മുംബൈ: പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൂമി തർക്കത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽക്കണ്ട് മുൻ സ്കൂൾ സഹപാഠി.
മഹാരാഷ്ട്രയിലെ മീരാ-ഭയാന്ദറിലെ തന്റെ ഭൂമി ബിജെപി എംഎൽഎയുമായി ബന്ധമുള്ള ബിൽഡർമാർ വ്യാജരേഖകളുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് 81കാരനായ അസ്ഗറലി വോറയുടെ പരാതി.
ഗുജറാത്തിലെ വഡ്നഗറിലുള്ള ബിഎൻ സ്കൂളിൽ മോദിക്കൊപ്പം പഠിച്ച വോറ, കഴിഞ്ഞദിവസമാണു പ്രധാനമന്ത്രിയെ കണ്ട് പരാതി കൈമാറിയത്. ഭയാന്ദർ ഈസ്റ്റിലെ നവ്ഘർ റോഡിലുള്ള 2,810 ചതുരശ്ര മീറ്റർ ഭൂമി 1989ൽ നിയമപരമായി രജിസ്റ്റർ ചെയ്തു വാങ്ങിയതാണെന്നും ഇത് ആർക്കും വിൽക്കുകയോ കൈമാറുകയോ ചെയ്തിട്ടില്ലെന്നും വോറ പറഞ്ഞു.
എന്നാൽ 2011ൽ ‘സ്വയം ബിൽഡേഴ്സ് ’ എന്ന സ്ഥാപനവുമായി ചേർന്നു വ്യാജരേഖകൾ ചമയ്ക്കുകയും തന്റെ അറിവില്ലാതെ സ്ഥലം രണ്ടു ഭാഗങ്ങളായി വിഭജിക്കുകയുമായിരുന്നു. ഇതിൽ ഒരു ഭാഗം ബിജെപി എംഎൽഎ നരേന്ദ്ര മേത്തയുമായി ബന്ധമുള്ള ‘സെവൻ ഇലവൻ കൺസ്ട്രക്ഷൻസിന്റെ’ നിയന്ത്രണത്തിലാണെന്നും വോറ ആരോപിക്കുന്നു.
തന്റെ ഉടമസ്ഥാവകാശവാദം നിലനിൽക്കെ മീരാ-ഭയാന്ദർ മുനിസിപ്പൽ കോർപറേഷന്റെ ടൗൺ പ്ലാനിംഗ് വിഭാഗം നിർമാണ അനുമതി നൽകിയെന്നും റവന്യു, പൊലിസ് ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്നും പരാതിയിലുണ്ട്. വ്യാജരേഖ ചമച്ചതിനെതിരേ 2015ൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും കേസിൽ സിഐഡി റിപ്പോർട്ട് സമർപ്പിച്ചത് 11 വർഷത്തിനുശേഷം ഈ വർഷമാണെന്ന് വോറ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ മുനിസിപ്പൽ അധികൃതർ വിഷയത്തിൽ നടപടി തുടങ്ങി.