National
ഭുജ്: ഗുജറാത്തിലെ കച്ച് ജില്ലയിലെ കടലിടുക്ക് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക്കിസ്ഥാനിൽ നിന്നുള്ള ബോട്ട് കണ്ടെത്തി.
ബുധനാഴ്ച ബിഎസ്എഫ് നടത്തിയ പട്രോളിംഗിനിടെയാണു സംശയാസ്പദമായ രീതിയിൽ ഇന്ത്യ-പാക്കിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം ബോട്ട് കണ്ടെത്തിയത്.
പ്രാഥമികപരിശോധനയിൽ ബോട്ടിൽനിന്ന് മത്സ്യബന്ധനത്തിനുള്ള വസ്തുക്കൾ മാത്രമാണ് കണ്ടെത്തിയതെന്നും സംശയാസ്പദമായ വസ്തുക്കളൊന്നും ലഭിച്ചിട്ടില്ലെന്നും ബിഎസ്എഫ് വൃത്തങ്ങൾ പറഞ്ഞു.
ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കുകയും വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അറബിക്കടലിലെ ഈ പ്രത്യേക മേഖലയിൽ ഇന്ത്യയിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലും നിയന്ത്രണം ഉണ്ടെങ്കിലും അവിടെനിന്നുള്ള മത്സ്യത്തൊഴിലാളികൾ പലപ്പോഴും വിലക്കുലംഘിച്ച് മേഖലയിൽ പ്രവേശിക്കാറുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യയെ ആഗോള ചിപ്പ് നിർമ്മാണ ഹബ്ബാക്കി മാറ്റാനുള്ള 'ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ' ഭാഗമായി 3,936 കോടി രൂപയുടെ രണ്ട് പുതിയ പദ്ധതികൾക്ക് കൂടി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഡിസ്പ്ലേ നിർമാണ യൂണിറ്റും ഉൾപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.
ഗുജറാത്തിലെ ധോലേരയിൽ 3,068 കോടി രൂപ ചെലവിൽ ഗാലിയം നൈട്രൈഡ് അധിഷ്ഠിത പ്ലാന്റ് സ്ഥാപിക്കും. ടിവികൾ, ടാബ്ലെറ്റുകൾ, സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഗ്ലാസുകൾ എന്നിവയ്ക്കായി മിനി/മൈക്രോ എൽഇഡി ഡിസ്പ്ലേ മോഡ്യൂളുകളാണ് ഇവിടെ നിർമ്മിക്കുക. പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്ര സർക്കാർ സബ്സിഡിയായി നൽകും.
ഗുജറാത്തിലെ സൂറത്തിൽ 868 കോടി രൂപയുടെ വായ്പാ സഹായത്തോടെ സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് യൂണിറ്റ് സ്ഥാപിക്കും. വർഷത്തിൽ 100 കോടി ചിപ്പുകൾ നിർമിക്കാൻ ശേഷിയുള്ള ഈ പ്ലാന്റ് ഓട്ടോമൊബൈൽ, കൺസ്യൂമർ ഇലക്ട്രോണിക്സ് മേഖലകളെയാണ് ലക്ഷ്യമിടുന്നത്.
ഈ രണ്ട് പ്ലാന്റുകൾക്ക് കൂടി അനുമതി ലഭിച്ചതോടെ മിഷന് കീഴിൽ ആകെ അംഗീകാരം ലഭിച്ച പദ്ധതികളുടെ എണ്ണം 12 ആയി. ഇതുവരെ ഏകദേശം 1.64 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിൽ ഉറപ്പാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടം ഉടൻ
76,000 കോടി രൂപയുടെ ആദ്യഘട്ട പദ്ധതികൾ അവസാനിക്കുന്നതോടെ, ഏകദേശം 11 ബില്യൺ ഡോളർ (ഏകദേശം 92,000 കോടി രൂപ) വകയിരുത്തിക്കൊണ്ടുള്ള രണ്ടാമത്തെ ഘട്ടം (ഐഎസ്എം 2.0) സർക്കാർ ഉടൻ പ്രഖ്യാപിക്കും. രണ്ടാം ഘട്ടത്തിൽ ചിപ്പ് നിർമാണത്തിന് ആവശ്യമായ വാതകങ്ങൾ, രാസവസ്തുക്കൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ നൽകുന്ന അനുബന്ധ വ്യവസായങ്ങൾക്കും ചിപ്പ് ഡിസൈനിംഗിനും കൂടുതൽ പ്രാധാന്യം നൽകാനാണ് കേന്ദ്ര നീക്കം.
ഈ പുതിയ നീക്കത്തോടെ ആഗോള സെമികണ്ടക്ടർ വിപണിയിൽ ചൈനയ്ക്കും തായ്വാനും ശക്തമായ വെല്ലുവിളി ഉയർത്താൻ ഇന്ത്യക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
National
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി അധികാരം പിടിച്ചെടുത്തു. പ്രതിപക്ഷ പാർട്ടികളെ നിഷ്പ്രഭമാക്കിക്കൊണ്ട് നടന്ന ഈ 'കാവി തരംഗം' 2026-ലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറി.
ആകെയുള്ള 192 സീറ്റുകളിൽ 146 എണ്ണവും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് വെറും 18 സീറ്റുകളിൽ ഒതുങ്ങി. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27 സീറ്റുകൾ നേടി എല്ലാവരെയും ഞെട്ടിച്ച ആം ആദ്മി പാർട്ടിക്ക് ഇത്തവണ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വെറും നാല് സീറ്റുകൾ മാത്രമാണ് ഇത്തവണ എഎപിക്ക് ലഭിച്ചത്. സൂറത്തിലെ 115 സീറ്റുകൾ നേടി ബിജെപി കരുത്ത് കാട്ടി.
