ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള നിർണയക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഇന്ന് ഒപ്പിടും. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ.
രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിക്കുന്നത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തും. ഹൈദരാബാദ് ഹൗസിലാണ് ചർച്ച. ഉച്ചയ്ക്ക് ഒന്നരയോടെ സംയുക്ത വാർത്താ സമ്മേളനം നടക്കും. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
പ്രധാന സവിശേഷതകൾ
കരാർ സാധ്യമായാൽ വിപണിയിൽ വമ്പൻ കുതിപ്പാണുണ്ടാകുക. 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
സെക്യൂരിറ്റി ആൻഡ് ഡിഫൻസ് പാർട്ണർഷിപ്പ് വഴി പ്രതിരോധ മേഖലയിൽ കൂടുതൽ കരുത്തുറ്റ ബന്ധം സ്ഥാപിക്കുന്നതാകും കരാർ. യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്'-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നതു രാജ്യത്തിനു ഗുണകരമാകും.
ഇന്ത്യൻ തൊഴിലാളികൾക്കും പ്രഫഷണലുകൾക്കും യൂറോപ്പിലേക്കു കൂടുതൽ എളുപ്പത്തിൽ കുടിയേറാനും ജോലി ചെയ്യാനും സാധിക്കുന്ന "മൊബിലിറ്റി പാർട്ണർഷിപ്' കരാറിലും ഇന്നു തീരുമാനമുണ്ടാകും. ഫ്രാൻസ്, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾക്ക് പുറമെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കും.
ഇരട്ടിയാകും
2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണു നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്.
ആഗോള സുരക്ഷയിലും കരാർ നിർണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
ചരിത്രപ്രാധാന്യം
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.