ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിൽക്കൽ സമൂസ കൊട്ടയ്ക്ക് മുകളിൽ കാൽ വെച്ചിരുന്ന് ഫോൺ സംസാരിക്കുന്ന കച്ചവടക്കാരന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷയെയും റെയിൽവേയിലെ ഭക്ഷണ ശുചിത്വത്തെയും പൂർണമായി ചോദ്യം ചെയ്യുന്നതാണ് സഹയാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ.
ട്രെയിൻ യാത്രകളിൽ ഭക്ഷണത്തിനായി ഇത്തരം മാർഗങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശങ്കയാണ് ഈ സംഭവം സമ്മാനിക്കുന്നത്.
അനധികൃതമായി ട്രെയിനുകളിൽ കയറിപ്പറ്റുന്ന ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാൻ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലേ എന്ന ചോദ്യവും പൊതുജനം ഉയർത്തുന്നുണ്ട്. ദൃശ്യങ്ങൾ പരക്കെ പ്രചരിച്ചതോടെ വിഷയത്തിൽ റെയിൽവേ അധികൃതർ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി.
എന്നാൽ വീഡിയോയിലുള്ള വ്യക്തി റെയിൽവേയുടെ ഔദ്യോഗിക കാറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനല്ലെന്നും, ട്രെയിൻ നമ്പർ 12809-10 ൽ മെയ് ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയിൽ നടത്തിയ പരിശോധനകളിൽ ഇങ്ങനെയൊരു ജീവനക്കാരൻ ലൈസൻസുള്ളവരുടെ കൂട്ടത്തിൽ ഇല്ലെന്ന് വ്യക്തമായതായും റെയിൽവേ അറിയിച്ചു.
ഇയാൾ അനുമതിയില്ലാതെ കോച്ചുകളിൽ കയറി കച്ചവടം നടത്തിയ ആളാണെന്നാണ് അധികൃതരുടെ വിശദീകരണം. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ റെയിൽവേ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.
അനധികൃത കച്ചവടക്കാർ കയറുന്നത് തടയാൻ റെയിൽവേ ലൈസൻസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകുകയും, ട്രെയിനുകളിൽ സംശയാസ്പദമായ രീതിയിൽ ആരെങ്കിലും വിൽപ്പന നടത്തുന്നത് കണ്ടാൽ ഉടനടി കൺട്രോൾ റൂമിൽ വിവരമറിയിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇതിനൊപ്പം യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ ട്രെയിനുകളിൽ കർശനമായ മിന്നൽ പരിശോധനകൾ തുടരാനാണ് റെയിൽവേയുടെ തീരുമാനം.