എരുമപ്പെട്ടി: വീടിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചിറമനേങ്ങാട് നെല്ലിക്കുന്നിലെ വീട്ടിൽ നിന്ന് കണ്ടെത്തിയത് 42-45 വയസിനിടയിൽ പ്രായമുള്ള സ്ത്രീയുടേതാണെന്നും അസ്ഥികൂടത്തിന് 152 സെന്റിമീറ്റർ ഉയരമുണ്ടെന്നും ഫോറൻസിക് വിഭാഗത്തിന്റെ പരിശോധനയിൽ വ്യക്തമായി. അസ്ഥികൂടത്തിലുണ്ടായിരുന്ന ഏലസിൽ ഖുറാൻലിഖിതവും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ചിറമനേങ്ങാട് നെല്ലിക്കുന്ന് പാടശേഖരത്തിനുസമീപം ആൾത്താമസമില്ലാത്ത വീടിന്റെ വരാന്തയിലാണ് കുഴിച്ചിട്ടനിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. മൂന്നുവർഷം മുമ്പാണ് ഈ വീട്ടിൽ താമസമുണ്ടായിരുന്നത്. ആലപ്പുഴയിലുള്ള സ്ത്രീകളടക്കമുള്ള ഒരു കുടുംബവും ഇതരസംസ്ഥാന തൊഴിലാളികളുമാണ് ഇവിടെ താമസിച്ചിരുന്നതെന്നു നാട്ടുകാർ പറയുന്നു.
അടഞ്ഞുകിടന്നിരുന്ന വീട് പഴയ ഉടമസ്ഥന്റെ കൈയിൽനിന്നു രണ്ടുവർഷംമുമ്പ് മറ്റൊരാൾ വാങ്ങിയിരുന്നു. ഞായറാഴ്ച വൈകുന്നേരും വീടിന്റെ പിന്നിലെ ചായ്പിന്റെ നിലം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തുണികളിലും പായയിലും പൊതിഞ്ഞനിലയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്.
അസ്ഥികളോടൊപ്പം തുണികളുടെയും പായയുടെയും അവശിഷ്ടങ്ങൾ കണ്ടെത്തി. തിരിച്ചറിയാതിരിക്കാൻ മൃതദേഹം അടുപ്പിനടിയിൽ കുഴിച്ചിട്ടതിനുശേഷം കുഴിമൂടി മണ്ണു തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു. കുന്നംകുളം എസിപി സി.ആർ. സന്തോഷിന്റെയും എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം.
ഈ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നവരെ കേന്ദ്രീകരിച്ചാണ് പ്രാഥമികഅന്വേഷണം നടത്തുന്നത്. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം. നൗഷാദ്, മെമ്പർമാരായ ആമിന സുലൈമാൻ, പ്രകാശൻ പേങ്ങാട്ടുപാറ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു.