കോൽക്കത്ത: മലയാളിയായ ആനന്ദബോസ് ഗവർണർ പദവി ഒഴിഞ്ഞ ബംഗാളിലേക്ക് തമിഴ്നാട് ഗവർണർ ആയിരുന്ന ആർ.എൻ.രവിയെ അയച്ച കേന്ദ്രസർക്കാരിന്റെ നടപടി തന്ത്രപരമായ നീക്കമെന്നു വിലയിരുത്തൽ. ബംഗാളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുമായുള്ള ഏറ്റുമുട്ടൽ രൂക്ഷമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നിയമനമെന്നു രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ആനന്ദബോസ് ചില കാര്യങ്ങളിൽ ബംഗാൾ സർക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ഭരണപരമായ പ്രതിസന്ധിയുണ്ടാക്കുന്ന രീതിയിലുള്ള അനാവശ്യമായ ഇടപെടലുകൾക്ക് അദ്ദേഹം തുനിഞ്ഞിരുന്നില്ല. മാത്രമല്ല, ആരോഗ്യകരമായ ഒരു ബന്ധം സംസ്ഥാന സർക്കാരുമായി നിലനിർത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. പദവിയുടെ മാന്യതയോ മഹത്വമോ വിട്ടുള്ള യാതൊരു നടപടിക്കും അദ്ദേഹം മുതിർന്നിരുന്നില്ല.
പോരിനു മടിയില്ല
അതേസമയം, അദ്ദേഹം പദവി ഒഴിയുന്ന ഘട്ടത്തിൽ ബംഗാളിലേക്ക് കേന്ദ്രസർക്കാർ പുതുതായി നിയമിച്ചിരിക്കുന്ന ആർ.എൻ.രവി അല്പംകൂടി വ്യത്യസ്തമായ സമീപനം പുലർത്തുന്ന ആളാണ്. കേന്ദ്രസർക്കാരിന്റെ ഇംഗിതങ്ങൾക്കായി ഏതറ്റം വരെയും പോയി പോരടിക്കാൻ മടി കാണിക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത്. തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരുമായി തുറന്ന യുദ്ധം തന്നെയാണ് അദ്ദേഹം കുറെക്കാലമായി നടത്തി വന്നിരുന്നത്. ഗവർണർക്കെതിരേ സുപ്രീം കോടതിയിൽ വരെ കേസ് നടത്താൻ സ്റ്റാലിൻ സർക്കാർ മടിച്ചിരുന്നില്ല.
തമിഴ്നാട് നിയമസഭ പാസാക്കിയ ചില ബില്ലുകൾ ഗവർണർ ഒപ്പിടാതെ നീണ്ടകാലം കൈവശം വച്ചുവെന്നാരോപിച്ചു സർക്കാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നു സർക്കാർ വിമർശിച്ചു. ഗവർണർ ചില പൊതുപ്രസംഗങ്ങളിൽ സംസ്ഥാന സർക്കാരിന്റെ നയങ്ങളെ തുറന്നു വിമർശിച്ചതും വിവാദമായി.
സംസ്ഥാന സർക്കാർ ഗവർണർ ഭരണഘടനാപരമായ പരിധി ലംഘിക്കുന്നുവെന്നു ഡിഎംകെ കുറ്റപ്പെടുത്തി. 2023ൽ ഗവർണർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ സർക്കാർ തയാറാക്കിയ ചില ഭാഗങ്ങൾ വായിക്കാതിരുന്നതും അതിനു ശേഷം സഭയിൽനിന്ന് ഇറങ്ങിപ്പോയതും വലിയ രാഷ്ട്രീയ വിവാദം ഉയർത്തിയിരുന്നു.
ഒരു അവസരത്തിൽ ഗവർണർ സംസ്ഥാനത്തെ തമിഴ്ഗം എന്നു വിളിച്ചതിനെതിരെ വലിയ രാഷ്ട്രീയ പ്രതിഷേധം ഉണ്ടായി. ഇതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പേരായ "തമിഴ്നാട്'' എന്നതു മാറ്റാനുള്ള ശ്രമമാണെന്നായിരുന്നു സർക്കാരിന്റെയും പല രാഷ്ട്രീയ പാർട്ടികളുടെയും വിമർശനം. സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഗവർണറുടെ അധികാരത്തെക്കുറിച്ചും തർക്കം ഉണ്ടായി. ഈ അധികാരം കുറയ്ക്കാൻ തമിഴ്നാട് സർക്കാർ നിയമപ്രമേയം കൊണ്ടുവന്നതും പോര് രൂക്ഷമാക്കി.
വിട്ടുകൊടുക്കുമോ?
തമിഴ്നാട് സർക്കാരുമായി കൊമ്പുകോർത്തതിന്റെ അനുഭവ പരിചയവും ഊർജവുമായിട്ടാണ് മമതയുടെ ബംഗാളിലേക്ക് ആർ.എൻ.രവി ഗവർണറായി എത്തുന്നത്. തരിമ്പുപോലും വിട്ടുകൊടുക്കാത്ത പ്രകൃതമാണ് മമതയുടേത്. മമതയെ പിടിച്ചുകെട്ടാൻ കേന്ദ്രസർക്കാർ പലരീതിയിൽ നോക്കിയിട്ടും അതു കാര്യമായി വിജയിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് പുതിയ ഗവർണർ എത്തുന്നത് എന്നതും ശ്രദ്ധേയം.
തീപ്പൊരിയായ മമത മുഖ്യമന്ത്രിയും പരമാവധി അലോസരപ്പെടുത്താൻ മടിയില്ലാത്ത ആർ.എൻ.രവി ഗവർണറും ആയി ബംഗാളിൽ ഒന്നിക്കുമ്പോൾ ഇനി എന്തു സംഭവിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.