കൊല്ലം: മൂന്നാം തവണ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘വോട്ടും വാക്കും’ എന്ന സംവാദ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീട്ടിൽ പോയി ചോദിക്ക് എന്നുള്ളത് പഴയ മാർക്സിസ്റ്റ് ചൈനയിൽ നടക്കും, ഇന്ത്യയിൽ നടക്കില്ല. ഒരു ഭയം എൽഡിഎഫിന് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചോദിച്ച ആളോടുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് മാറേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഭരണമാറ്റം മാത്രമല്ല, വിവാദത്തിൽനിന്ന് വികസനത്തിലേക്കുള്ള മാറ്റമാണ് ഈ തെരഞ്ഞെടുപ്പെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. മൂന്നാം തവണ സർക്കാർ ഉണ്ടാക്കാം എന്നു കരുതരുത്. 40 സീറ്റ് തന്നെ കടക്കുമോയെന്ന് കോൺഗ്രസിനു തന്നെ സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിജെപിക്ക് ഇത് നിർണായക തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണകൊള്ള കേസിൽ പോറ്റി മാത്രമല്ല, മന്ത്രിമാരുമുണ്ട്. ബിജെപി അധികാരത്തിൽ വന്നാൽ ജയിലിലടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിവാദം സൃഷ്ടിച്ച് എങ്ങനെയെങ്കിലും അധികാരത്തിൽ വരാനുള്ള നീക്കമാണ് ഇടതു-വലതു മുന്നണികൾ നടത്തുന്നത്. കേരളം മാറ്റം ആവശ്യപ്പെടുന്നു. സീറ്റിന്റെ എണ്ണമൊന്നും പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.