കാഞ്ഞിരപ്പള്ളി: എത്ര മനോഹരമായ കാഴ്ചയായിരുന്നു അത്. മനസിനെ കുളിർപ്പിക്കുന്ന നിമിഷങ്ങൾ. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിനു പിതാവിന്‍റെ സ്ഥാനത്തുനിന്നു വധുവിന്‍റെ കൈ പിടിച്ചു വരനു നൽകി ഒരു കത്തോലിക്ക വൈദികൻ. പലപ്പോഴും മതപരിവർത്തനത്തിന്‍റെയും മറ്റും പേരിൽ കാരുണ്യസ്ഥാപനങ്ങൾക്കെതിരേ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കുള്ള നന്മയാർന്ന മറുപടി കൂടിയായിരുന്നു പാർവതിയുടെ ഈ വിവാഹച്ചടങ്ങ്.
താൻ ഡയറക്ടറായ സ്ഥാപനത്തിൽ വളർന്ന പെൺകുട്ടിയുടെ വിവാഹമാണ് ഒരു അച്ഛന്‍റെ സ്ഥാനത്തുനിന്നുകൊണ്ട് ഫാ. റോയി വടക്കേൽ എന്ന വൈദികൻ നടത്തിക്കൊടുത്തത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയാണ് ഫാ. റോയി വടക്കേൽ.
മുണ്ടക്കയം വണ്ടൻപതാൽ ബത്‌ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് പാർവതി എത്തുന്നത്. അന്നു മുതൽ പിതാവിന്‍റെ സ്ഥാനത്തായിരുന്നു അവൾക്കു ഫാ. റോയി മാത്യു വടക്കേൽ. ശ്രീക്കുട്ടി എന്നായിരുന്നു അവളെ ഫാ. റോയി വിളിച്ചിരുന്നത്. വിവാഹ പ്രായമെത്തിയപ്പോൾ അദ്ദേഹംതന്നെ മുൻകൈയെടുത്തു വരനെയും കണ്ടെത്തുകയായിരുന്നു.
അങ്ങനെയാണ് വണ്ടൻപതാൽ സെന്‍റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തിയത്. ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിന് കാർമികനടക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ കൈപിടിച്ചു വരനെ ഏല്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാ. റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.