അടൂർ: അടൂരിൽ ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് യുവതിയെ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ 13 വർഷത്തിനുശേഷം കോടതിവിധി. അടൂർ മണക്കാല സ്വദേശിനിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. കേസിൽ നാലു പ്രതികളും കുറ്റക്കാരാണെന്ന് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി കണ്ടെത്തി. മൂന്നാം പ്രതിക്ക് 37 വർഷം തടവും 3,03,000 രൂപ പിഴയും വിധിച്ചു. 2013-ലായിരുന്നു കേസിനാസ്പദമായ സംഭവം.
എമിഗ്രേഷൻ അംഗീകാരമില്ലാതെ വ്യാജ വാഗ്ദാനങ്ങൾ നൽകി യുവതിയെ കുവൈറ്റിലെത്തിച്ച് പണം തട്ടിയെടുക്കുകയും ക്രൂര പീഡനത്തിനിരയാക്കുകയുമായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷവും ഭീഷണി തുടർന്നതോടെയാണ് യുവതി പൊലിസിനെ സമീപിച്ചത്. കൂരമ്പാല സ്വദേശി ജോളി സ്റ്റാൻലി, കവിയൂർ സ്വദേശി മുരളീധരൻ നായർ, ആലുവ ചൂണ്ടി സ്വദേശി നവാസ് എന്ന ബിജുമോൻ, കവിയൂർ സ്വദേശി സതീശ് കുമാർ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.