രാജ്കോട്ട്, വഡോദര കോർപ്പറേഷനുകളിൽ 65 സീറ്റുകൾ വീതം നേടിയാണ് ബിജെപി അധികാരം നിലനിർത്തിയത്. കോൺഗ്രസ് ഇവിടെയും രണ്ടക്ക സംഖ്യയിലെത്താൻ പ്രയാസപ്പെട്ടു. താലൂക്ക്, ജില്ലാ പഞ്ചായത്തുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചു. എങ്കിലും ചില ഗ്രാമീണ മേഖലകളിൽ കോൺഗ്രസിനും എഎപിക്കും നേരിയ സ്വാധീനം നിലനിർത്താൻ സാധിച്ചു.
ഗുജറാത്തിലെ ബിജെപി പ്രവർത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെ അഭിനന്ദിച്ചു. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന പാർട്ടിയോടുള്ള ജനങ്ങളുടെ വിശ്വാസമാണ് ഈ വിജയമെന്ന് അദ്ദേഹം കുറിച്ചു. വിജയത്തിന്റെ ആവേശത്തിൽ ഇന്ന് രാത്രി അഹമ്മദാബാദിൽ വൻ 'വിജയോത്സവം' നടക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ സംഘവി, സംസ്ഥാന ബിജെപി അധ്യക്ഷൻ ജഗദീഷ് വിശ്വകർമ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
"ഡബിൾ എൻജിൻ" ഭരണമാതൃകയ്ക്കുള്ള ജനങ്ങളുടെ അംഗീകാരമായാണ് ഈ വിജയത്തെ ബിജെപി നേതൃത്വം വിലയിരുത്തുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ മുന്നേറ്റം പാർട്ടിക്കിനി കരുത്തേകും.
National
അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചന പ്രകാരം ബിജെപി വൻ മുന്നേറ്റം നടത്തുകയാണ്. അഹമ്മദാബാദ്, വൽസാദ്, വാപി തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ബിജെപി വ്യക്തമായ ലീഡ് നേടി.
15 മുനിസിപ്പൽ കോർപ്പറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 200 ലധികം ജില്ലാ-താലൂക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് നടക്കുന്നത്. കഴിഞ്ഞ 26 നായിരുന്നു വോട്ടെടുപ്പ്. ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടിയും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടന്നത്.
700 ലധികം സീറ്റുകളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുനിസിപ്പൽ കോർപ്പറേഷനുകളിൽ 48.55 ശതമാനവും, മുനിസിപ്പാലിറ്റികളിൽ 58 ശതമാനവും, ജില്ലാ-താലൂക്ക് പഞ്ചായത്തുകളിൽ 61 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.
National
അഹമ്മദാബാദ്: ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. ബിജെപി, കോൺഗ്രസ്, എഎപി പാർട്ടികളാണ് പ്രധാനമായും മത്സരിക്കുന്നത്.
അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നിവ ഉൾപ്പെടെ 15 കോർപറേഷനുകൾ, 84 മുനിസിപ്പാലിറ്റികൾ, 34 ജില്ലാ പഞ്ചായത്തുകൾ, 260 താലൂക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കായി 9992 സ്ഥാനാർഥികൾ മത്സരിക്കുന്നു.
4.18 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടികളെ സംബന്ധിച്ച് നിർണായകമാണ്.
2021ലെ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടിയിരുന്നു. ആകെയുള്ള 8470 സീറ്റുകളിൽ 6236 എണ്ണം വിജയിച്ചത് ബിജെപിയായിരുന്നു. അന്നുണ്ടായിരുന്ന ആറ് കോർപറേഷനുകളിലും 81 മുനിസിപ്പാലിറ്റികളിലും 32 ജില്ലാ പഞ്ചായത്തുകളിലും ബിജെപി അധികാരത്തിലെത്തിയിരുന്നു. ഒന്‍പതു കോർപറേഷനുകൾ പുതുതായി രൂപവത്കരിച്ചവയാണ്.
National
മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ ബിജെപി-കോൺഗ്രസ് സംഘർഷത്തിനിടെ ബിജെപി സ്ഥാനാർഥിയുടെ അനന്തരവൻ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു.
മിതെൻ ചൗധരി (21) ആണു കൊല്ലപ്പെട്ടത്. മെഹ്സാന കോർപറേഷനിലെ നാലാം വാർഡ് ബിജെപി സ്ഥാനാർഥിയുടെ അനന്തരവനാണ് ചൗധരി. നാലു പേരാണ് ചൗധരിയെ ആക്രമിച്ചത്.
Sports
ബംഗളൂരു: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 206 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. സെഞ്ചുറി നേടിയ സായ് സുദർശനാണ് (58 പന്തിൽ 100) ഗുജറാത്തിന് മികച്ച സ്കോർ സമ്മാനിച്ചത്.
നായകന് ശുഭ്മാന്‍ ഗില്‍ 24 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പടെ 32 റണ്‍സെടുത്തു. ജോസ് ബട്ലര് 16 പന്തില്‍ 25 റണ്‍സ് കുറിച്ചു. ജേസണ്‍ ഹോള്‍ഡര്‍ ( പത്ത് ബോളിൽ 23) അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
ഈ ഐപിഎല്ലിലെ സായ് സുദർശന്റെ ആദ്യ സെഞ്ചുറിയാണിത്. ആര്‍സിബിക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജോഷ് ഹേസല്‍വുഡ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Sports
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ 26നു നടക്കേണ്ട മത്സരത്തിന്റെ വേദി മാറ്റി.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വേദി മാറ്റുകയായിരുന്നു. ഏപ്രില്‍ 26നാണ് തെരഞ്ഞെടുപ്പ്.
ഏപ്രില്‍ 26നുള്ള മത്സരം ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ വൈകുന്നേരം 3.30നു നടക്കും. മേയ് 21ന് ചെന്നൈയില്‍ നടക്കേണ്ടിയിരുന്ന ഇരുടീമിന്റെയും റിവേഴ്സ് ഫിക്സ്ചര്‍, അമ്മദാബാദിലേക്കും മാറ്റി. രാത്രി 7.30നായിരുന്നു അന്നത്തെ മത്സരം. ബിസിസിഐയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ കിണറിനുള്ളിൽ കുടുങ്ങിയ സിംഹത്തെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷപെടുത്തി. ഉന താലൂക്കിലെ നവബന്ധറിലെ വനപ്രദേശത്തിന് സമീപം 15 അടി താഴ്ചയുള്ള കിറണിനുള്ളിലാണ് സിംഹം കുടുങ്ങിയത്.
