ന്യൂഡൽഹി: വടക്കേ ഇന്ത്യയുടെ "ഹരിത ശ്വാസകോശം’ എന്നറിയപ്പെടുന്ന ആരവല്ലി കുന്നുകളെക്കുറിച്ച് കഴിഞ്ഞമാസം സുപ്രീംകോടതി അംഗീകരിച്ച നിർവചനത്തിൽ ചില വ്യക്തതകൾ ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീംകോടതി അവധിക്കാല ബെഞ്ച്.
ആരവല്ലി കുന്നുകളെ സംബന്ധിച്ച മുൻ നിർദേശങ്ങളും ശിപാർശകളും താത്കാലികമായി സ്റ്റേ ചെയ്യുന്നതായും കോടതി ഇന്നലെ വ്യക്തമാക്കി. ഖനന ആവശ്യങ്ങൾക്കായി കുന്നുകളെ സംബന്ധിച്ച് മുൻ കമ്മിറ്റി സുപ്രീംകോടതിയിൽ നൽകിയ ശിപാർശകളുടെ പരിസ്ഥിതിആഘാതം പഠിക്കുന്നതിന് ഉന്നതാധികാര വിദഗ്ധ സമിതി രൂപവത്രിക്കാനും കോടതി നിർദേശിച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ആരവല്ലി കുന്നുകളിൽ ഖനനം പുതുക്കുന്നതിനോ പുതിയ ഖനനം നടത്തുന്നതിനോ മുൻകൂർ അനുമതിയില്ലാതെ അംഗീകാരം നൽകരുതെന്നും കോടതി വ്യക്തമാക്കി.
ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ മാറ്റം വരുത്തിയ നവംബർ 20ലെ ഉത്തരവിനെത്തുടർന്ന് അനിയന്ത്രിത ഖനനവും പരിസ്ഥിതി ആഘാതവും ഉണ്ടാകുമെന്ന ആശങ്ക ഉടലെടുത്തതോടെ വിഷയത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. അടുത്തമാസം 21ന് കേസിൽ വീണ്ടും വാദം കേൾക്കും.
കേന്ദ്രസർക്കാരിനോടും ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളോടും വിഷയത്തിൽ പ്രതികരണം തേടിയിട്ടുണ്ട്. മുൻ കമ്മിറ്റിയുടെ നിർവചനം നടപ്പാക്കുന്നതിനുമുന്പ് നിഷ്പക്ഷമായ വിദഗ്ധാഭിപ്രായം കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭൂനിരപ്പിൽനിന്ന് 100 മീറ്ററെങ്കിലും ഉയർന്നുനിൽക്കുന്ന കുന്നുകളോ 500 മീറ്ററിനുള്ളിൽ അകലം വരുന്ന രണ്ടോ അതിൽ കൂടുതലോ കുന്നുകളും അവയ്ക്കിടയിൽ വരുന്ന ഭൂപ്രദേശവും ആരവല്ലി കുന്നുകളായി കണക്കാക്കപ്പെടാമെന്നായിരുന്നു നവംബർ 20ലെ സുപ്രീംകോടതി നിർവചനം.
എന്നാൽ രാജസ്ഥാനിലെ 12,081 കുന്നുകളിൽ 1048 എണ്ണം മാത്രമേ ഈ ഉയരപരിധി പാലിക്കുന്നുള്ളൂവെന്നും അതിനാൽ വ്യാപകമായ പരിസ്ഥിതി ചൂഷണം നേരിടുമെന്നുമാണ് ഇതിനെതിരേ രംഗത്തെത്തിയവർ ചൂണ്ടിക്കാട്ടിയത്. ഈ നിർവചനത്തിൽ ഉൾപ്പെടെ മുൻ കമ്മിറ്റിയുടെ ശിപാർശകൾ സമഗ്രമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ഇന്നലത്തെ ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം കോടതിയുടെ മുൻ നിർവചനവും നിർദേശങ്ങളും തെറ്റായി വ്യാഖ്യാനിക്കപ്പെടാനും നടപ്പാക്കാനും സാധ്യതയുള്ളതായി പരിസ്ഥിതി പ്രവർത്തകർ ആശങ്ക ഉന്നയിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതി നടപടിയെ പൂർണമായും സ്വാഗതം ചെയ്യുന്നതായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വ്യക്തമാക്കി. ആരവല്ലിയുടെ സംരക്ഷണത്തിനും പുനഃസ്ഥാപനത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരവല്ലിയുടെ നിർവചനം മാറ്റാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ സുപ്രീംകോടതി അതിൽ ഇടപെട്ടത് സ്വാഗതം ചെയ്യുന്നതായി കോണ്ഗ്രസ് വക്താവ് ജയ്റാം രമേശ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.