ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെയുടെ 59 എംഎൽഎമാർ. സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ പറയുന്നു. അതിനാൽ അനാവശ്യ ചെലവ് ഒഴിവാക്കണമെന്നും ഉദയനിധി പറഞ്ഞു.
എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലം പരിശോധിച്ച് അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാറുകൾ നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.ഇതിനെ വിമർശിച്ച് ഡിഎംകെയും രംഗത്തെത്തിയിരുന്നു.
അധികാരമേറ്റതുമുതൽ സംസ്ഥാനം സാമ്പത്തിക ബാധ്യതയിലാണെന്ന് പറയുന്ന ടിവികെ സർക്കാർ തന്നെ എംഎൽഎമാർക്ക് സൗജന്യ കാർ നൽകുന്നത് വൈരുധ്യമാണെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി. അതേസമയം എല്ലാ എംഎൽഎമാരെയും തുല്യരായി കാണാനാണ് മുഖ്യമന്ത്രി വിജയ് ശ്രമിച്ചതെന്ന് മന്ത്രി ആദവ് അർജുന പറഞ്ഞു.
വിസികെ, കമ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എംഎൽഎമാരുടെയും സാമ്പത്തിക സ്ഥിതി മോശമാണ്. മണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ആഡംബരമല്ല അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.