ഇര തേടിയിറങ്ങിയ സിംഹം അബദ്ധത്തിൽ വെള്ളം നിറഞ്ഞ കിണറ്റിൽ വീഴുകയായിരുന്നു. പുറത്ത് കടക്കാൻ പറ്റാതെ കിണറ്റിൽ കുടുങ്ങിയ സിംഹത്തെ പ്രദേശവാസികൾ കണ്ടു. തുടർന്ന് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ജസധർ വനം വകുപ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുൽദീപ് ചൗഹാന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് ധാരാളം ജനക്കൂട്ടവും തടിച്ചുകൂടിയിരുന്നു.
ശരീരത്ത് കയർ കുടുക്കിട്ടാണ് സിംഹത്തെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. രക്ഷാപ്രവർത്തനം ഏകദേശം 30 മിനിട്ടോളം നീണ്ടു.
Sports
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ ഇന്ത്യൻസിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഡല്‍ഹി മൂന്നാം മത്സരത്തിനിറങ്ങുന്നത്.
അതേസമയം രാജസ്ഥാൻ റോയല്‍സിനെതിരെ തോറ്റ ടീമില്‍ ഗുജറാത്ത് ഒരു മാറ്റം വരുത്തി. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കുമാര്‍ കുഷാഗ്ര പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. സീസണിലെ ആദ്യ ജയം തേടിയാണ് ശുഭ്മാന്‍ ഗില്ലിന്റെ ഗുജറാത്ത് ഇന്ന് ഡല്‍ഹിക്കെതിരെ ഇറങ്ങുന്നത്.
ടീം ഗുജറാത്ത് : ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, ഗ്ലെൻ ഫിലിപ്സ്, ഷാരൂഖ് ഖാൻ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, അശോക് ശർമ്മ.
ഡൽഹി : കെ.എൽ.രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, വിപ്രാജ് നിഗം, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ്, കുൽദീപ് യാദവ്, ലുങ്കി എൻഗിഡി, ടി.നടരാജൻ, മുകേഷ് കുമാർ.
Sports
അഹമ്മദാബാദ്: അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ആറ് റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു.
36 പന്തിൽ 55 റൺസ് നേടിയ യശസ്വി ജയ്സ്വാൾ, 42 പന്തിൽ 75 റൺസ് നേടിയ ധ്രുവ് ജൂറൽ എന്നിവരുടെ അർധ സെഞ്ച്വറികളാണ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. നാല് ഓവറിൽ നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയും രാജസ്ഥാന്റെ രണ്ടാം വിജയം ഉറപ്പാക്കാൻ സഹായിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് റോയൽസ്.
ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിൽനിന്ന് രാജസ്ഥാൻ റോയൽസിന് നാല് പോയിന്റാണുള്ളത്. മികച്ച നെറ്റ് റൺ റേറ്റ് കാരണം ഡൽഹി കാപിറ്റൽസിനേക്കാളും പഞ്ചാബ് കിംഗ്സിനേക്കാളും മുന്നിലാണ് രാജസ്ഥാൻ.
രണ്ട് മത്സരങ്ങളും തോറ്റ ഗുജറാത്ത് ടൈറ്റൻസ് ഏഴാം സ്ഥാനത്താണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 204 റൺസ് നേടാനേ ആയുള്ളൂ. അവസാന രണ്ടോവറുകളിൽ 15 റൺസ് മാത്രം മതിയായിരുന്നു ഗുജറാത്തിന് ജയിക്കാൻ. റാഷിദ് ഖാനും റബാദയുമായിരുന്നു ക്രീസിൽ. 19-ാം ഓവറിൽ ജോഫ്രെ ആർച്ചറും 20-ാം ഓവറിൽ തുഷാർ ദേശ്പാണ്ഡെയും നാലു റൺസ് വീതം മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് തോൽവി സമ്മതിക്കേണ്ടിവന്നു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് മാഫിയ പിടിയിൽ. അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് രണ്ട് കോടി രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തത്.
സൂറത്ത് ജില്ലയിലെ ധോരൻ പർദി ഗ്രാമത്തിലെ ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിന്റെ മറവിലാണ് കള്ളനോട്ട് മാഫിയ പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ ആറ് പേർ അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
500 രൂപയുടെ 40,000 നോട്ടുകളാണ് സംഘത്തിൽനിന്ന് പിടിച്ചെടുത്തത്. അമരാവദിയിൽ നടത്തിയ പരിശോധനയിലാണ് ഫോർച്യുണർ കാറിൽ കള്ളനോട്ടുമായെത്തിയ സംഘത്തെ പിടികൂടിയത്. ഇതേ തുടർന്ന് ശ്രീ സത്യ യോഗ ഫൗണ്ടേഷൻ ആശ്രമത്തിലും പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ ആശ്രമത്തിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന പ്രിന്റിംഗ് യൂണിറ്റ് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു. ഇവിടെ കള്ളനോട്ട് അച്ചടിക്കുന്നതിനായി തയാറാക്കിയിരുന്ന പ്രിന്റിംഗ് മെഷീൻ, കമ്പ്യൂട്ടറുകൾ, പ്രത്യേകതരം കടലാസ്, മഷി എന്നിവയും പിടിച്ചെടുത്തു.
500 രൂപയുടെ യഥാർഥ നോട്ടിന് പകരം 1500 രൂപയുടെ കള്ളനോട്ടുകളാണ് സംഘം വിതരണം ചെയ്തിരുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അഹമ്മദാബാദ് സിറ്റി ക്രൈം ബ്രാഞ്ച് അറിയിച്ചു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ ജെറ്റ്പുരിൽ അമിതവേഗത്തിൽ പാഞ്ഞ കാർ അപകടത്തിൽപ്പെട്ട് രണ്ടു യുവാക്കൾ മരിച്ചു. അവധ് തിവാരി, ദേവരാജ് ഗോസായി എന്നിവരാണ് മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് കാർ അമിതവേഗത്തിൽ ഓടിക്കുന്നതിന്റെ വിഡിയോ അവധ് തിവാരി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. കാർ ഏകദേശം 120 കിലോമീറ്റർ വേഗത്തിലായിരുന്നു.
