കാഠ്മണ്ഡു: പ്രകൃതിദുരന്തം രൂക്ഷമായ ഹിമാലയൻ മേഖലയിൽ കുടുങ്ങിയ നാലംഗ ജർമൻ കുടുംബത്തെ നേപ്പാൾ സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി. ഹെലികോപ്റ്റർ മാർഗം ഇവരെ ദുരന്തമേഖലയിൽ നിന്ന് നേപ്പാൾ സൈന്യത്തിന്റെ ബട്ടാർ ബസാർ ക്യാമ്പിലേക്ക് മാറ്റിയതായി സൈനിക വക്താവ് അറിയിച്ചു.
കുടുംബത്തോടൊപ്പം നിരവധി പേരെയും വ്യോമമാർഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷപ്പെടുത്തിയ ജർമൻ കുടുംബത്തിന്റെ കൂടുതൽ വിവരങ്ങളോ ഇവർക്ക് പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യങ്ങളോ അധികൃതർ പുറത്തുവിട്ടിട്ടില്ല.
അതേസമയം, ദുരന്തത്തിൽ കാണാതായ മറ്റ് ജർമൻ പൗരന്മാർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്. നേപ്പാളിലെ ദുരന്തത്തിൽ നിരവധി ജർമൻ പൗരന്മാരെ കാണാതായതായി ജർമൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി മന്ത്രാലയ വക്താവ് അറിയിച്ചു.