ടെഹ്റാൻ: മാസങ്ങളായി തുടരുന്ന യുദ്ധവും യുഎസ് ഏർപ്പെടുത്തിയ കടുത്ത ഉപരോധവും മൂലം സാമ്പത്തിക നില പരിതാപകരമായതോടെ രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന വരുത്തി ഇറാൻ. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ് ഇറാനിൽ. പെട്രോളിയം ഇന്ധനം കൂടുതൽ അളവിൽ ഉപയോഗിക്കുന്നവർക്കായി ഉയർന്ന നിരക്ക് ഏർപ്പെടുത്തുകയാണ് ഇറാൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. ഡിസംബറിനു ശേഷമുള്ള രണ്ടാമത്തെ വില വർധനയാണിത്.
അമേരിക്കയുമായുള്ള യുദ്ധത്തെക്കുറിച്ചോ ഉപരോധത്തെക്കുറിച്ചോ പറയാതെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് വില വർധനയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതേസമയം, വില വർധനയിലൂടെ ലഭിക്കുന്ന അധിക വരുമാനം കുടുംബങ്ങൾക്കു നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ വില വർധന അനുസരിച്ച് പ്രതിമാസ ക്വാട്ടയായ 110 ലിറ്ററിൽ (29 ഗാലൻ) കൂടുതൽ പെട്രോൾ വാങ്ങുന്നവർ ലിറ്ററിന് 1,00,000 റിയാൽ (ഏഴ് സെന്‍റ്) നൽകണം. ഇതു ഡിസംബർ മുതൽ അവർ നൽകിയിരുന്ന തുകയുടെ ഇരട്ടിയാണ്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജനജീവിതവും അതീവ ക്ലേശകരമായിരിക്കുകയാണ്. ജനരോഷം തണുപ്പിക്കാനാണ് വില വർധനയുടെ ആനുകൂല്യം കുടുംബങ്ങൾക്കു നൽകുമെന്നു സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ ഇറാനിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെയും അതു ബാധിച്ചിട്ടുണ്ട്.