പിൻസീറ്റിലിരുന്നയാൾ പകർത്തിയ വിഡിയോയിൽ തിവാരി ഇടതുകൈയിൽ മൊബൈൽ ഫോൺ പിടിച്ച് റീൽ റെക്കോർഡ് ചെയ്യുന്നതും വലതുകൈ കൊണ്ട് സ്റ്റിയറിംഗ് നിയന്ത്രിക്കുന്നതും കാണാം. മറ്റൊരു വിഡിയോയിൽ മുൻസീറ്റിലിരുന്നയാൾ കാറിന്റെ വേഗം റിക്കാർഡ് ചെയ്യുന്നതും കാണാം.
നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്. തിവാരി സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തായ ദേവരാജ് ഗോസായി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന അക്ഷയ് പ്രവീൺഭായ് വഗേല അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്സ് ഉള്ള തിവാരി വിവിധ കാറുകൾക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും സ്ഥിരമായി പോസ്റ്റു ചെയ്യാറുണ്ട്.
International
ദുബായി: ഇന്ത്യയിലേക്ക് വരുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം. മൂന്ന് കപ്പലുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടെലുകൾ പതിച്ചതായി സമുദ്രസുരക്ഷാ ഏജൻസികൾ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് ചരക്ക് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. യുഎഇയിൽ നിന്ന് ഗുജറാത്തിലേക്ക് വരികയായിരുന്നു തായ് പതാകയുള്ള ചരക്ക് കപ്പൽ. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് ഗതാഗതത്തിന് ഇറാൻ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
തായ് പതാകയുള്ള ചരക്ക് കപ്പൽ ആക്രമിക്കപ്പെട്ടതായി തായ്ലൻഡ് നാവികസേന സ്ഥിരീകരിച്ചിട്ടുണ്ട്. 23 തായ് ജീവനക്കാർ കപ്പലിലുണ്ടായിരുന്നതായും നാവികസേന വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ 20 ജീവനക്കാരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.
ബാക്കിയുള്ള മൂന്ന് പേർക്കായുള്ള രക്ഷാപ്രവർത്തനം തുടരുന്നതായും ഒമാൻ നാവികസേന അറിയിച്ചു. തായ്ലൻഡ് നാവികസേന ആക്രമണം നടന്ന കപ്പലിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ക്ഷേത്രത്തിലെ ശുചിമുറിയിൽ രണ്ട് കോളജ് വിദ്യാർഥിനികൾ മരിച്ച നിലയിൽ. സ്വയം വിഷംകുത്തിവച്ച് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച രാവിലെ കോളജിലേക്ക് പുറപ്പെട്ട കുട്ടികൾ ഉച്ചകഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.
മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ക്ഷേത്രത്തിലാണ് ഇവർ അവസാനമായെത്തിയതെന്ന് കണ്ടെത്തി. ക്ഷേത്ര പരിസരത്ത് നിന്നും ഇവരുടെ സ്കൂട്ടർ കണ്ടെത്തുകയും ചെയ്തു.
സിസിടിവി പരിശോധനയിൽ, പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നത് കണ്ടു. പോലീസെത്തിയപ്പോൾ ശുചിമുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോൾ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് സമീപത്ത് നിന്നും ഒരു സിറിഞ്ചും മൂന്ന് കുപ്പി വിഷ മരുന്നുകളും കണ്ടെടുത്തു. എങ്ങനെ ആത്മഹത്യ ചെയ്യാമെന്ന് ഇവർ ഫോണിൽ തിരഞ്ഞുവെന്നും പോലീസ് പറഞ്ഞു. സിറിഞ്ച്, മരുന്ന് കുപ്പികൾ, പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം വ്യക്തമല്ല.
National
ഗാന്ധിനഗർ (ഗുജറാത്ത്): ഹോംവർക്ക് ചെയ്യാത്തതിന് ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയുടെ കരണത്തടിച്ച് കർണപുടം തകരാറിലാക്കിയ അധ്യാപികയ്ക്ക് മൂന്നുവർഷം കഠിന തടവ്.
അധ്യാപിക പരുൾബെൻ പട്ടേലിനെയാണ് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് മൂന്നു വർഷം തടവിനു ശിക്ഷിച്ചത്. സംഭവം നടന്ന് നാലര വർഷമായിട്ടും കുട്ടി ചികിത്സയിലാണ്.
ഗാന്ധിനഗറിലെ ബാ ശ്രീ വസന്തകുവർബ സ്വകാര്യ സ്കൂളിൽ 2020 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. മൂന്നു തവണയാണ് അധ്യാപിക കുട്ടിയുടെ കരണത്തടിച്ചത്.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ സെക്ടര്‍ 21 പോലീസാണ് കേസെടുത്തത്. അധ്യാപികയ്ക്ക് അർബുദമാണെന്നും ചികിത്സയിലാണെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗ് നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 168 റൺസ് നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: ഗുജറാത്ത് 168/7 ഡൽഹി 169/3 (15.4). ഗുജറാത്തിനായി ബെത്ത് മൂണി (62), ജോർജിയ (35) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഡൽഹിക്കായി ഹെൻറി മൂന്ന് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിൽ ഡൽഹിക്കായി ലിസ്ലി ലീ (43 ), ഷെഫാലി വർമ (31 ), ലൗറ വോൾവാർഡ് (32 ), ജെമീമ റോഡ്രിഗസ് (41 ) തുടങ്ങി ബാറ്റെടുത്തവരെല്ലാം തിളങ്ങി. വ്യാഴാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബംഗളരുവിനെ ഡൽഹി നേരിടും.
