ന്യൂഡൽഹി: ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയ്ക്കെതിരായ എക്സ് പോസ്റ്റുകളുമായി ബന്ധപ്പെട്ട് മാനനഷ്ടകേസിൽ സിജെപി നേതാക്കൾക്ക് താക്കീതുമായി ഡൽഹി ഹൈക്കോടതി. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത് കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രകടിപ്പിക്കണമെന്നും കോടതി പറഞ്ഞു.
സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റംഗ എന്നിവർ വസ്തുത പരിശോധിക്കാതെ ഗൗരവ് ഭാട്ടിയയ്ക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് തുഷാർ റാവു ഗെഡേല വാക്കാൽ നിരീക്ഷിച്ചു.
സെപ്റ്റംബർ അഞ്ചിന് എക്സിൽ പങ്കുവച്ച പോസ്റ്റിൽ ഭാട്ടിയ നടത്തിയിട്ടില്ലാത്ത പരാമർശങ്ങൾ അദ്ദേഹത്തിന്റേതായി പ്രചരിപ്പിച്ചെന്നാണ് ഹർജിയിലെ ആരോപണം. പോസ്റ്റ് എഐ ഉപയോഗിച്ച് തയാറാക്കിയതാണെന്നും ഭാട്ടിയയുടെ ചിത്രത്തോടൊപ്പം വ്യാജ പ്രസ്താവന പ്രചരിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു.
ഭാട്ടിയ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടകേസ് നൽകിയത്. എന്നാൽ ഇതോടകം ഒരു പോസ്റ്റ് നീക്കം ചെയ്തതായി സിജെപി നേതാക്കൾ കോടതിയെ അറിയിച്ചു. ശേഷിക്കുന്ന പോസ്റ്റുകളും സ്വമേധയാ നീക്കം ചെയ്യാൻ തയാറാണോ എന്ന് പരിശോധിച്ച് അറിയിക്കാൻ കോടതി നിർദേശിച്ചു.