കാസര്‍ഗോഡ്: ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങളിലൊന്നായ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെയും വിദഗ്ധ ഡോക്ടര്‍മാരുടെയും കുറവ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഗൈനക്കോളജി, ഓര്‍ത്തോ, സര്‍ജറി, ഫിസിഷ്യന്‍ തുടങ്ങിയ പ്രധാന വിഭാഗങ്ങളിലും ഡോക്ടര്‍മാരുടെ കുറവും അവധിയും ചികിത്സയെ ബാധിക്കുന്നുണ്ട്. ദിവസേന പാവപ്പെട്ട ആയിരക്കണക്കിന് പേര് ആശ്രയിക്കുന്ന ആശുപത്രിയില്‍ വിദഗ്ധ ചികിത്സയുടെ ലഭ്യമല്ലാത്തത് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
200 ലേറെ പ്രസവകേസുകള്‍, ഒരു ഗൈനക്കോളജിസ്റ്റ്
പ്രതിമാസം ഇരുനൂറിലേറെ പ്രസവക്കേസുകളുള്ള ജനറല്‍ ആശുപത്രിയില്‍ പ്രസവ വിഭാഗത്തില്‍ ഉള്ളത് ഒരൊറ്റ ഗൈനക്കോളജി ഡോക്ടര്‍ മാത്രം. നേരത്തെ മൂന്നു ഡോക്ടര്‍ ഉണ്ടായിരുന്ന ഇവിടെ കഴിഞ്ഞ നാലു ദിവസമായി ഇതാണ് സ്ഥിതി. ന്യൂറോളജി വിഭാഗത്തില്‍ ഡോക്ടര്‍ ഇല്ലാതെ മൂന്നു മാസമായി.
ഈ രണ്ടു വിഭാഗങ്ങളിലും ഉള്ളവര്‍ പുറത്ത് ചികിത്സ തേടേണ്ട സ്ഥിതിയാണ്. ഇവിടെ നിന്ന് സ്വകാര്യ ആശുപ്രതികളിലേക്ക് ഉള്‍പ്പെടെ റഫര്‍ ചെയ്യുന്നു. നിലവില്‍ ഓര്‍ത്ത വിഭാഗത്തില്‍ രണ്ടു ഡോക്ടര്‍മാരാണ് വേണ്ടത്. ഇപ്പോള്‍ ഉള്ളത് ഒരു ഡോക്ടര്‍ മാത്രമാണ്. അദ്ദേഹം അവധിയെടുക്കുമ്പോള്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു പകരം ഡോക്ടറെ വരുത്തിയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം ഉണ്ടാക്കുന്നത്.
അപകടങ്ങളില്പ്പെട്ടവരും അസ്ഥി സംബന്ധമായ വിവിധ അസുഖങ്ങളുള്ളവരും ഉള്‍പ്പെടെ നിരവധി രോഗികള്‍ ചികിത്സ തേടുന്ന വിഭാഗമാണിത്. സ്ഥിരമായി രണ്ടു വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തത് ചികിത്സയ്ക്ക് തടസമായി മാറുന്നു. സര്‍ജറി വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല.
നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍ മാത്രമാണ് വിഭാഗത്തിലുള്ളത്. രോഗികളുടെ എണ്ണത്തിന് അനുസരിച്ച് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ആവശ്യമായ സാഹചര്യത്തിലാണ് ഈ കുറവ്. അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്ക് സര്‍ജറി വിഭാഗത്തിന്റെ സേവനം നിര്‍ണായകമാണ്. ജീവനക്കാരുടെ കുറവ് നിലവിലുള്ള ഡോക്ടര്‍മാരുടെ ജോലിഭാരവും വര്‍ധിപ്പിക്കുന്നുണ്ട്. ഫിസിഷ്യന്‍ വിഭാഗത്തിലെ ഡോക്ടറും അവധിയിലാണ്. ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ദിവസേന വലിയ തോതില്‍ രോഗികള്‍ ചികിത്സ തേടിയെത്തുന്നതിനാല്‍ ഡോക്ടറുടെ അഭാവം ഒപി സേവനത്തെയും തുടര്ചികിൽസയെയും ബാധിക്കാനുള്ള സാധ്യതയുണ്ട്.
പല വിഭാഗങ്ങളിലും ആവശ്യത്തിനു ഡോക്ടര്‍ ഇല്ലാത്തതിന്റെ ദുരിതം അനുഭവിക്കുന്നതിനിടെ ദിവസം ഇരുനൂറിലേറെ പേരാണ് പനി ബാധിച്ച് എത്തുന്നത്. പനി വ്യാപകമായി പടരുന്നു എന്നു മാത്രമല്ല കുടുംബം ഒന്നാകെയാണ് കിടപ്പിലാകുന്നത്. ഈ സാഹചര്യത്തില്‍ ജനറല്‍ ആശുപ്രതിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിച്ച് മുഴുവന്‍ സമയ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ ആശുപ്രതിയില്‍ അത്യാഹിത വിഭാഗത്തില്‍ പോലും നീണ്ട ക്യൂ വേണ്ടിവരുന്ന സാഹചര്യത്തില്‍ ഏറെയും പേര് സ്വകാര്യ ആശുപ്രതികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന മുഴുവന്‍ രോഗികള്‍ക്കും നിശ്ചിത സമയത്ത് മികച്ച ചികിത്സയും പരിചരണവും ഉറപ്പുവരുത്തണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ടെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്.
ആശുപത്രിയിലെ മോര്‍ച്ചറിയിലെ ഫ്രീസര്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമാകാറുണ്ട്. ഒരേ സമയം നാലു മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന ഫ്രീസറാണ് കേടാകുന്നത്. ഫ്രീസര്‍ തകരാറിലായിട്ടും അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയുണ്ടാകാറില്ല. രണ്ടുവര്‍ഷം മുമ്പ് നവീകരിച്ച പേവാര്‍ഡിന്റെ സ്ലാബുകള്‍ ഇളകിയതിനെ തുടര്‍ന്ന് വാര്‍ഡ് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ട്. ഇഎന്‍ടി, സ്കിന്‍ വിഭാഗങ്ങളുടെ പ്രവര്‍ത്തനം മാത്രമാണ് നിലവില്‍ കാര്യക്ഷമമായി നടക്കുന്നത്.