National
അഹമ്മദാബാദ്: വിവാഹത്തിനിടെ കുതിരപ്പുറത്ത് യാത്ര ചെയ്ത ദളിത് വരന് നേരെ ആക്രമണം. ഗുജറാത്തിലെ പത്താന് ജില്ലയിലുള്ള ചന്ദ്രുമന ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ചയാണ് സംഭവം. ഒരു സംഘമാളുകൾ വരനായ വിശാല്‍ ചാവ്ഡയെ വാളുകളുപയോഗിച്ച് അക്രമിക്കുകയായിരുന്നു .
മേൽജാതിക്കാരായ താക്കൂർ വിഭാഗത്തില്‍പെട്ടവരാണ് ദലിത് വരന്റെ വിവാഹഘോഷയാത്ര തടഞ്ഞത്. എന്നാല്‍ എതിര്‍പ്പ് അവഗണിച്ച് വരന് കുതിരപ്പുറത്ത് കയറുകയായിരുന്നു. പിന്നാലെ അദ്ദേഹത്തിന് നേരെ വാള് വീശി. ഉയര്‍ന്ന സമുദായത്തില്‍ പെട്ടവര്‍ക്ക് മാത്രമേ കുതിര സവാരി ചെയ്യാന്‍ കഴിയൂ എന്ന് പറഞ്ഞായിരുന്നു ആക്രമണം. യുവാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു.
വരന്റെ പിതാവ് പത്താന് പോലീസിൽ പരാതി നൽകിയതിനെ തുടര്‍ന്ന് പ്രായപൂർത്തിയാകാത്ത ഒരാള്‍ ഉൾപ്പെടെ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഭാരതീയ ന്യായ സംഹിതയിലെ നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവയ്ക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവുമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഗുജറാത്തില്‍ നേരത്തെയും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ഫെബ്രുവരിയിൽ ഗാന്ധിനഗറിലെ ചഡാസന ഗ്രാമത്തിൽ വികാസ് ചാവ്ദ എന്ന ദളിത് യുവാവിനെ കുതിരപ്പുറത്ത് നിന്ന് വലിച്ചു താഴെയിടുകയും മർദിക്കുകയും ചെയ്തിരുന്നു.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ഗുജറാത്ത് ജയന്റ്സ്. ആവേശകരമായ മത്സരത്തിൽ 11 റൺസിന്റെ ജയം സ്വന്തമാക്കിയ ഗുജറാത്ത് എലിമിനേറ്ററിൽ കടന്നു. സ്കോർ: ഗുജറാത്ത് 167/4 മുംബൈ 156/7.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ (46 ), ജോർജിയ (44 ), അനുഷ്ക (33 ) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. 168 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു.
82 റൺസ്നേടിയ ഹർമൻപ്രീത് പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. ഹർമൻപ്രീതിന് പുറമെ മലയാളി താരം സജ്ന സജീവൻ (26), അമേലിയ കെർ (20) എന്നിവർ മാത്രമാണ് മുംബൈയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയത്.
പരാജയപ്പെട്ടെങ്കിലും എലിമിനേറ്ററിൽ കടക്കാൻ മുംബൈയ്ക്ക് ഒരവസരം കൂടിയുണ്ട്. ശനിയാഴ്ച നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് - യുപി വാരിയേഴ്സ് പോരാട്ടത്തിൽ യുപി ജയിച്ചാൽ മുംബൈയ്ക്ക് എലിമിനേറ്ററിൽ കടക്കാം. ഡൽഹി ജയിച്ചാൽ അവർ എലിമിനേറ്ററിൽ കടക്കും.
റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഫൈനലിൽ പ്രവേശിച്ചിരുന്നു. എലിമിനേറ്ററിൽ വിജയിക്കുന്നവരായിക്കും ഫൈനലിൽ ആർസിബിയുടെ എതിരാളികൾ.
National
അഹമ്മദാബാദ്: നേപ്പാളിലെ ജെൻ സി കലാപത്തിനിടെ ജയിലിൽനിന്നു രക്ഷപ്പെട്ട ലഹരി മരുന്ന് കേസ് പ്രതി ഗുജറാത്തിൽ പിടിയിൽ.
അഹമ്മദാബാദ് സ്വദേശി ധർമേഷ് റസിക്ലൽ ചുനരായെയാണ് ഗുജറാത്ത് പോലീസിന്റെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയത്.
2024 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ബാങ്കോക്കിൽനിന്നു കാഠ്മണ്ഡു വിമാനത്താവളത്തിൽ എത്തിയ ധർമേഷിനെ 13 കിലോ ഹൈബ്രിഡ് കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു.
പിടിച്ചെടുത്ത ലഹരി മരുന്ന് അന്തരാഷ്ട്ര വിപണിയിൽ ഏകദേശം 13 കോടി രൂപ വില വരുന്നതായിരുന്നു. തുടർന്ന് ഇയാൾ കാഠ്മണ്ഡുവിലെ ഭദ്ര ജയിലിലായിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റബറിൽ നേപ്പാളിൽ നടന്ന ജെൻ സി പ്രതിഷേധത്തിനിടെ ഭദ്ര ജയിൽ തകർക്കുപ്പെടുകയും ധർമേഷ് ഉൾപ്പടെയുള്ള നിരവധി തടവുകാർ രക്ഷപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ സോണൗലി അതിർത്തി കടന്ന് ഇന്ത്യയിലേക്കു തിരിച്ചെത്തി.
തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ധർമേഷിനെ അഹമ്മദാബാദിലെ ഒളിത്താവളത്തിൽനിന്നു പോലീസ് പിടികൂടിയത്. പ്രതിയെ നേപ്പാളിനു കൈമാറുന്നതിനുള്ള നിയമ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നു പോലീസ് പറഞ്ഞു.
National
ഗാന്ധിനഗർ: ഗുജറാത്തിൽ മുതലയെ തല്ലിക്കൊന്ന രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ജനുവരി 17ന് കർജൻ താലൂക്കിലെ ചോർഭുജ് ഗ്രാമത്തിലായിരുന്നു സംഭവം.
