വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ വീസ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, വിദേശ ഡോക്ടർമാരുടെ വിസ നടപടികൾ പുനരാരംഭിക്കാൻ ആഭ്യന്തര സുരക്ഷാ വകുപ്പ് അനുമതി നൽകി.
39 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന വിസ നിയന്ത്രണങ്ങളിൽ നിന്നാണ് ഡോക്ടർമാരെ ഒഴിവാക്കിയത്. 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന യാത്രാ വിലക്കിനെത്തുടർന്ന് വിസ പുതുക്കലുകളും ഗ്രീൻ കാർഡ് അപേക്ഷകളും തടസപ്പെട്ടിരുന്നു.
അമേരിക്കയിലെ ആരോഗ്യ മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്താണ് ഈ പിൻമാറ്റം. യുഎസിലെ ഡോക്ടർമാരിൽ കാൽഭാഗവും വിദേശത്ത് പരിശീലനം നേടിയവരാണ്.
വിദേശ ഡോക്ടർമാരിൽ 64 ശതമാനവും സേവനമനുഷ്ഠിക്കുന്നത് ഗ്രാമീണ മേഖലകളിലും ഡോക്ടർമാരുടെ കുറവുള്ള പ്രദേശങ്ങളിലുമാണ്. നിയന്ത്രണം തുടരുന്നത് ആരോഗ്യരംഗത്തെ തകർക്കുമെന്ന് മെഡിക്കൽ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ പുതിയ ഉത്തരവോടെ വിദേശ ഡോക്ടർമാർക്ക് അമേരിക്കൻ ആശുപത്രികളിൽ ജോലി ചെയ്യുന്നതിനായുള്ള വിസകൾ തടസമില്ലാതെ ലഭിക്കും.