ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറും മുൻ സൈനിക മേധാവി എം.എം. നരവനെയുടെ പുസ്തകവും തീർത്ത ചൂടേറിയ ഭരണ-പ്രതിപക്ഷ വാദപ്രതിവാദങ്ങൾക്കു സാക്ഷിയായ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. രണ്ടാം ഘട്ടം മാർച്ച് ഒന്പതിന് ആരംഭിച്ച് ഏപ്രിൽ രണ്ടിന് അവസാനിക്കും. കേന്ദ്രബജറ്റിൽ വിവിധ മന്ത്രാലയങ്ങൾക്ക് അനുവദിച്ച വിഹിതം ഈ കാലയളവിൽ സ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കും.
ബജറ്റ് അവതരണത്തിനു പിറ്റേന്നുമുതൽ ഭരണ-പ്രതിപക്ഷ ബഹളത്തിൽ നടപടികൾ പൂർത്തിയാക്കാതെ ലോക്സഭ പൂർണമായും സ്തംഭിക്കുകയായിരുന്നു. ഇന്നലെയും സമാന സ്ഥിതി തുടർന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുടെ പേര് എപ്സ്റ്റീൻ ഫയലിൽ ഉണ്ടെന്നാരോപിച്ച് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ഇന്നലെ സഭ സ്തംഭിപ്പിച്ചത്.
2020ൽ ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് കരസേന മുൻ മേധാവി എം.എം. നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കാൻ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ശ്രമിച്ചതു സ്പീക്കർ തടഞ്ഞതാണ് ഭരണ- പ്രതിപക്ഷ പോരിന്റെ തുടക്കം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ് തുടങ്ങിയവരുടെയും സാന്നിധ്യത്തിലായിരുന്നു രാഹുൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചത്. എന്നാൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി സഭാ ചട്ടപ്രകാരം രാഹുലിനെ സ്പീക്കർ സംസാരിക്കാൻ സമ്മതിച്ചില്ല. തുടർന്നുള്ള ദിവസങ്ങളിൽ ലോക്സഭ പൂർണമായും സ്തംഭിച്ചു. പ്രതിപക്ഷബഹളമുണ്ടായെങ്കിലും രാജ്യസഭയിലെ നടപടികൾ തടസപ്പെട്ടില്ല.
പ്രതിപക്ഷ എംപിമാർ ലോക്സഭാ സെക്രട്ടറിയുടെ ഇരിപ്പിടത്തിൽ വരെയെത്തി മുദ്യാവാക്യങ്ങൾ മുഴക്കുകയും പേപ്പർ കീറിയെറിയുകയും ചെയ്തതോടെ എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തതു വിഷയം കൂടുതൽ വഷളാക്കി. പ്രതിപക്ഷ നേതാവിനു സംസാരിക്കാൻ അനുമതി നിഷേധിച്ചെങ്കിൽ പ്രധാനമന്ത്രിയും ലോക്സഭയിൽ പ്രസംഗിക്കേണ്ടെന്ന നിലപാട് പ്രതിപക്ഷപാർട്ടികൾ എടുത്തതോടെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു നന്ദിപ്രസംഗം നടത്താൻ മോദിക്കു ലോക്സഭയിൽ എത്താൻ സാധിച്ചില്ല. തുടർന്ന് രാജ്യസഭയിലാണ് അദ്ദേഹം മറുപടി നൽകിയത്.
ലോക്സഭാ സ്പീക്കറുടെ പക്ഷപാതപരമായ പെരുമാറ്റത്തിനെതിരേ പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷപാർട്ടികൾ അദ്ദേഹത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് 118 എംപിമാർ ഒപ്പിട്ട നോട്ടീസ് ലോക്സഭാ സെക്രട്ടേറിയറ്റിനു കൈമാറി. മോദിസർക്കാർ അധികാരത്തിലെത്തിയതിനുശേഷം ഇതാദ്യമായാണു പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ലോക്സഭാ സ്പീക്കർക്കെതിരേ ഇത്തരമൊരു നീക്കമുണ്ടാകുന്നത്.
പ്രതിപക്ഷനീക്കത്തിനു നേരിടാനെന്നോണം സർക്കാരിനെതിരേ രാഹുൽ ഗാന്ധി തെറ്റായ ആരോപങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പുറത്താക്കുന്നതിനുള്ള നോട്ടീസ് ബിജെപി അംഗം സ്പീക്കർക്കു കൈമാറുന്നതാണ് പിന്നീട് കണ്ടത്.
സ്പീക്കർക്കെതിരായ പ്രമേയവും പ്രതിപക്ഷനേതാവിനെതിരായ നോട്ടീസും മാർച്ച് ഒന്പതിന് ആരംഭിക്കുന്ന സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിൽ സഭയുടെ പരിഗണനയ്ക്കു വന്നേക്കും.