ഗോഹട്ടി: ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സ്ത്രീകളുടെ ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആസാം സർക്കാരിനോടു ഗോഹട്ടി ഹൈക്കോടതി.
മുംതാസ് ബീഗം, ജഹനാര ബീഗം എന്നിവരെയാണ് ബംഗ്ലാദേശിലേക്കു നാടുകടത്തിയത്. ബന്ധുക്കളെ അറിയിക്കുകയോ നിയമസഹായം തേടാൻ അനുവദിക്കുകയോ ചെയ്യാതെയാണ് ഇവരെ നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണു കോടതി നടപടി.
നാഗാവിലെ ജൂറിയയിലുള്ള ഫോറിനേഴ്സ് ട്രൈബ്യൂണലാണ് ഇരുവരും ഇന്ത്യക്കാരല്ലെന്ന് പ്രഖ്യാപിച്ചത്. ആർട്ടിക്കിൾ 21 പ്രകാരം ഇന്ത്യക്കാർക്ക് മാത്രമല്ല, പൗരന്മാരല്ലാത്തവർക്കും ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭരണഘടന സംരക്ഷണം ഉറപ്പുനൽകുന്നുവെന്നു ഹൈക്കോടതി പറഞ്ഞു. ട്രൈബ്യൂണലിന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയ സമീപിക്കാനുള്ള സ്വാതന്ത്ര്യം രണ്ടു സ്ത്രീകൾക്കും നിഷേധിക്കപ്പെട്ടു.
കുടുംബാംഗങ്ങളെ അറിയിക്കാതെയാണ് ഇവരെ രാജ്യത്തുനിന്നു പുറത്താക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. 60 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാർക്ക് നഷ്ടപരിഹാരത്തിനു സിവിൽ കോടതിയെ സമീപിക്കാൻ കഴിയുമെന്നും കോടതി പറഞ്ഞു.
2015ൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂറിയയിലെ ഫോറിൻ ട്രൈബ്യൂണൽ 2019 ജൂൺ ആറിന് മുംതാസ് ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചു. ഇതിനെതിരേ മുംതാസ് ബീഗം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം മേയ് 30ന് മുംതാസ് ട്രൈബ്യൂണലില്‍ ഹാജരായി.
എന്നാല്‍, കേസ് വീണ്ടും പരിഗണിക്കുന്നതിനു പകരം ട്രൈബ്യൂണല്‍ ജഡ്ജി അവരെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു. ഇവരുടെ അഭിഭാഷകൻ മടങ്ങിയ ശേഷമായിരുന്നു അറസ്റ്റ്. ആഴ്ചകളോളം തടങ്കലിൽ പാർപ്പിച്ച ശേഷം ജൂൺ 14ന് അർധരാത്രി മുംതാസിനെ ബിഎസ്എഫ് ബംഗ്ലാദേശിലേക്കു കടത്തിവിട്ടു.
ഇതിനു ശേഷമാണ് തന്റെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി മുംതാസിന്റെ തായി ഭർത്താവ് മുജമൽ ഹക്ക് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെയാണ് ഇവരെ ബംഗ്ലാദേശിലേക്ക് അയച്ച വിവരം പുറത്തുവന്നത്. സംഭവത്തില്‍ ഇടപെട്ട കോടതി വിദേശകാര്യ മന്ത്രാലയത്തെ കേസില്‍ കക്ഷിയാക്കുകയും ബംഗ്ലാദേശില്‍നിന്ന് മുംതാസ് ബീഗത്തെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. നഘാവ് ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി, നിയമവിരുദ്ധമായാണു മുംതാസ് ബീഗത്തെ നാടുകടത്തിയതെന്നു നിരീക്ഷിച്ചു.
ട്രൈബ്യൂണൽ നടപടിയില്‍ ദുരുദ്ദേശ്യം വ്യക്തമായിരുന്നുവെന്നും ജസ്റ്റീസുമാരായ കല്യാണ്‍ റായ് സുരാന, സുസ്മിത ഫൂക്കന് ഖൗണ്ട് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. 2016ൽ രജിസ്റ്റർ ചെയ്ത കേസിൽ 2019 ജൂൺ ഏഴിനാണ് ജഹനാര ബീഗത്തെ വിദേശിയായി പ്രഖ്യാപിച്ചത്.
നാല് സാക്ഷികളിൽ മൂന്നു പേരെ കേൾക്കാതെയായിരുന്നു ട്രൈബ്യൂണൽ നടപടി. കോടതിയെ സമീപിക്കാനുള്ള സവകാശം പോലും നൽകാതെ ജഹനാര ബീഗത്തെ നാടുകടത്തിയെന്ന് മകൻ മുജാഹിദുൽ ഇസ്ലാം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.