കുവൈറ്റ് സിറ്റി: റസ്റ്റോറന്റുകളുടെയും ഭക്ഷ്യോത്പന്നങ്ങളുടെയും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴിയുള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനായി കുവൈറ്റ് വ്യാപാര - വ്യവസായ മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കി.
ഇത് പ്രകാരം ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകൾ ഈടാക്കുന്ന ഫീസ്, കമ്മീഷൻ നിരക്ക് എന്നിവ മൂന്ന് വർഷത്തേക്ക് മാറ്റം വരുത്താൻ കഴിയില്ല. വിപണിയിൽ സ്ഥിരത ഉറപ്പാക്കുക, സ്ഥാപനങ്ങൾക്ക് സാമ്പത്തികാസൂത്രണം എളുപ്പമാക്കുക, ചെറുകിട - ഇടത്തരം സംരംഭങ്ങളെ അന്യായമായ സമ്മർദങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് പുതിയ ഉത്തരവ്.
2026-ലെ ഫീസ് നിരക്കിന്റെ പട്ടിക ഒരു മാസത്തിനുള്ളിൽ മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും മന്ത്രാലയം അംഗീകരിച്ച വാർഷിക സേവന പട്ടിക പ്രകാരമുള്ള നിരക്ക് മാത്രമേ സേവനദാതാക്കൾ സ്വീകരിക്കാവൂ എന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്ലാറ്റ്ഫോമുകൾ ഏകപക്ഷീയമായി നിർബന്ധിത കരാറുകൾ ഏർപ്പെടുത്തുന്നതിനും ഒരേ വിഭാഗത്തിലെ ഉപഭോക്താക്കൾക്കിടയിൽ അന്യായമായ മുൻഗണന നൽകുന്നതും ഉത്തരവവിൽ നിരോധിച്ചു. എല്ലാ ഫീസുകളും വ്യക്തമായ കരാറുകളിലൂടെ മാത്രമേ ഏർപ്പെടുത്താൻ പാടുള്ളു. കരാറിൽ ഉൾപ്പെടാത്ത ഏതൊരു ഫീസും നിയമപരമായി അസാധുവായിരിക്കും.
ഭക്ഷണ വിതരണത്തിനായി ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ നടത്തുന്ന എല്ലാ കമ്പനികളും രണ്ട് മാസത്തിനുള്ളിൽ തങ്ങളുടെ ലൈസൻസ് പ്രവർത്തനം "ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾ വഴി ഡെലിവറി സേവന മാനേജ്മെന്റ്' എന്ന വിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യണം.
ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ദേശീയ വ്യാപാര മേഖലയെ പിന്തുണയ്ക്കുന്നതിനും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ന്യായവും സുതാര്യവുമായ മത്സരം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം.