ഇന്ത്യൻ വന്യജീവി സംരക്ഷണ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അതിജീവന പോരാട്ടത്തിനാണ് ഗുജറാത്തിലെ കച്ച് പ്രവിശ്യ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. വംശനാശത്തിന്‍റെ വക്കിലെത്തി നിൽക്കുന്ന ലോകത്തിലെ ഏറ്റവും അപൂർവ്വമായ പക്ഷി വർഗങ്ങളിൽ ഒന്നായ ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് അഥവാ ഘോരാഡ് പക്ഷികളിൽ ഒന്ന്, ദീർഘമായ 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കച്ചിലെ മണ്ണിൽ ഒരു കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.
പ്രകൃതിദത്തമായ പ്രജനനം അസാധ്യമായിരുന്ന ഒരു സാഹചര്യത്തിൽ നിന്ന് ശാസ്ത്രീയമായ ഇടപെടലുകളിലൂടെ കൈവരിച്ച ഈ നേട്ടം പരിസ്ഥിതി പ്രവർത്തകർക്കും ശാസ്ത്രലോകത്തിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഈ വിജയത്തിന് പിന്നിൽ വിവിധ സംസ്ഥാനങ്ങളിലെ വനംവകുപ്പുകളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ കൃത്യമായ ആസൂത്രണമുണ്ട്. കച്ച് മേഖലയിൽ ഈ പക്ഷികളിലെ ആൺവർഗം ഇല്ലാതിരുന്നതിനാൽ പെൺപക്ഷികൾ വിരിയാത്ത മുട്ടകളാണ് ഇട്ടിരുന്നത്.
ഈ പ്രതിസന്ധി മറികടക്കാൻ 'ജമ്പ് സ്റ്റാർട്ട്' എന്ന നൂതനമായ മാർഗമാണ് ശാസ്ത്രജ്ഞർ അവലംബിച്ചത്. രാജസ്ഥാനിലെ പ്രജനന കേന്ദ്രത്തിൽ നിന്നും കൃത്രിമമായി വിരിയിക്കാൻ തയ്യാറാക്കിയ ഒരു മുട്ട അതീവ ജാഗ്രതയോടെ 19 മണിക്കൂർ റോഡ് മാർഗം യാത്ര ചെയ്ത് കച്ചിലെത്തിക്കുകയായിരുന്നു.
തുടർന്ന് കച്ചിലെ ഒരു പെൺപക്ഷിയുടെ കൂട്ടിലുണ്ടായിരുന്ന വിരിയാത്ത മുട്ട മാറ്റി പകരം രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന മുട്ട അവിടെ സ്ഥാപിച്ചു. പ്രകൃതിയെയും പക്ഷിയുടെ സ്വാഭാവികമായ അടയിരിക്കൽ പ്രക്രിയയെയും ഒട്ടും തടസപ്പെടുത്താതെ നടത്തിയ ഈ പരീക്ഷണം മാർച്ച് 26-ന് ഒരു കുഞ്ഞ് വിരിഞ്ഞതോടെ പൂർണ വിജയത്തിലെത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുന്നോട്ട് വെച്ച സംരക്ഷണ കാഴ്ചപ്പാടുകളുടെ തുടർച്ചയായി 2016-ൽ ആരംഭിച്ച 'പ്രോജക്ട് ജിഐബി' എന്ന പദ്ധതിയുടെ വലിയൊരു വിജയമായാണ് ഈ സംഭവത്തെ അധികൃതർ വിലയിരുത്തുന്നത്.
നിലവിൽ വന്യതയിൽ 150 -ൽ താഴെ മാത്രം പക്ഷികൾ അവശേഷിക്കുന്ന ഈ വർഗത്തെ സംരക്ഷിക്കാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെയും കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന്‍റെയും നേതൃത്വത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ഭാരമേറിയ പക്ഷിയായതിനാൽ വൈദ്യുത കമ്പികളിൽ തട്ടിയും ആവാസവ്യവസ്ഥ നഷ്ടപ്പെട്ടും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ പക്ഷികളെ വീണ്ടെടുക്കാൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം അത്യാവശ്യമാണെന്ന് ഈ സംഭവം അടിവരയിടുന്നു. നിലവിൽ വനംവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണ സംഘം ഈ പക്ഷിയെയും കുഞ്ഞിനെയും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.