സംഭവത്തിൽ വിത്തൽ നായക്, ബിപിൻ നായക് എന്നിവരെയാണ് വഡോദര അറസ്റ്റ് വനം വകുപ്പ് ചെയ്തതെന്ന് കർജൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ അറിയിച്ചു.
മുതലയെ തല്ലിക്കൊല്ലുന്നതിന്റെ വീഡിയോ വൈറലായതോടെയാണ് അറസ്റ്റ് നടപടി. ജനവാസമേഖലയിൽ ഇറങ്ങിയ മുതലയെ വടികൊണ്ട് അടിക്കുന്നതും മറ്റു ചിലർ ടോർച്ച് ലൈറ്റ് ഉപയോഗിച്ച് പ്രതികളെ സഹായിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
തുടർന്ന് പ്രതികൾ ജഡം ഗ്രാമത്തിലെ കുളത്തിലേക്ക് എറിഞ്ഞു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ വനം വകുപ്പ് അന്വേഷണം നടത്തിവരികയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്ത് കർജൻ സബ് ജയിലിലേക്ക് അയച്ചതായി കർജൻ റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർഎഫ്ഒ) ജയേഷ് റാത്തോഡ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
അഞ്ച് വയസ് പ്രായമുള്ള മുതലയാണ് കൊല്ലപ്പെട്ടത്. മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തത്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ഭാര്യയെ വെടിവച്ച് കൊന്നതിനു ശേഷം ജീവനൊടുക്കി. അഹമ്മദാബാദിലാണ് സംഭവം. രണ്ടു മാസങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം.
ഗുജറാത്ത് മാരിടൈം ബോർഡിലെ ക്ലാസ്-1 ഉദ്യോഗസ്ഥനായ യഷ്രാജ്സിംഗ് ഗോഹിൽ, ഭാര്യ രാജേശ്വരി ഗോഹിൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി വീടിനുള്ളിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതായും ഇതിനിടെ യഷ്രാജ്സിംഗ് തന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് രാജേശ്വരിയെ വെടിവച്ചതായും പോലീസ് പറഞ്ഞു.
ഭാര്യയെ വെടിവച്ചതിന് ശേഷം ഇയാൾ 108 എമർജൻസി സർവീസിലേക്ക് വിളിച്ചു. അവർ എത്തിയപ്പോഴേക്കും രാജേശ്വരി മരിച്ചിരുന്നു. എമർജൻസി സർവീസ് സംഘം വീട്ടിൽ നിന്നും പോയതിന് പിന്നാലെ ഇയാൾ മുറിക്കുള്ളിൽ കയറി സ്വയം വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.
ഗുജറാത്ത് മുൻ കോൺഗ്രസ് പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശക്തിസിംഗ് ഗോഹിലിന്റെ അനന്തരവനായിരുന്നു യഷ്രാജ് സിംഗ്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: ഗുജറാത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയില്‍ ആയിരക്കണക്കിന് മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്യാന്‍ ബിജെപി ശ്രമിക്കുന്നതായി ആരോപണം.
ജമാല്പുര് നിയോജകമണ്ഡലത്തില്‍ മാത്രം മുസ്ലിംകളെ നീക്കം ചെയ്യുന്നതിനായി 20,000 ഫോം നൽകിയതായി അഹമ്മദാബാദ് ആസ്ഥാനമായുള്ള ന്യൂനപക്ഷ ഏകോപന സമിതി (എംസിസി) ആരോപിച്ചു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ പുലർച്ചെ 1.22ന് അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
കച്ചിലെ ഖാവ്ഡയിൽനിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച എട്ടുപേർ അറസ്റ്റിൽ. നവസാരി ജില്ലയിലാണ് സംഭവം. 15കാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്.
ലൈംഗീക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം, ഭാരതീയ ന്യായ സംഹിത എന്നീ വകുപ്പുകൾ പ്രകാരമാണ് എട്ട് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ജനുവരി ഏഴിന് വാൻസ്ഡ പട്ടണത്തിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. വീടിന് പുറത്തിറങ്ങിയ കുട്ടിയെ മൂന്ന് മോട്ടോർ സൈക്കിളിൽ വന്ന പ്രതികൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
2.5 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് എത്തിച്ചാണ് ഇവർ കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിൽ ഏഴ് പേർ 20-21 വയസ് പ്രായമുള്ളവരാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്.
കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെയാണ് കുട്ടി വീട്ടിലെത്തിയത്. തുടർന്ന് വിവരം ബന്ധുക്കളെ അറിയിച്ചു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തതായി ചിഖ്ലി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി.വി. ഗോഹിൽ പറഞ്ഞു.
National
വഡോദര: ഗുജറാത്തിൽ തുറന്ന മൻഹോളിൽ വീണ് ഒരാൾ മരിച്ചു. നാൽപതുകാരനായ വിപുൽസിൻഹ് സല ആണ് മരിച്ചത്.
വെള്ളിയാഴ്ച കുടുംബവുമൊത്ത് പുറത്തുപോയ ഇദ്ദേഹത്തെ കാർ പാർക്ക് ചെയ്യാൻ പോയതിനെത്തുടർന്ന് കാണാതാകുകയായിരുന്നു.
അന്വേഷിച്ച് പോയപ്പോൾ തുറന്ന മാൻഹോൾ കണ്ണിൽപെട്ടു. ഇതിനുള്ളിൽ വിപുൽസിൻഹിന്റെ ഷൂസ് കണ്ടതോടെ ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. തുടർന്ന് ഇദ്ദേഹത്തെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ ഭൂചലനം. ഇന്നലെ പുലർച്ചെ 4.30 ഓടെയാണു റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ ആളുകൾ പരിഭ്രാന്തിയിലായി.
കച്ച് ജില്ലയിലെ റാപാറിന് 22 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രം. ഇതിനുശേഷം ഉച്ചയ്ക്കു 12 വരെ പതിനേഴ് ചെറിയ പ്രകന്പനങ്ങൾ അനുഭവപ്പെട്ടു.
