സീയൂൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കാൻ ശ്രമിച്ചതിന് ഇംപീച്ച് ചെയ്യപ്പെട്ട മുൻ പ്രസിഡന്റ് യൂൺ സുക് യോളിന് കോടതി അഞ്ചു വർഷം തടവുശിക്ഷ വിധിച്ചു.
അദ്ദേഹം വിചാരണ നേരിടുന്ന നാലു കേസുകളിൽ ആദ്യത്തെ വിധിയാണിത്. പട്ടാളനിയമം നടപ്പാക്കാനുള്ള യൂണിന്റെ നീക്കം രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചതായി കോടതി നിരീക്ഷിച്ചു.
അധികാര ദുർവിനിയോഗം, നീതിനിർവഹണത്തിനു തടസംനിൽക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ യൂൺ ചെയ്തതായി കോടതി കണ്ടെത്തി. മന്ത്രിസഭയുടെ അനുമതി വാങ്ങാതെ പട്ടാളനിയമം പ്രഖ്യാപിക്കൽ, പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും പട്ടാളനിയം പ്രഖ്യാപിക്കുന്നതിനെ പിന്തുണച്ചിരുന്നു എന്നു വരുത്തിത്തീർക്കാൻ വ്യാജരേഖ ചമയ്ക്കൽ, അറസ്റ്റ് തടയാൻ പ്രസിഡൻഷ്യൻ ബോഡിഗാർഡുകളെ വിന്യസിക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് ഈ കുറ്റങ്ങൾ തെളിഞ്ഞത്.
വിചാരണ നേരിടുന്ന മറ്റു കേസുകളിലും യൂണിനു കോടതിയിൽനിന്നു ദയ ലഭിക്കില്ലെന്ന സൂചനയാണ് ഇന്നലത്തെ വിധിയിൽനിന്നു ലഭിക്കുന്നത്. ഒരു കേസിൽ കലാപമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്ന യൂണിന് വധശിക്ഷ നല്കണമെന്നാണു പ്രോസിക്യൂഷന്റെ ആവശ്യം. ഈ കേസിന്റെ വിധി അടുത്ത മാസം പ്രഖ്യാപിക്കും.
ദേശീയ സുരക്ഷ, രാഷ്ട്രീയ അനിശ്ചിതത്വം എന്നീ കാരണങ്ങൾ പറഞ്ഞാണ് 2024 ഡിസംബർ മൂന്നിനു യൂൺ പട്ടാളനിയമം പ്രഖ്യാപിച്ചത്. മണിക്കൂറുകൾകകം പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്റ് പട്ടാളനിയമം അസാധുവാക്കി. ദിവസങ്ങൾക്കുള്ളിൽ യൂണിനെ പാർലമെന്റ് ഇംപീച്ച് ചെയ്തു. ആറു മാസത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് ലീ ജേ മ്യുംഗ് ദക്ഷിണകൊറിയൻ പ്രസിഡന്റായി.
ദക്ഷിണകൊറിയയിൽ ഭരണാധികാരികൾക്കു ജയിൽശിക്ഷ ലഭിക്കുന്നത് ഇതാദ്യമല്ല. അഴിമതിക്കേസിൽ മുൻ പ്രസിഡന്റ് പാർക്ക് ഗ്യൂൻ ഹ്യുവിന് 2021ൽ 20 വർഷത്തെ ജയിൽശിക്ഷ ലഭിച്ചെങ്കിലും വൈകാതെ മാപ്പു നല്കി മോചിപ്പിച്ചു.