മലപ്പുറം: ഫുട്ബോൾ താരം അരീക്കോട് മൈത്ര കൊറള്ളിയാടൻ മൂസാൻ കുട്ടിയുടെ മകൻ അസീം കൊറളിയാടൻ (44) കോയന്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.
കോയന്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറാണ്. ബുധനാഴ്ച രാത്രി പത്തോടെ ജോലി സ്ഥലത്തേക്ക് പോകവേ അസീം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
എംഇഎസ് മന്പാട് കോളജിലൂടെ കാലിക്കട്ട് സർവകലാശാല ടീമിലേക്കും തുടർന്ന് മലപ്പുറം ജില്ലാ ടീമിലേക്കുമുള്ള അസീമിന്റെ ഉയർച്ച സ്വഭാവികമായിരുന്നു. അണ്ടർ-21 കേരള ടീം അംഗമായിരുന്ന അസീം സന്തോഷ് ട്രോഫിയിൽ തമിഴ്നാടിനായും മഹാരാഷ്ട്രയ്ക്കായും ബൂട്ടണിഞ്ഞിട്ടുണ്ട്.
ഐ ലീഗ് ഉൾപ്പെടെയുള്ള ദേശീയ ടൂർണമെന്റുകളിൽ ഈസ്റ്റ് ബംഗാൾ, വാസ്കോ ഗോവ, സാൽഗോക്കർ, മുംബൈ എഫ്സി, മഹീന്ദ്ര യുനൈറ്റഡ് എന്നീ പ്രമുഖ ക്ലബുകൾക്കായും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ഇരട്ടസഹോദരൻ അനീസിനൊപ്പമുള്ള അസീമിന്റെ ഇലവൻസ്-സെവൻസ് മൈതാനങ്ങളിലെ പ്രകടനങ്ങൾ ഒരു തലമുറയുടെ ഫുട്ബോൾ ഓർമകളുടെ ഭാഗമാണ്. കുടുംബ സമേതം കോയന്പത്തൂരിലായിരുന്നു താമസം.
ഭാര്യ:മുംതാസ്. മക്കൾ: സിയ, ഇൽസ. സഹോദരങ്ങൾ: ഷമീർ, ഷബീർ, അനീസ്, ഷമീന. മാതാവ്: കാഞ്ഞിരാല സൈനബ.