ചണ്ഡിഗഡ്: കൊടുംകുറ്റവാളി ഗോൾഡി ധില്ലൻ എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗ് സ്പെയിനിൽ അറസ്റ്റിലായി.
പഞ്ചാബ് പോലീസിന്റെ ആന്റി ഗാംഗ്സ്റ്റർ ടാസ്ക് ഫോഴ്സ്, ചണ്ഡിഗഡ് പോലീസ്, കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ നൽകിയ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്പാനിഷ് അധികൃതരാണ് ഇയാളെ മാഡ്രിഡിൽനിന്നു കസ്റ്റഡിയിലെടുത്തത്. ഇയാളെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ ഏജൻസികൾ നയതന്ത്ര-നിയമ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
ഇന്ത്യയിൽ കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി പത്തുലക്ഷം രൂപയും പഞ്ചാബ് പോലീസ് അഞ്ചുലക്ഷം രൂപയും പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ മാസം 13ന് ചണ്ഡിഗഡിൽ ഫാർമസി കാഷർ ജാൻകി ദാസ് (45) കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ധില്ലനായിരുന്നു. പട്ടാപ്പകലാണു ദാസ് കൊല്ലപ്പെട്ടത്. കാനഡയിൽ നടന്ന ചില വെടിവയ്പു സംഭവങ്ങളിലും കാനഡയിലെ ബിസിനസുകാരെ ഭീഷണിപ്പെടുത്തിയ കേസുകളിലും ഇയാൾക്ക് പങ്കുള്ളതായി അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
മുമ്പ് ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ തുടങ്ങിയവര്‍ക്കൊപ്പം പ്രവർത്തിച്ചിരുന്ന ധില്ലൻ പിന്നീട് സ്വന്തമായി ക്രിമിനൽ ശൃംഖല രൂപീകരിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്നു കടന്ന ഇയാൾ ജർമനിയിലാണ് ആദ്യമെത്തിയത്. തുടർന്ന് താവളങ്ങൾ മാറ്റിക്കൊണ്ടിരുന്നു. സിഗ്നൽ, സാംഗി എന്നീ ഇൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ വഴിയാണ് ഇയാൾ ഇന്ത്യയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.