ന്യൂഡൽഹി: ഇന്ത്യൻ പൗരന്മാരുടെ വിദേശയാത്രകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോഗിക രേഖയാണ് പാസ്പോർട്ടെന്നും കൃത്യമായ സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് ഇത് അനുവദിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
1967ലെ പാസ്പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യയിൽ പാസ്പോർട്ട് നൽകുന്നതെന്നും വിദേശകാര്യാ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ എട്ട് ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ പാസ്പോർട്ട് ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 24 ന് പാസ്പോർട്ട് സേവാ ദിവസിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ പങ്കെടുത്ത വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പാസ്പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അതൊരു യാത്രാരേഖ മാത്രമാണെന്നും പ്രസ്താവിച്ചിരുന്നു. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.