കോട്ടയം: ‘ലേലം’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ നായകന് സുരേഷ്ഗോപി മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിക്കുന്ന ഒരു കുരിശുപള്ളി സിനിമ കണ്ടയാളുകളുടെ മനസില്‍നിന്ന് അങ്ങനെ പെട്ടെന്ന് മായുകയില്ല.
അതേ പോലെ ‘പാപ്പന്’ എന്ന സിനിമയില്‍ കേസിന്റെ വഴിത്തിരിവാകുന്ന നിര്‍ണായക ഫോണ്‍ കോള്‍ വരുന്ന സീനും ഈ കുരിശുപള്ളിയുടെ മുമ്പില്‍ നിന്നാണ്. റണ്‍വേ സിനിമിയില്‍ നടൻ മുരളി മെഴുകുതിരി കത്തിക്കുന്ന കുരിശുപള്ളിയും സിനിമാ പ്രേമികളുടെ മനസിലെ മായാത്ത കാഴ്ചയാണ്. ഈരാറ്റുപേട്ട-തീക്കോയി-വാഗമണ്‍ റോഡിലെ പ്രസിദ്ധമായ വെള്ളികുളം ആവേ മരിയ ഗ്രോട്ടോ ഇതിനോടകം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറിയിട്ടുണ്ട്. ഗ്രോട്ടോയുടെ സമീപത്തുള്ള വെള്ളികുളം പള്ളിയുടെ മുറ്റത്തുനിന്നും വലിയ ലോറി ഹോണ്‍ അടിച്ച് ഗ്രോട്ടോയുടെ മുമ്പിലെത്തി സുരേഷ് ഗോപി പ്രാര്ഥിക്കുന്നതാണ് ‘ലേലം’ സിനിമയിലെ സീന്‍.
1957 കാലത്ത് വെള്ളികുളം പള്ളിയുടെ വികാരിയായിരുന്ന ഫാ. ഗീവര്‍ഗീസ് ചെല്ലങ്കോട്ടിനുണ്ടായ ലൂര്‍ദ് മാതാവിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രോട്ടോ നിര്‍മിച്ചത്.
തീക്കോയിയില്‍നിന്ന് വാഗമണിലേക്കുള്ള റോഡ് നിര്‍മാണത്തിന് അനുമതി തേടി ഫാ. ഗീവര്‍ഗീസ് തിരുവിതാംകുര്‍-തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോണിന്റെ അനുമതിയോടെ റോഡ് നിര്‍മാണത്തിനൊപ്പമാണ് ഗ്രോട്ടോയും നിര്‍മിച്ചത്. പാറ തുരന്ന് നിര്‍മിച്ച ഗ്രോട്ടോയുടെ നിര്മാണസമയത്തുണ്ടായ നീരുറവ ഇപ്പോഴുമുണ്ട്. ഈ നീരുറവയിലെ ജലം ഉപയോഗിക്കുന്നവര്‍ക്ക് സൗഖ്യം ലഭിക്കുന്നതായി വിശ്വാസവും സാക്ഷ്യവുമുണ്ട്.
2023ല്‍ ഗ്രോട്ടോ നവീകരണം നടത്തിയതോടെ ഗ്രോട്ടോയുടെ ഭംഗി വര്‍ധിച്ചു. വാഗമണ്ണിലേക്കുള്ള സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ പ്രാര്‍ഥിക്കാനായി എത്തുന്നത്. സിനിമ ലോക്കേഷനായി മാറിയ ഗ്രോട്ടോയ്ക്കു മുമ്പില്‍ നിന്നു ഫോട്ടോയും വീഡിയോയും എടുക്കാനും ധാരാളം പേരെത്തുന്നുണ്ട്. ഗ്രോട്ടോയ്ക്കു സമീപം ഒരു വ്യൂ പോയിന്റുകൂടിയാണ്. ഇവിടെ നിന്നാല്‍ മലനിരകളും ദൂരക്കാഴ്ചകളും കാണാം.
ഗ്രോട്ടോയുടെ രാത്രികാഴ്ചയും ഭംഗിയേറിയതാണ്. പുലര്‍ച്ചെയും വൈകുന്നേരങ്ങളിലും കോടമഞ്ഞും തണുത്ത കാറ്റും ഇവിടെയുള്ളതിനാല്‍ സഞ്ചാരികൾ ധാരാളം എത്തുന്നുണ്ട്. ഗ്രോട്ടോയില്‍നിന്ന് 200 മീറ്റര്‍ മുകളിലേക്ക് കയറിയാല്‍ വെള്ളികുളം സെന്റ് ആന്റണീസ് പള്ളിയിലെത്താം. പള്ളിയില്‍ ഇപ്പോള്‍ സഞ്ചാരികള്‍ക്കായി മീന്‍കുളവും വഞ്ചിയാത്രയും ഒരുക്കിയിട്ടുണ്ട്. മലയോരത്തെ പള്ളിമുറ്റത്തുള്ള കുളത്തിലെ വഞ്ചിയാത്രയും ചൂണ്ടയിടലും ആസ്വദിക്കാനും സഞ്ചാരികള്‍ എത്തുന്നുണ്ടെന്ന് വെള്ളികുളം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സ്കറിയ വേകത്താനം പറഞ്ഞു.