ചങ്ങനാശേരി: എല്ലാ സ്ഥാനമാനങ്ങളും നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ്കുമാര് എന്‍എസ്എസ് നേതൃത്വത്തിനെതിരേ ആരോപണങ്ങളുമായി രംഗത്തുവന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍.
എന്‍എസ്എസ് നേതൃത്വത്തില്‍ ജനാധിപത്യമില്ലെന്ന കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയോട് പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് പ്രതികരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
എന്‍എസ്എസ് ഭരണസംവിധാനത്തിന് ജനാധിപത്യമില്ലെന്ന് ഗണേഷ്കുമാറിന് ബോധ്യമുണ്ടെങ്കില്‍ അദ്ദേഹത്തിനു കോടതിയില്‍ കേസുകൊടുക്കാം. എന്താണ് അദ്ദേഹം അക്കാര്യം ചെയ്യാത്തത്. നിയമപരമായാണ് പത്തനാപുരം എന്‍എസ്എസ് താലൂക്ക് യൂണിയന് പിരിച്ചുവിട്ടത്.
താലൂക്ക് യൂണിയനുകള്‍ക്ക് എപ്പോള്‍ ഭരണസ്തംഭനാവസ്ഥ ഉണ്ടായാലും അപ്പോള്‍ ഇടപെടും. ഏതുസമയത്തും പിരിച്ചുവിടും. അതിനു വൈകുന്നേരമെന്നോ രാത്രിയെന്നോ നോക്കാറില്ല. തക്കതായ കാരണവുമുണ്ടായിരിക്കും.
താന്‍ അനധികൃതമായി സംഘടനയിലെത്തിയയാളല്ല. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട് വന്നതാണ്. എന്‍എസ്എസിന്റെ എക്സിക്യൂട്ടീവ് അധികാരമുള്ളയാളാണ് ജനറല്‍സെക്രട്ടറി. അനധികൃതമായി ഒരു നിയമനവും എന്‍എസ്എസില്‍ നടത്തിയിട്ടില്ല.
എന്‍എസ്എസിനെതിരേ ഒരുവിഭാഗം ആളുകള്‍ കേസുമായി നടക്കുന്നുണ്ട്. അവരുടെ വാലായാണ് ഗണേഷ്കുമാര് പ്രവര്‍ത്തിക്കുന്നത്. സ്വന്തം അച്ഛനെതിരെപോലും പറഞ്ഞിട്ടുള്ളയാളാണ് ഗണേഷ്കുമാര്.
ഗണേഷ്കുമാര് തനിക്ക് ഒരുഗുണവും ചെയ്തിട്ടില്ല. താന്‍ അയാള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല. എന്‍എസ്എസിനെ തകര്‍ക്കാന്‍ പലരും ഇപ്പോഴും പലരും ശ്രമിക്കുന്നുണ്ട്. ഇതിലൊന്നും വീണുപോകുന്ന പ്രസ്ഥാനമല്ല എൻഎസ്എസ് എന്നും സുകുമാരന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.