2001 ലുണ്ടായ ഭൂകന്പത്തിൽ 13,800 പേരാണ് കച്ചിൽ മരിച്ചത്. 1.67 ലക്ഷം പേർക്കു പരിക്കേറ്റു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ രാജ്യം അഭിമുഖീകരിച്ച മൂന്നാമത്തെ വലിയ ഭൂകന്പമായിരുന്നു ഇത്.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ശർമ നിരാശപ്പെടുത്തി. ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലി 77 റൺസെടുത്ത് ടീമിന്റെ ടോപ്സ്കോററായി.
മത്സരത്തിൽ ഡൽഹി ഏഴ് റൺസിന് വിജയിച്ചു. ഡൽഹി ഉയർത്തിയ 254 റൺസ് പിന്തുടർന്ന ഗുജറാത്ത് 247 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഡൽഹി നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്ത് 70 റൺസെടുത്തു. കോഹ്ലിയാണ് മത്സരത്തിലെ താരമായത്.
അതേസമയം ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രോഹിത് ശർമയ്ക്ക് റൺസ് ഒന്നും എടുക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മുംബൈ 51 റൺസിന് വിജയിച്ചു. മുംബൈ ഉയർത്തിയ 332 റൺസ് പിന്തുടർന്ന ഉത്തരാഖണ്ഡിന് 280 റൺസ് എടുക്കാനെ സാധിച്ചുള്ളു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അമ്രേലി ജില്ലയിൽ അഞ്ച് വയസുകാരനെ പുള്ളിപ്പുലി കടിച്ചുകൊന്നു. ധാരി പട്ടണത്തിലെ ഗോപാൽഗ്രാം ഗ്രാമത്തിലാണ് സംഭവം.
രാവിലെ ഒൻപതോടെ അമ്മയ്ക്കൊപ്പം നടന്നുപോവുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നുവെന്ന് ഇൻ ചാർജ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) പ്രതാപ് ചന്തു പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സാഹിൽ കട്ടാര എന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു.
അതേസമയം, പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മേഖലയിൽ കൂടുകൾ സ്ഥാപിച്ചുവെന്നും പുലിയെ ഉടൻതന്നെ പിടികൂടുമെന്നും അധികൃതർ വ്യക്തമാക്കി.
National
മോർബി: ഗുജറാത്തിൽ ദ്വാരകാധീശ് ക്ഷേത്രത്തിലേക്കു ദേശീയപാതയോരത്തുകൂടി നടന്നുപോവുകയായിരുന്ന തീർഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി അഞ്ചു പേർ തത്ക്ഷണം മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ജംനഗറിലെ മലിയ ഗ്രാമത്തിൽ ഇന്നലെ രാവിലെ ആറിനായിരുന്നു അപകടം.
Kerala
അഹമ്മദാബാദ്: ഗുജറാത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ സ്വദേശി അദ്വൈത് ആണ് മരിച്ചത്.
സൂറത്തിലാണ് സംഭവം. ഞായറാഴ്ചയാണ് അദ്വൈത് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്ന് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരണംസംഭവിച്ചത്.
അദ്വൈതിന് ചികിത്സ നൽകാൻ വൈകിയെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിക്കുകയാണ്. എന്നാൽ കൃത്യമായി ചികിത്സ നൽകിയെന്നാണ് പോലീസ് വാദം.
സൂറത്തിലെ സർദാർ വല്ലഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എസ്വിഎൻഐടി) മൂന്നാം വർഷ ബി ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ അദ്വൈത് ഞായറാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ആൺകുട്ടികളുടെ ഭാഭ ഭവൻ ഹോസ്റ്റലിലായിരുന്നു അദ്വൈത് താമസിച്ചിരുന്നത്.
രാത്രി 10:30 നും 11:00 നും ഇടയിലാണ് സംഭവം നടന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഭാഭ ഭവൻ ഹോസ്റ്റലിലെ അഞ്ചാം നിലയിലുള്ള എച്ച് ബ്ലോക്കിലെ 222-ാം നമ്പർ മുറിയിലാണ് അദ്വൈത് താമസിച്ചിരുന്നത്.
കാമ്പസ് കാന്റീന് സമീപം ആംബുലൻസ് ഉണ്ടായിരുന്നെങ്കിലും അത് കൃത്യസമയത്ത് എത്തിയിരുന്നില്ലെന്നും സംഭവം നടന്ന് ഏകദേശം 30 മിനിട്ട് കഴിഞ്ഞാണ് ആംബുലൻസ് എത്തിയതെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സഹായം ലഭിക്കാത്തതിനാൽ, വിദ്യാർഥികൾ തന്നെ ആംബുലൻസ് വിളിച്ചുവരുത്തുകയായിരുന്നു. അദ്വൈതിന്റെ നില ഗുരുതരമായിരുന്നിട്ടും ആരും സഹായിക്കാൻ എത്തിയില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.
അദ്വൈതിനെ സൂറത്തിലെ പിപ്ലോഡ് പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ നടപടിക്രമങ്ങളുമായി ചൂണ്ടിക്കാട്ടി ആശുപത്രി ജീവനക്കാർ ചികിത്സ വൈകിപ്പിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു.
അതേസമയം, കഴിഞ്ഞ നാലു മാസങ്ങളായി അദ്വൈത് ക്ലാസിൽ വരുകയോ പരീക്ഷ എഴുതുകയോ ചെയ്തിരുന്നില്ലെന്ന് മധ്യപ്രദേശ് സ്വദേശിയായ സഹപാഠി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കോളജ് അധികൃതർ ഇടപെടുകയോ ഇതേക്കുറിച്ച് അന്വേഷിക്കുകയോ ചെയ്തിരുന്നില്ലെന്ന് വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
അദ്വൈതിന്റെ മാതാപിതാക്കൾ ഒമാനിലാണ്. മകന്റെ മരണവാർത്ത അറിഞ്ഞ ഇവർ സൂറത്തിൽ എത്തിയിട്ടുണ്ട്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ പുലിയുടെ ആക്രമണത്തിൽ ഒരു വയസുകാരി കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം ആറിന് ട്രാംബക്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്.
