മുംബൈ: വെള്ളിയുടെ വില സ്വർണത്തേക്കാൾ വേഗത്തിൽ കുതിക്കുന്നു. ഇന്ത്യയിൽ വെള്ളി വില രണ്ടു ലക്ഷത്തെ ഉറ്റുനോക്കി മുന്നേറുകയാണ്. ഇന്ത്യൻ വിപണിയിൽ ഒരുകിലോ വെള്ളിയുടെ വില ഇന്നലെ കിലോയ്ക്ക് 1,84,727 രൂപയിലെത്തി. 3,126 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
സ്വർണ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 1,30,766 ആയി ഉയർന്നു. അന്താരാഷ്ട്ര വിപണിയിലെ ശക്തമായ ആവശ്യകതയാണ് ഈ രണ്ടു അമൂല്യലോഹങ്ങളുടെ വില ഉയർത്തുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിൽ അഭൂതപൂർവമായ ഇടിവ് ഈ ലോഹങ്ങളുടെ വില ഉയരാൻ കാരണമായെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) 2026 ഫെബ്രുവരിയിലെ സ്വർണ ഫ്യൂച്ചറുകൾ 1,007 രൂപ (0.78%) വർധിച്ച് 10 ഗ്രാമിന് 1,30,766 രൂപയിലെത്തി. എംസിഎക്സിൽ, വെള്ളി ഫ്യൂച്ചറുകൾ അഭൂതപൂർവമായ നിലവാരത്തിലെത്തി. വെളുത്ത ലോഹത്തിനായുള്ള 2026 മാർച്ചിലെ കരാർ 3,126 രൂപ (1.72%) ഉയർന്ന് കിലോഗ്രാമിന് 1,84,727 രൂപയിലെത്തി.
അടുത്ത ആഴ്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വ്യാപകമായ പ്രതീക്ഷയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണം, വെള്ളി ഫ്യൂച്ചറുകൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്.
ഡിസംബറിൽ, കോമെക്സിലെ സ്വർണ ഫ്യൂച്ചറുകൾ ഒൗണ്സിന് 29.3 ഡോളർ (0.7 %) ഉയർന്ന് 4,215.9 ഡോളറിലെത്തി. 2026 ഫെബ്രുവരിയിലെ ഫ്യൂച്ചറുകൾ ഒൗണ്സിന് 39.3 ഡോളർ (0.93%) വർധിച്ച് 4,260.1 ഡോളറിലെത്തി.
2025ൽ വെള്ളിയിൽ വലിയ കുതിപ്പാണുണ്ടായത്. 95 ശതമാനത്തിന് മുകളിലാണ് വർധനയുണ്ടായത്. മറ്റേതൊരു നിക്ഷേപത്തിലേക്കാൾ നേട്ടം തരാൻ വെള്ളിക്ക് സാധിക്കുന്നു. ആഭരണമായും നിക്ഷേപമായും മാത്രമല്ല വെള്ളിയുടെ സാധ്യത. ശക്തമായ വ്യാവസായിക ഡിമാൻഡ്, നിലനിൽക്കുന്ന ആഗോള വിതരണ കമ്മി എന്നിവയെല്ലാം വെള്ളിയുടെ കുതിപ്പിനു കാരണമാകുന്നു.
ആഗോളതലത്തിൽ വെള്ളിയുടെ 60 ശതമാനത്തോളം വ്യാവസായിക ഉപയോഗത്തിനാണ്. വെള്ളിക്ക് മികച്ച വൈദ്യുത ചാലകത ഉള്ളതിനാൽ സൗരോർജ വ്യവസായത്തിൽ സോളാർ പാനൽ നിർമാണത്തിന് അത്യന്താപേക്ഷിതമാണ്. 5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഉപകരണങ്ങളിലും വൈദ്യുത വാഹനങ്ങൾ മുതൽ കൃത്രിമ ഉപഗ്രഹങ്ങൾ വരെയുള്ളവയിൽ വെള്ളി അവശ്യഘടകമാണ്.