തൃശൂർ: ഗീബൽസിനു പുനർജൻമമുണ്ടായാൽ കോണ്‍ഗ്രസ് നേതാക്കൾക്കു ദക്ഷിണ വയ്ക്കുമായിരുന്നെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇഎംഎസിനും എകെജിക്കുമെതിരേ ജനസംഘവുമായി ഡീൽ ഉണ്ടാക്കിയ ചരിത്രമുള്ള കോണ്‍ഗ്രസാണ് ഇപ്പോൾ പിണറായി വിജയൻ ഡീൽ ഉണ്ടാക്കുന്നെന്ന ആരോപണവുമായി രംഗത്തു വരുന്നത്. തൃശൂർ പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ രാഷ്ട്രീയ സംസ്കാരമുണ്ടാകണം. വയനാട്ടിൽ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും പിരിച്ച പണത്തിന്റെ കണക്കെവിടെയെന്ന ചോദ്യത്തിനു മറുപടിയില്ല. വി.ഡി. സതീശൻ നിർമിച്ചതുപോലെ എത്ര വീടുകൾ വേണമെങ്കിലും മൈക്കിലൂടെ നിർമിക്കാം. സിപിഎം സമാഹരിച്ച പണം വെട്ടിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവ് ആരോപണം ഉന്നയിച്ചത്. ബുധനാഴ്ച രാത്രിതന്നെ കണക്കുകൾ സിപിഎം പുറത്തുവിട്ടു.
ഇന്ത്യമുന്നണിയെ ഒന്നിച്ചു നിർത്താൻ സിപിഎം വളരെയേറെ ശ്രമിച്ചിട്ടുണ്ട്. ഒന്നിച്ചു മത്സരിക്കാൻ കഴിയാത്ത ഇടങ്ങളിൽ പരസ്പരം ആക്രമിക്കുന്നതിൽനിന്നു വിട്ടു നിൽക്കണമെന്നും ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കരുതെന്നുമാണ് ധാരണ. ഇതു കോണ്‍ഗ്രസ് തെറ്റിച്ചു. കേസ് കെട്ടിച്ചമച്ചിട്ടും പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇഡിക്ക് കഴിഞ്ഞില്ല.
നിർഭാഗ്യവശാൽ രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തു. നിയമസഭയിലേക്കും പാർലമെന്റിലേക്കും ബിജെപി ജയിച്ചപ്പോൾ കോണ്‍ഗ്രസ് വോട്ടുകൾക്ക് എന്തു സംഭവിച്ചെന്നു കണക്കുകൂട്ടാൻ അറിയുന്നവർക്കു മനസിലാകും.
പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തെ തുടർന്നാണ് എഫ്സിആർഎ നിയമം പാർലമെന്റ് പരിഗണിക്കാതിരുന്നത്. വിവിധ വിഭാഗം ജനങ്ങൾക്കുനേരെ ജനാധിപത്യ വിരുദ്ധമായി ആക്രമിക്കുകയെന്നതാണ് ബിജെപി നയം. വോട്ട് നോക്കിയല്ല സിപിഎം നിലപാട് എടുക്കുന്നത്.
മരാമണ്‍ കണ്വൻഷൻ അലങ്കോലപ്പെടുത്താൻ ചെന്ന ആർഎസ്എസിനെ തടഞ്ഞത് നായനാർ സർക്കാരാണ്. കഴിഞ്ഞ പത്തുവർഷം ഇന്ത്യയിൽ വർഗീയ ആക്രമണങ്ങൾ ഉണ്ടാകാത്ത ഏക സംസ്ഥാനം കേരളമാണ്. ഇന്ദിരാ ഗാന്ധിയുടെ ഗരീബി ഹഠാവോയ്ക്ക് ശേഷം ദാരിദ്യ്ര നിർമാർജനം അജൻഡയാക്കിയത് ഇടതുപക്ഷം മാത്രമാണ്.
30 വർഷം രാജ്യത്ത് അധികാരത്തിലിരുന്നിട്ടും ദാരിദ്യ്രം ഇല്ലാതാക്കാൻ കോണ്‍ഗ്രസിനും 10 വർഷമായി മോദിക്കും കഴിഞ്ഞില്ല. പ്രകടന പത്രികയെന്നത് ഇടതു മുന്നണിക്ക് പ്രവർത്തന പത്രികയാണ്. പാർട്ടിക്കൊപ്പം നിന്നവർ പുറത്തുപോയി മത്സരിച്ചതിനെക്കുറിച്ചു തെരഞ്ഞെടുപ്പിനുശേഷം ചർച്ച ചെയ്യുമെന്നും കോണ്‍ഗ്രസിലേതു പോലെ സാധാരണ പ്രവണതയല്ല ഇതെന്നും ബേബി പറഞ്ഞു.