ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇന്ത്യ ടുഡേ-സി വോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ. ജനറേഷൻ സിനെക്കാൾ (ജെൻ സി) ഉപരിയായി അവരെ വളർത്തിയെടുത്ത തലമുറയാണ് (ജെൻ എക്സ്) നിലവിൽ ബിജെപിയെ ആശങ്കപ്പെടുത്തുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ആറുമാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന യുപിയിൽ ഭരണകക്ഷിക്ക് കാര്യങ്ങൾ കടുപ്പമാകും എന്നാണ് സർവേ സൂചിപ്പിക്കുന്നത്. ഇന്നുതന്നെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ സംസ്ഥാനത്തെ 80 ലോക്സഭാ സീറ്റുകളിൽ 41 എണ്ണവും 'ഇന്ത്യാ' മുന്നണി നേടുമെന്നാണ് പുതിയ സർവേ പ്രവചിക്കുന്നത്. എന്നാൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിന് 38 സീറ്റുകൾ മാത്രമേ ലഭിക്കൂ.
കഴിഞ്ഞ ജനുവരിയിൽ നടത്തിയ എംഒടിഎൻ സർവേയിൽ എൻഡിഎയ്ക്ക് 48 സീറ്റുകളും 'ഇന്ത്യാ' മുന്നണിക്ക് 31 സീറ്റുകളുമാണ് പ്രവചിച്ചിരുന്നത്. ഇതിൽനിന്നും വലിയൊരു രാഷ്ട്രീയ മാറ്റമാണ് നിലവിലെ കണക്കുകൾ കാണിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സർവേ ഫലങ്ങളെങ്കിലും, 2027 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കൃത്യമായ പ്രവചനമായി ഇതിനെ കാണാനാകില്ല എന്നൊരു മുൻകരുതലും സർവേ മുന്നോട്ടുവയ്ക്കുന്നുണ്ട്.
എങ്കിലും കഴിഞ്ഞ ഒരു ദശാപ്തക്കാലമായി ബിജെപിയുടെ രാഷ്ട്രീയ ആധിപത്യത്തിന്‍റെ കേന്ദ്രമായ ഉത്തർപ്രദേശിൽ പാർട്ടിക്ക് വലിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് പുതിയ കണക്കുകൾ ചുണ്ടിക്കാണിക്കുന്നത്.