റബാത്ത്: മൊറോക്കോയിൽനിന്ന് സ്പെയിനിലേക്കുള്ള കുടിയേറ്റപ്രവാഹം നിലച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രിതന്നെ കുടിയേറ്റക്കാർ മടങ്ങിയെന്ന് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
സമാന സംഭവം ആവർത്തിക്കാതിരിക്കാൻ ആഫ്രിക്കയിലെ സ്പാനിഷ് പ്രദേശമായ സെവ്തയ്ക്കും മൊറോക്കോയ്ക്കുമിടയിലുള്ള സമുദ്രാതിർത്തിയിൽ സ്പാനിഷ് പോലീസ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വേലി നിർമിക്കാൻ തുടങ്ങി.
യൂറോപ്പിലേക്കു കുടിയേറാൻ ആഗ്രഹിച്ച് 50,000 പേരാണ് വ്യാഴാഴ്ച മുതൽ സെവ്തയിലേക്കു കടക്കാൻ ശ്രമിച്ചത്. കുടിയേറ്റക്കാർക്ക് അനുകൂലമായി സ്പാനിഷ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു പെട്ടന്നുള്ള ഈ ഒഴുക്കിനു കാരണം. ഇതിൽ 48,000 പേരും വലിയ പ്രശ്നങ്ങളില്ലാതെ മൊറോക്കോയിലേക്കു മടങ്ങിയെന്നാണ് സ്പാനിഷ് വൃത്തങ്ങൾ അറിയിച്ചു.
കര അതിർത്തിയിലെ ഇരുന്പുവേലിയും സമുദ്രാതിർത്തിയിലെ പുലിമുട്ടും മറികടന്ന് സെവ്തയിൽ പ്രവേശിക്കാനുള്ള കുടിയേറ്റക്കാരുടെ ശ്രമം വലിയ പ്രതിസന്ധിക്കിടയാക്കി. തിക്കിലും തിരക്കിലും പെട്ടും നീന്തലിനിടെ മുങ്ങിയും 67 പേരാണു മരിച്ചത്. ഈ മരണങ്ങളെല്ലാം സ്പാനിഷ് ഭാഗത്താണ്. മൊറോക്കൻ ഭാഗത്തെ നില വ്യക്തമല്ല. മൊറോക്കൻ പോലീസും കുടിയേറ്റക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.
ഇതിനിടെ, കുടിയേറ്റവിഷയത്തിലെ സ്പാനിഷ് നിലപാട് യൂറോപ്യൻ യൂണിയനിൽ ഭിന്നത സൃഷ്ടിച്ചു. യൂറോപ്പിലേക്കുള്ള കുടിയേറ്റം തടയാൻ സ്പെയിൻ നടപടികളെടുക്കണമെന്ന് ചില അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
പാസ്പോർട്ട് രഹിത ഷെങ്കൻ യാത്രാ മേഖലയിൽനിന്ന് സ്പെയിനിനെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നു. ഇറ്റലി ഈ തീരുമാനം നടപ്പിലാക്കുകയും ചെയ്തു. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതികരണം സ്വാർഥത നിറഞ്ഞതാണെന്ന് സ്പെയിൻ പറഞ്ഞു.
സെവ്ത വിഷയത്തിൽ യൂറോപ്യൻ ആഭ്യന്തര മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് രാജ്യങ്ങൾ ആവശ്യപ്പെട്ടു.