കൊച്ചി: വിദേശയാത്ര സ്വപ്നം കാണുന്ന യുവതികളെ ലക്ഷ്യമിട്ട് ലഹരിമാഫിയ വലവിരിക്കുന്നു. വിമാന ടിക്കറ്റും ഫൈവ് സ്റ്റാർ ഹോട്ടൽ താമസവും ഉൾപ്പടെ സൗജന്യ വിദേശ ടൂർ വാഗ്ദാനം ചെയ്തു യുവതികളെ ലഹരിക്കടത്തിന്റെ കാരിയർമാരാക്കുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമാണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതികളെ തായ്ലൻഡ്, മലേഷ്യ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് മൂന്നു മുതൽ ആറു ദിവസം വരെ നീളുന്ന സൗജന്യയാത്രകൾ ഒരുക്കിയാണ് ലഹരി ശൃംഖലയുടെ കണ്ണികളാക്കുന്നത്. കൊച്ചി ഉൾപ്പടെയുള്ള പ്രധാന നഗരങ്ങളിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന യുവതികളാണ് പ്രധാനമായും ഇവരുടെ ഇരകൾ.
ഗിഫ്റ്റ് പാക്കറ്റുകളിലെ ലഹരി
യാത്രയുടെ മുഴുവൻ ചെലവുകളും സംഘം തന്നെ വഹിക്കും. ഒറ്റയ്ക്കോ സുഹൃത്തുക്കൾക്കൊപ്പമോ യാത്ര ചെയ്യാം. എന്നാൽ, മടക്കയാത്രയിൽ ‘നാട്ടിലുള്ള സുഹൃത്തിനു നൽകാൻ’എന്ന വ്യാജേന ചെറിയ ഗിഫ്റ്റ് പാക്കറ്റുകൾ ഇവരെ ഏൽപ്പിക്കും. ഇതിലാണ് ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിവസ്തുക്കൾ ഒളിപ്പിക്കുന്നത്.
ഗിഫ്റ്റ് പാക്കറ്റ് സിലിക്കൺ, കാർബൺ, അലുമിനിയം ഫോയിൽ എന്നിവയിൽ ഏതെങ്കിലും ഒന്നുകൊണ്ട് പൊതിഞ്ഞ് മറ്റൊരു കവറിനുള്ളിലാക്കുന്നതിനാൽ വിമാനത്താവളത്തിലെ സ്കാനിംഗിൽപോലും തിരിച്ചറിയാൻ കഴിയില്ല. നാട്ടിലെത്തിയശേഷം സംഘാംഗങ്ങൾ നൽകുന്ന നമ്പറിൽ ബന്ധപ്പെട്ട് പാക്കറ്റ് കൈമാറുകയാണ് രീതി.
തുടർന്ന് സമ്മാനമായി വൻതുകയും വിലകൂടിയ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും നൽകും. ഇതിനുപുറമെ, സാമ്പത്തികനേട്ടം ലക്ഷ്യമിട്ട് മനഃപൂർവം കാരിയർമാരാകുന്ന യുവതികളും ഈ സംഘത്തിലുണ്ടെന്നാണ് വിവരം.
പരിശോധന മറികടക്കാൻ ക്രൂര തന്ത്രങ്ങൾ
സ്ത്രീകളാകുമ്പോൾ വിമാനത്താവളങ്ങളിൽ പരിശോധന കുറവായിരിക്കുമെന്ന ലഹരിമാഫിയയുടെ കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ. സാനിറ്ററി നാപ്കിനുകളിൽ വരെ ലഹരി ഒളിപ്പിച്ചുകടത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്സൈസ് വ്യക്തമാക്കുന്നു.
അടുത്തിടെ തൃശൂരിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി, സാനിറ്ററി നാപ്കിനിൽ ചുവന്ന പെയിന്റ് ഒഴിച്ചു രക്തക്കറയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ലഹരി ഒളിപ്പിച്ചുകടത്തിയത്. ഒരേ യാത്രയിൽ നിരവധി കാരിയർമാരെ ഉപയോഗിക്കുന്നതിനാൽ ഒരാൾ പിടിയിലായാലും ശൃംഖലയിലെ മറ്റു കണ്ണികൾ സുരക്ഷിതരായി രക്ഷപ്പെടുകയാണ് പതിവ്.