കൊച്ചി: ഫ്രീഡം ക്വിസ് വിവാദത്തില്‍ അധ്യാപകന്‍റെ സസ്പെന്ഷന് സ്റ്റേയില്ല. കാസർഗോഡ് പള്ളത്തടുക്ക എയുപി സ്‌കൂളിലെ അധ്യാപകന്‍ ഗുരുപ്രസാദ് ആയിരുന്നു സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. സസ്പെന്‍ഷന്‍ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികള്‍ സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം.
അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചരിത്ര ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വി.ഡി. സവര്‍ക്കറുടെ പേര്. അതിന്‍റെ പേരില്‍ അധ്യാപകനെതിരെ നടപടിയെടുക്കുന്നത് അന്യായമാണ്. വി.ഡി. സവര്‍ക്കറുടെ തടവ് ജീവിതത്തിന് കേന്ദ്രസര്‍ക്കാരിന്‍റെ കൈയില്‍ രേഖകളുണ്ട്. സവര്‍ക്കറുടെ പേരില്‍ തപാല്‍ സ്റ്റാമ്പുമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഓഗസ്റ്റ് ആറിന് നടന്ന ക്വിസ് മത്സരത്തിലായിരുന്നു ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി ആരെന്ന ചോദ്യവും ഉത്തരമായി വി.ഡി. സവര്‍ക്കര്‍ എന്നുമാണ് നല്‍കിയത്. കുമ്പള, കാസര്‍ഗോഡ്, മഞ്ചേശ്വരം ഉപജില്ലകളിലെ എല്‍പി സ്‌കൂളുകളില്‍ നടത്തിയ ഫ്രീഡം ക്വിസ് മത്സരത്തിനാണ് സവര്‍ക്കറെ മഹത്വവല്‍ക്കരിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയത്. സംഭവം വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി ഇടപെട്ട് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.