ഗാലെ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരന്പരയ്ക്ക് നാളെ തുടക്കം. ഗാലെ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10ന് മത്സരം ആരംഭിക്കും. ഇന്ത്യക്ക് ശ്രീലങ്ക വെല്ലുവിളി ഉയർത്തില്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ പറഞ്ഞു.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇല്ലാതെ ഇറങ്ങുന്ന ഇന്ത്യയുടെ ബൗളിംഗ് ചുമതല മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കുമാണ്. ബാറ്റിംഗിൽ സായ് കൃഷ്ണയ്ക്ക് പകരം സർഫറാസ് ഖാൻ സ്ഥാനം പിടിച്ചു.
ശുഭ്മാൻ ഗിൽ, കെ.എൽ. രാഹുൽ. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ദേവ്ദത്ത് പടിക്കൽ എന്നിവർ ബാറ്റിംഗ് നട്ടെല്ലാകും. മൂന്ന് ദിവസത്തെ വാം-അപ്പ് മത്സരത്തിൽ ബാറ്റർമാരും ബൗളർമാരും സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടിരുന്നു എന്നതും ഇന്ത്യന് പ്രതീക്ഷ കൂട്ടുന്നു.
പിച്ച് പരിശോധിച്ച് ഗംഭീർ
മത്സരത്തിന് മുന്നോടിയായി ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ച് പരിശോധിച്ച് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ശ്രീലങ്കൻ ടീമിന്റെ പരിശീലനത്തിനിടയിലാണ് അപ്രതീക്ഷിതമായി ഇന്ത്യൻ പരിശീലകർ സ്റ്റേഡിയത്തിലെത്തിയത്. ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും ബാറ്റിംഗ് കോച്ച് സിതാംഷു കൊട്ടക്കും പിച്ചിലെ സാഹചര്യം നേരിട്ട് വിലയിരുത്താനായി എത്തി.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുന്നതിൽ പിച്ചിന്റെ സ്വഭാവം നിർണായക പങ്ക് വഹിക്കും. മൂന്ന് പേസർമാരെയാണോ അതോ മൂന്ന് സ്പിന്നർമാരെയാണോ ടീമിൽ ഉൾപ്പെടുത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഒന്നാം ദിനത്തിലെ പിച്ചിന്റെ സാഹചര്യം കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ ബൗളിംഗ് കോന്പിനേഷൻ നിശ്ചയിക്കൂ എന്ന് ടീം മാനേജ്മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. പിച്ച് പൂർണമായും സ്പിന്നിനെ തുണയ്ക്കുന്ന രീതിയിലല്ലെങ്കിൽ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവർ അന്തിമ ഇലവനിൽ ഇടംപിടിച്ചേക്കും.
ശ്രീലങ്കയെ വിരട്ടാനുള്ള പേസ് ഇന്ത്യക്കുണ്ട്: മോർക്കൽ
ജസ്പ്രീത് ബുംറയുടെ അഭാവത്തിലും ഇന്ത്യൻ പേസ് നിര ശക്തമാണെന്ന് ബോളിംഗ് കോച്ച് മോർണി മോർക്കൽ. മുഹമ്മദ് സിറാജ് നയിക്കുന്ന യുവനിരയ്ക്ക് ലങ്കൻ സാഹചര്യങ്ങളിലെ ചൂടും ഈർപ്പവും മറികടന്ന് മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രസിദ്ധ് കൃഷ്ണ ഏഴ് ടെസ്റ്റുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. ഗുർനൂർ ബ്രാറും അക്വിബ് നബിയുമാകട്ടെ ഇതുവരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചിട്ടുമില്ല. അതേസമയം, പ്രസിദ്ധും സിറാജും നാട്ടിലെ കടുത്ത ബോളിംഗ് സാഹചര്യങ്ങളിൽ ധാരാളം ക്രിക്കറ്റ് കളിച്ചവരാണെന്നും മോർക്കൽ പറഞ്ഞു.
“ശ്രീലങ്കൻ സാഹചര്യങ്ങളിൽ സാധാരണയായി സ്പിന്നർമാരാണ് ആധിപത്യം പുലർത്താറുള്ളത്. വലിയ വെല്ലുവിളി ചൂടും ഈർപ്പവുമായിരിക്കും. അത്തരം സാഹചര്യങ്ങളിൽ ക്രീസ് എങ്ങനെ ഉപയോഗിക്കണം, നാം കൂടുതൽ ബുദ്ധിപരമായി ചിന്തിക്കണം”- മോർക്കൽ കൂട്ടിചേർത്തു.