലം ആരംഭിച്ചതോടെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് ഏറെ അപകടം ഉണ്ടാക്കുന്നത്.
ടികെ റോഡിലെ മാരാമണ്ണില്‍ തോട്ടപ്പുഴശേരി വില്ലേജ് ഓഫീസിനു മുന്പില് രൂപപ്പെട്ടിരിക്കുന്ന കുഴി ഏറെ അപകടകരമാണ്. ടികെ റോഡില്തന്നെയുള്ള തെക്കേമലയ്ക്കു സമീപം ട്രൈഫന്റ് ജംഗ്ഷനിലും അഗാധമായ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. കോഴഞ്ചേരി ടൗണിലും ഇതേപോലെയുള്ള കുഴകള്‍ കാണപ്പെടുന്നു.
തെക്കേമല ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റുകളോ, ദിശാബോര്‍ഡുകളോ ഇല്ലാത്തതിനാല്‍ അമിത വേഗത്തിൽ വരുന്ന വാഹനങ്ങള്‍ അപകടത്തിൽപ്പടുന്നത് തുടര്‍ക്കഥയാകുകയാണ്.
ടികെ റോഡിലെ കുമ്പനാട് - മുട്ടുമണ്‍, പുല്ലാട് ജംഗ്ഷന്, തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍ഭാഗം, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം, തെക്കേമല ജംഗ്ഷന് എന്നിവിടങ്ങളിലെ കുഴികള്‍ രൂപപ്പെട്ടത് വിവാദമായതിനെത്തുടര്‍ന്ന് നവീകരണം നടത്തിയെങ്കിലും അപകടത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല. ടികെ റോഡിലെ പുല്ലാട് മുതല്‍ മാരാമണ്‍ വരെയുള്ള ഭാഗത്താണ് ഏറെ അപകടങ്ങള്‍ ഉണ്ടാകുന്നത്.
റോഡരികിലെ അനധികൃത വ്യാപാരങ്ങളും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു. റോഡ് നവീകരിച്ചെങ്കിലും മുന്‍കരുതല്‍ ബോര്‍ഡുകളോ, സിഗ്നല്‍ ലൈറ്റുകളോ സ്ഥാപിക്കാതിരിക്കുന്നത് വീണ്ടും അപകടങ്ങള്‍ വിളിച്ചുവരുത്തും.
District News
തൃശൂർ: കാലവർഷത്തിൽ ചാലക്കുടിപ്പുഴയിലെ ജലനിരപ്പു നിയന്ത്രിക്കാനും ജനവാസമേഖലയിൽ വെള്ളപ്പൊക്കം ഒഴിവാക്കാനും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
നിലവിൽ പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 417.35 മീറ്ററാണ്. മുൻവർഷത്തെ മാതൃകയിൽ ഇക്കുറിയും ഡാമിലെ ജലനിരപ്പ് ക്രെസ്റ്റ് ലെവലായ 419.40 മീറ്ററിൽ നിലനിർത്താൻ തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ ഒ.ജെ. ജനീഷ്, എംഎൽഎമാർ എന്നിവർ പങ്കെടുത്ത എക്സ്റ്റൻഡഡ് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി മീറ്റിംഗിൽ തീരുമാനിച്ചു.
ഇന്നുമുതൽ 419.40 മീറ്ററിൽ ഗേറ്റുകൾ തുറന്നുവയ്ക്കും. ഷോളയാർ ഡാം, വൃഷ്ടിപ്രദേശങ്ങൾ, മറ്റ് അണക്കെട്ടുകൾ എന്നിവിടങ്ങളിൽനിന്നുള്ള നീരൊഴുക്കും നിരീക്ഷിക്കും. ഡാമുകളിൽനിന്നു വെള്ളമൊഴുക്കേണ്ടിവന്നാൽ ജനങ്ങളെ മുൻകൂട്ടി അറിയിക്കാനും കളക്ടർ നിർദേശിച്ചു.
