കോട്ടയം: വെളുത്തുള്ളി വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ കിലോഗ്രാമിനു 180 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വില ഇന്നലെ ചില്ലറ വിപണിയില്‍ 280 രൂപയിലെത്തി.
വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ പല ഗ്രേഡുകളായി തിരിച്ചാണു കച്ചവടമെങ്കിലും ഭൂരിഭാഗം മാര്‍ക്കറ്റുകളും വില 280 രൂപയാണ്. കുറഞ്ഞ ഗ്രേഡിലുള്ളവയ്ക്കു കിലോഗ്രാമിന് 250 രൂപയാണ്.
മൊത്തവിപണിയില്നിന്നു കിലോഗ്രാമിനു 200 രൂപയ്ക്കാണ് ചെറുകിട വ്യാപാരികള്‍ക്കു ലഭിക്കുന്നത്. ഇതിനു പുറമെ മാര്‍ക്കറ്റിലേക്ക് എത്തുന്ന വെളുത്തുള്ളിയുടെ അളവിലും വലിയ കുറവുണ്ടായതോടെ സമീപ ദിവസങ്ങളില്‍ വില 300 രൂപ കടക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
സംസ്ഥാനത്തേക്കെത്തുന്ന വെളുത്തുള്ളിയുടെ വരവ് കുറഞ്ഞതും ആവശ്യക്കാര്‍ വര്‍ധിച്ചതുമാണ് വിലക്കയറ്റത്തിനു കാരണമായത്. കാന്തല്ലൂര്‍, വട്ടവട മേഖലകളിലാണ് വെളുത്തുള്ളിക്കൃഷി വ്യാപകമായുള്ളത്.
കൂടാതെ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുമാണ് വെളുത്തുള്ളി എത്തുന്നത്. തമിഴ്നാട്ടിൽ പ്രതികൂല കാലാവസ്ഥ കൃഷിയെ ബാധിച്ചതോടെയാണ് വിപണിയിലെത്തുന്ന വെളുത്തുള്ളിയുടെ അളവ് ഗണ്യമായി കുറഞ്ഞത്.
തമിഴ്നാട് കോയമ്പത്തൂരിലെ എംജിആര്‍ മാര്‍ക്കറ്റില്‍ സാധാരണ ദിവസങ്ങളില്‍ 10 ലോഡിലധികം വെളുത്തുള്ളി എത്താറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ അതു മൂന്നു ലോഡായി ചുരുങ്ങിയിട്ടുണ്ട്.