ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കത്തിൽ തടസങ്ങൾ തുടരുകയാണെങ്കിൽ, 2026-ന്റെ നാലാം പാദത്തോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിന് മുകളിൽ എത്തിയേക്കാമെന്ന് ഗോൾഡ്മാൻ സാക്സ് ഗ്രൂപ്പ് ഇൻകോർപറേഷൻ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ രൂക്ഷമാകുന്ന സംഘർഷവും പേർഷ്യൻ ഗൾഫിൽനിന്ന് എണ്ണ വിതരണം കുത്തനെ കുറഞ്ഞതും ക്രൂഡ് ഓയിൽ വീണ്ടും ഉയരത്തിലെത്തിച്ചു. പേർഷ്യൻ ഗൾഫിൽനിന്നുള്ള എണ്ണയൊഴുക്ക് യുദ്ധത്തിന് മുൻപുള്ളതിന്റെ 45 ശതമാനത്തിൽ താഴെയായി കുറഞ്ഞതിനെത്തുടർന്നാണ് ഇന്ധനവില വീണ്ടും ഉയരാൻ കാരണമായത്.
മുൻ പ്രവചനങ്ങൾ
ഫെബ്രുവരി അവസാനത്തോടെ യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനു പിന്നാലെ ലോകത്ത് അഞ്ചിലൊന്ന് എണ്ണ വിതരണം നടത്തുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള വിതരണം കടുത്ത സമ്മർദം നേരിടുകയാണെങ്കിൽ ക്രൂഡ് ഓയിൽ വില ബാരലിന് 150 ഡോളറിനും 200 ഡോളറിനും ഇടയിലെത്തുമെന്ന് ചില വിപണി നിരീക്ഷകർ പ്രവചിച്ചിരുന്നു. എന്നാൽ, ഈ പ്രവചനങ്ങൾ പൂർണമായും യാഥാർഥ്യമായില്ല. ബ്രെന്റ് ഫ്യൂച്ചേഴ്സ് വില ഉയർന്നത് ബാരലിന് 120 ഡോളർ മാത്രമാണ്. ഇത് 2008ൽ ഉയർന്ന എക്കാലത്തെയും ഉയർന്ന നിരക്കായ 147 ഡോളറിലും താഴെയാണ്.
ഫെബ്രുവരി 28 മുതൽ ഇറാനെതിരേ സൈനിക നടപടികൾ നിർത്തിവയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ട ജൂണ് 11 വരെയുള്ള കാലയളവിൽ ബ്രെന്റ് ക്രൂഡ് വില ശരാശരി ബാരലിന് 101 ഡോളർ നിലവാരത്തിലായിരുന്നു. അതിനുശേഷം ജൂലൈ ആദ്യം ഇത് താത്കാലികമായി 70 ഡോളറിലേക്കു താഴുകയും ചെയ്തു.
ഓയിൽ വിലയുടെ ഭാവി സാധ്യതകൾ
പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കുറയുമെന്ന പ്രതീക്ഷയിൽ നാലാം പാദത്തിൽ ബാരലിന് 80 ഡോളറും അടുത്ത വർഷം 75 ഡോളറുമാണ് ഗോൾഡ്മാൻ സാക്സിന്റെ അടിസ്ഥാന പ്രവചനം. എന്നാൽ ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസങ്ങളും ചെങ്കടലിൽ കൂടുതൽ കപ്പൽ ഗതാഗത പ്രശ്നങ്ങൾക്കുള്ള സാധ്യതകളും കാരണം തങ്ങളുടെ അനുമാനങ്ങളിലും വില വീണ്ടും കൂടാനുള്ള സാധ്യതകളാണ് നിലനിൽക്കുന്നതെന്ന് ഗോൾഡ്മാൻ സാക്സ് പറയുന്നു.
ക്രൂഡ് ഓയിൽ വില വീണ്ടും ഉയരുന്നു
ഈ മാസം ആഗോള എണ്ണവിപണികൾ വീണ്ടും സമ്മദത്തിലായി. യുഎസും ഇറാനും തമ്മിലുള്ള പോരാട്ടം വീണ്ടും ആരംഭിച്ചതിനു പിന്നാലെ എണ്ണ വില ഉയർന്നുതുടങ്ങി. സൗദി അറേബ്യയിൽ നിന്നുള്ള ഇന്ധനവിതരണം തടയുമെന്ന യെമനിലെ ഹൂതികളുടെ ഭീഷണിയും വിപണിയെ വല്ലാതെ ഉലച്ചിട്ടുണ്ട്.
ഇന്ത്യക്ക് എന്തു സംഭവിക്കും?
രാജ്യത്തിനാവശ്യമായ അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയിൽ, വിലവർധന വലിയ സാന്പത്തികാഘാതങ്ങളാണ് ഏല്പിക്കുക. എണ്ണവില ഉയരുന്നത് രാജ്യത്തിന്റെ വ്യാപാര കമ്മിയും ഇറക്കുമതിച്ചെലവും കുത്തനെ കൂട്ടും. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശ്രമങ്ങളെ സങ്കീർണമാക്കും. രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമാകും. അന്താരാഷ്ട്രതലത്തിൽ ക്രൂഡ് വില ഉയരുന്നതോടെ രാജ്യത്തെ പൊതുമേഖല എണ്ണ കന്പനികൾ സമ്മർദത്തിലാകും. അവരുടെ ലാഭവിഹിതത്തെ ബാധിക്കും. ഇത് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർത്തുന്നതിന് ഇടയാക്കും. ഈ മേയിൽ പല തവണയാണ് വില ഉയർന്നത്.
പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം അസംസ്കൃത എണ്ണയ്ക്കപ്പുറമാണ്. രാജ്യത്തിന്റെ കയറ്റുമതിയുടെ ഏകദേശം 17 ശതമാനവും മേഖലയിലേക്കാണ്. അസംസ്കൃത എണ്ണവിതരണത്തിന്റെ 55 ശതമാനത്തോളവും പ്രവാസി പണമയയ്ക്കലിന്റെ 38 ശതമാനത്തോളവും ഈ മേഖലയിൽനിന്നാണ്.