ന്യൂഡല്‍ഹി: ഷാഹ്ദാരയിലുള്ള ഗാന്ധിനഗര്‍ മേഖലയില്‍ നാലുനില കെട്ടിടം ചെരിഞ്ഞതിനെത്തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.
കെട്ടിടം പെട്ടെന്ന് പൂര്‍ണമായും ചെരിയുകയും വിള്ളല്‍ കാണപ്പെടുകയും ചെയ്തതിനെത്തുടര്‍ന്ന് പരിഭ്രാന്തരായ താമസക്കാരും പരിസരവാസികളും ഡല്‍ഹി പൊലിസിനെയും മറ്റ് അധികൃതരെയും അറിയിക്കുകയായിരുന്നു.
മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ പൊലിസ് കെട്ടിടത്തിനു സമീപത്തേക്ക് ആളുകള്‍ എത്തുന്നത് തടഞ്ഞിരിക്കുകയാണ്.
മുനിസിപ്പല്‍ കോര്പറേഷന് അധികൃതര്‍ സ്ഥലത്തെത്തുകയും കെട്ടിടത്തിന്റെ അവസ്ഥ പരിശോധിക്കുകയും ചെയ്തു. കെട്ടിടം സ്വമേധയാ പൊളിച്ചുനീക്കാന്‍ എംസിഡി അധികൃതര്‍ കെട്ടിട ഉടമയോടു നിര്‍ദേശിച്ചിട്ടുണ്ട്. അതിനു തയാറായില്ലെങ്കില്‍ ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മൂന്ന് കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. മുകളില്‍ മൂന്ന് കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. സുരക്ഷാകാരണങ്ങള്‍ കണക്കിലെടുത്ത് കെട്ടിടം നിലവില്‍ പൂര്‍ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട മെഷീനുകള്‍ ഉപയോഗിച്ചതിന്റെ പ്രകമ്പനം കൊണ്ടാണ് കെട്ടിടം അപകടാവസ്ഥയിലായതെന്നും കെട്ടിടത്തിന്റെ അടിത്തറയ്ക്കു ബലക്ഷയമുണ്ടായിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു.
ഡല്‍ഹി യൂണിവേഴ്സിറ്റിക്കു സമീപം സത്യനികേതനില്‍ പിജി ഹോസ്റ്റല്‍ തകർന്നുവീണ് ഏഴുപേര്‍ മരിച്ച ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് സമാനമായ പുതിയ സംഭവം.