ഭോപ്പാൽ: മധ്യപ്രദേശിലെ ദതിയ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി നൽകി കോൺഗ്രസിന് തിളക്കമാർന്ന വിജയം. ബിജെപി സ്ഥാനാർത്ഥി അശുതോഷ് തിവാരിയെ 6,016 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥി ഘൻശ്യാം സിംഗ് സീറ്റ് നിലനിർത്തി. 15 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഘൻശ്യാം സിംഗിന് 66,757 വോട്ടുകളും ബിജെപിയുടെ അശുതോഷ് തിവാരിക്ക് 60,741 വോട്ടുകളും ലഭിച്ചു.
ബാങ്ക് തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മുൻ കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഭാരതിയെ 2026 ഏപ്രിലിൽ അയോഗ്യനാക്കിയതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയുടെ മുതിർന്ന നേതാവ് നരോത്തം മിശ്രയ്ക്ക് പകരം അശുതോഷ് തിവാരിയെയാണ് പാർട്ടി ഇവിടെ സ്ഥാനാർത്ഥിയാക്കിയത്. ജൂലൈ 30-നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്.
നരോത്തം മിശ്ര തന്നെ നേരിട്ട് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുമായിരുന്നുവെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് ഈ വിജയമെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി പ്രതികരിച്ചു. അതേസമയം, ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് വ്യക്തമാക്കി.