റിയാദ്: വിദേശ വിനോദസഞ്ചാരികൾക്കായി ആറ് ഗൾഫ് രാജ്യങ്ങളെയും കോർത്തിണക്കിക്കൊണ്ടുള്ള ഏകീകൃത ടൂറിസ്റ്റ് വീസ പദ്ധതി ഉടൻ യാഥാർഥ്യത്തിലേക്ക്.
യൂറോപ്യൻ രാജ്യങ്ങളിലെ ഷെംഗൻ വീസ മാതൃകയിൽ ഒരു വീസ ഉപയോഗിച്ച് സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈറ്റ്, ബഹ്റിൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരമൊരുക്കുന്നതാണു പുതിയ പദ്ധതി.
റിയാദിൽ നടന്ന "സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026' സമ്മേളനത്തിൽ ജിസിസി സെക്രട്ടറി ജനറൽ ജാസെം മുഹമ്മദ് അൽബുദൈവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും മേഖലയിലെ ടൂറിസം മേഖലയ്ക്കു വലിയ ഉണർവ് നൽകുന്നതിനും നിർണായക ചുവടുവയ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ വീസയുടെ ഫീസ്, പ്രാബല്യത്തിൽ വരുന്ന തീയതി, കാലാവധി, അപേക്ഷാ നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ വരുംദിവസങ്ങളിൽ മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.