കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ഹൃദയം മറ്റൊരാൾക്കു പകുത്തു നൽകാൻ സന്നദ്ധത കാട്ടിയ ലത ശർമയ്ക്ക് മതമൈത്രി പുരസ്കാരം.
2015 ൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അഡ്വ. നീലകണ്ഠ ശർമയുടെ ഹൃദയമാണ് അന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മാത്യു അച്ചാടനു നൽകിയത്.
ചാവറ കൾച്ചറൽ സെന്ററും കേരള ദർശനവേദിയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറമാണ് ലത ശർമയ്ക്കു പുരസ്കാരം സമർപ്പിച്ചത്.
ഹൃദയം മറ്റൊരാൾക്കു നൽകുന്നതും അതിനു സമ്മതം നൽകുന്ന കുടുംബവും നന്മയുടെ പ്രതീകമാണെന്ന് ഡോ. ജോസ് ചാക്കോ അഭിപ്രായപ്പെട്ടു. ആദ്യമായാണു ഒരു ഹൃദയം തിരുവനന്തപുരത്തുനിന്ന് വ്യോമമാർഗം കൊച്ചിയിലെത്തിച്ചത്.
ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകാനും വിജയകരമാക്കാൻ സാധിച്ചതിലും അന്ന് അതിനു സമ്മതം നൽകിയ ലതാ ശർമ്മയെ നേരിൽ കാണാനും അവരെ ആദരിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരു ചരിത്രനിയോഗമാണ്. മറ്റുള്ള അനേകർക്ക് ഇതു പ്രചോദനമാണെന്നും ഡോ. പെരിയപ്പുറം പറഞ്ഞു.
ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മെട്രോ റെയിൽ മാനേജിംഗ് ഡയറക്ടറും മുൻ ഡിജിപിയുമായ ലോക്നാഥ് ബഹറ, ഡോ. എം.സി. ദിലീപ് കുമാർ, കേരള ദർശനവേദി ചെയർമാൻ എ.പി. മത്തായി, കെഎസ്ആർടിസി മുൻ ഡയറക്ടർ സലിം പി. മാത്യു, ദർശനവേദി ഡയറക്ടർ ടോമി മാത്യു, ജനറൽ സെക്രട്ടറി കുമ്പളം രവി, ലത ശർമ എന്നിവർ പ്രസംഗിച്ചു.