District News
ഒറ്റപ്പാലം: മഴ കനത്തതോടെ നഗരസഭ ബസ് സ്റ്റാൻഡിനു പുറകിൽ വൻ വെള്ളക്കെട്ട്. കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പീപ്പിൾസ് ബസാറിലേക്കും മറ്റു വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിപ്പെടണമെങ്കിൽ ഈ വെള്ളക്കെട്ട് കടക്കണം. മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് വലിയ ദുരിതമാകുകയാണ്. പടിഞ്ഞാറുഭാഗത്ത് ജലശുദ്ധീകരണശാലയുടെ പണിനടക്കുന്നതിനാൽ അവിടം അടച്ചുകെട്ടിയിരിക്കുകയാണ്. അതുകൊണ്ട് കെട്ടിടത്തിന്റെ കിഴക്കുഭാഗത്തുകൂടി വളഞ്ഞുവേണം ഇവിടേക്കെത്താൻ.
മഴ തുടങ്ങിയതുമുതൽ കെട്ടിടത്തിനു പുറകിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കെത്തുന്ന നൂറുകണക്കിന് ജനങ്ങളുടെ ദുരിതമാണിത്. ശക്തമായൊരു മഴപെയ്താൽ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ കിഴക്കുവശംമുതൽ പടിഞ്ഞാറുഭാഗംവരെ വെള്ളത്താൽ നിറയും. പിന്നെ വെള്ളം ഒഴിയണമെങ്കിൽ മണിക്കൂറുകൾ കഴിയണം. പൂട്ടുകട്ട വിരിച്ചതിലെ അശാസ്ത്രീയതമൂലമാണ് വെള്ളം കെട്ടിനിൽക്കുന്നതെന്നാണ് ആക്ഷേപം.
റോഡിനെക്കാൾ താഴ്ചയിലാണ് ഇവിടെ പൂട്ടുകട്ട വിരിച്ചിരിക്കുന്നത്. അതിനാൽ വേഗത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് ഇടയാക്കും. റോഡിനും പൂട്ടുകട്ട വിരിച്ചതിനുമിടയിലുള്ള മൺതിട്ടയടക്കം ചെളിനിറഞ്ഞുകിടക്കുന്നതിനാൽ സ്ഥാപനത്തിലേക്കു പോകുന്നത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
ഇരുചക്രവാഹനങ്ങളിൽ വരുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. പീപ്പിൾസ് ബസാറിലേക്ക് ഇറങ്ങുന്ന ഭാഗത്ത് ചെളിനിറഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്. ഇവിടേക്കെത്തുന്ന പ്രായമായവർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്.
District News
കയ്പമംഗലം: കാലവർഷം കനത്തതോടെ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളക്കെട്ട് രൂക്ഷം. 20 ഓളം വീടുകൾ വെള്ളക്കെട്ടിൽ. തുടർച്ചയായിപെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്.
ദേശീയപാത ചെന്ത്രാപ്പിന്നി ബൈപ്പാസ് നിർമാണത്തെ തുടർന്ന് വെള്ളം ഒഴുകിപോകുന്ന തോടുകൾ പലതും മൂടിപ്പോവുകയും പാതക്കടിയിലൂടെ പണിത കാന വീതി കുറഞ്ഞതും വെള്ളക്കെട്ടിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു.
ബൈപ്പാസിന് സമീപത്തെ വീടുകളും വെള്ളത്തിലാണ്. പപ്പടം നഗറിലേക്കുള്ള റോഡും വെള്ളംകയറി കിടക്കുകയാണ്. മഴ തുടർന്നാൽ വീടിനുള്ളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിലെ വെള്ളക്കെട്ട് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. ദേശീയപാത 183ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ടക്കവലയ്ക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്.
ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിനു കാരണം. സ്ലാബ് ഒടിഞ്ഞതും മാലിന്യം നിറഞ്ഞതുമാണ് ഓടകൾ മൂടാൻ കാരണമായതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ പരിസരമാകെ ചെളിവെള്ളം തെറിക്കുകയും പലപ്പോഴും കാൽനട യാത്രക്കാരുടെയും ഇരുചക്ര വാഹനയാത്രകരുടെയും ദേഹത്ത് പതിക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. ഓടയിലെ തടസംമാറ്റി വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
District News
കോതമംഗലം: വേനൽ മഴയിൽ കോതമംഗലം താലൂക്ക് ആശുപത്രിക്ക് മുന്നിൽ എ.എം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രിയുടെ കവാടത്തിലുള്‍പ്പെടെ റോഡില്‍ ഒരു അടിയിലേറെ വെള്ളം ഉയര്‍ന്നു. ഇതോടെ വാഹനങ്ങളുടെയും കാല്‍നടക്കാരുടെയും യാത്ര ദുഷ്കരമായി. പ്രദേശത്ത് ഗതാഗതകുരുക്കും രൂപപ്പെട്ടു. റോഡില്‍ വെള്ളം ഉയര്‍ന്നതോടെ ഏതാനും കടകളിലേക്കും വെള്ളം കയറി.ചെളിനിറഞ്ഞ വെള്ളമാണ് കടകളിലേക്കൊഴുകിയത്.
മറ്റിടങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് വെള്ളക്കെട്ടിന് കാരണം. വെള്ളം ഒഴുകി പോയിരുന്ന തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതും വിനയായി. കാലങ്ങളായുള്ള തോടാണ് കഴിഞ്ഞവര്‍ഷം നികത്തിയത്.
കഴിഞ്ഞ മഴക്കാലത്തും സമാന പ്രശ്നം ഉണ്ടായിരുന്നു. അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. തോട് പുനസ്ഥാപിച്ചില്ലെങ്കില്‍ മഴക്കാലത്ത് സ്ഥിതി രൂക്ഷമാകും. എത്രയും വേഗം അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
District News
കൂരാച്ചുണ്ട്: കൂരാച്ചുണ്ട്-ബാലുശേരി പിഡബ്ല്യുഡി റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിലെ കൈതക്കൊല്ലിയിൽ പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന് മുൻവശത്താണ് ഒരു മഴ പെയ്താൽ തൽക്ഷണം വെള്ളക്കെട്ട് രൂപപ്പെടുന്നത്.
ഏറെ കഷ്ടപ്പെട്ടാണ് ദേഹത്ത് വെള്ളം തെറിക്കാതെ യാത്രക്കാർ ഓടി മാറുന്നത്. റോഡിന് ഈ ഭാഗങ്ങളിൽ ഓവുചാലുകൾ നിർമിച്ചിട്ടില്ല. ഒട്ടനവധി വാഹനങ്ങൾ സർവീസ് നടത്തുന്ന കോഴിക്കോട്ടേക്കുള്ള പ്രധാന റോഡുമാണിത്. വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ദുരിതമായി മാറിയ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
District News
വയനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ ചോലമലയിൽ വീണ്ടും വെള്ളപ്പൊക്കം. ചോലമല പുഴ കരകവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 2024 ജൂലൈയിൽ വൻ ദുരന്തം വിതച്ച പ്രദേശമായതിനാൽ ഇത്തവണയും മണ്ണിടിച്ചിൽ ഭീതിയിലാണ് പ്രദേശവാസികൾ.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബെയ്ലി പാലത്തിന് സമീപവും വെള്ളം ഉയർന്നിട്ടുണ്ട്. പുഴയിൽ പാറകളും മരങ്ങളും ഒഴുകി വരുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. ദുരന്തനിവാരണ സേനയും അധികൃതരും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.
മഴ കടുക്കുകയാണെങ്കിൽ കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 2024-ലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട പല കുടുംബങ്ങളും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ ഇവർക്ക് സുരക്ഷിതമായ പുനരധിവാസം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.