വീട്ടിൽ പാചകം ചെയ്തുകൊണ്ടിരുന്ന അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു കുട്ടിയെ പുള്ളിപ്പുലി വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. അമ്മ പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചല്ല.
അമ്രേലി വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള വീടിനടുത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വനവകുപ്പും പോലീസും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.
പുള്ളിപ്പുലിയെ കുടുക്കാൻ ദൽഖാനിയ റേഞ്ച് പ്രദേശത്ത് ഏഴ് കൂടുകൾ വിന്യസിച്ചിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശിയായ അർജുൻ നിനാമ ട്രാംബക്പൂർ ഗ്രാമത്തിൽ കർഷകത്തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ്.
National
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വിജാപുർ നഗരത്തിലെ സ്കൂൾ ക്യാംപസിൽ രണ്ടാം ക്ലാസ് വിദ്യാർഥിനി ലൈംഗിക പീഡനത്തിന് ഇരയായി. രണ്ടുതവണയാണ് സ്കൂളിൽ വച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയെ ഇൻജക്ഷൻ നൽകി പീഡിപ്പിച്ചു എന്നാണ് പരാതി.
നവംബർ 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം ആദ്യം നടന്നത്. സ്കൂളിനു പിന്നിലെ പൂന്തോട്ടത്തിലേക്ക് ഒരാൾ തന്നെ കൊണ്ടുപോവുകയും മോശമായി സ്പർശിക്കുകയും ചെയ്തെന്നാണ് പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞത്.
നവംബർ 20 ന് ഇതേ വ്യക്തി വീണ്ടും തന്നെ ലൈംഗീകമായി പീഡിപ്പിക്കുകയും വലതുകൈയിൽ ഇൻജക്ഷൻ നൽകുകയും ചെയ്തതായും പെൺകുട്ടി പറഞ്ഞു.
ആരോടെങ്കിലും സംഭവം വെളിപ്പെടുത്തിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണിയെന്നും പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞു.
വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ പിതാവാണ് പോലീസിൽ പരാതി നൽകിയത്. അജ്ഞാത വ്യക്തിയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിജാപുർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജി.എ. സോളങ്കി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കുത്തിവച്ചത് എന്താണെന്ന് അറിയാൻ മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും അറിയിച്ചു.
National
അഹമ്മദാബാദ്: അന്താരാഷ്ട്ര സൈബർ അടിമത്ത ശൃംഖലയുടെ തലവനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘ്വി അറിയിച്ചു. മ്യാൻമറും കംബോഡിയയും കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന തട്ടിപ്പ് ശൃംഖലയ്ക്ക് നേതൃത്വം നൽകിവന്നിരുന്ന നീലേഷ് പുരോഹിതാണു പിടിയിലായത്.
സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ഈ ശൃംഖലയ്ക്ക് ഇന്ത്യയിൽനിന്ന് ആളുകളെ എത്തിച്ചുനൽകിയിരുന്നത് ഇയാളാണ്. ‘ദ ഗോസ്റ്റ്’ എന്നും നീലേഷ് അറിയപ്പെട്ടിരുന്നു. ഇയാളുടെ രണ്ട് പ്രധാന കൂട്ടാളികളായ ഹിതേഷ് സോമയ്യ, സോണൽ ഫാൽദു എന്നിവർ അടുത്തിടെ വലയിലായിരുന്നു.
126 സബ് ഏജന്റുമാരെ നീലേഷ് നിയന്ത്രിച്ചിരുന്നു. ഇവരിൽ 30 പേർ പാക്കിസ്ഥാനി ഏജന്റുമാരാണ്. സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന ശന്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ വശീകരിക്കുകയും പിന്നീട് ഭീഷണിയിലൂടെ ഇവരെ ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ഇവരുടെ പാസ്പോർട്ട് ബലമായി പിടിച്ചെടുത്ത് മ്യാൻമറിലേക്ക് കടത്തുകയാണു ചെയ്തിരുന്നത്.
National
അഹമ്മദാബാദ്: ഗുജറാത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ഭാര്യയെയും മക്കളെയും കൊന്ന് മൃതദേഹം കുഴിച്ചുമൂടി. സംഭവത്തിൽ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്) ശൈലേഷ് ഖംബ്ല(39)യെ പോലീസ് അറസ്റ്റ് ചെയ്തു.
നയന (42), ഒൻപത്, 13 പ്രായമുള്ള മകനും മകളുമാണ് കൊല്ലപ്പെട്ടത്. ഭാവ്നഗറിലെ തലജ റോഡിലെ ഫോറസ്റ്റ് കോളനിയിലെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ആറടി താഴ്ചയുള്ള കുഴിയിൽ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഈ മാസം ആദ്യം മുതലാണ് ഇവരെ കാണാതായത്. അന്വേഷണത്തിനിടെ ഭാര്യയുടെയും മക്കളുടെയും തിരോധാനത്തിൽ ഇയാൾക്ക് വിഷമമില്ലാതിരുന്നത് പോലീസിൽ സംശയം തോന്നിപ്പിച്ചിരുന്നു.
തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ പൊരുത്തകേടുകൾ കണ്ടെത്തി. തുടരന്വേഷണത്തിലാണ് കൊലപാതകം നടത്തിയത് ശൈലേഷ് ആണെന്ന് കണ്ടെത്തിയത്.
സൂറത്തിലെ ഭർതൃവീട്ടിൽ താമസിച്ചിരുന്ന നയനയും കുട്ടികളും നവംബർ ആദ്യം ദീപാവലി അവധിയോട് അനുബന്ധിച്ച് ഭർത്താവിന്റെ അടുക്കലെത്തിയത്. നവംബർ അഞ്ചിന്, താൻ ജോലിക്ക് പോയ സമയം ഭാര്യ മക്കളുമായി വീടുവിട്ടിറങ്ങിയെന്ന് അവകാശപ്പെട്ട് ശൈലേഷ് പോലീസിനെ സമീപിക്കുകയായിരുന്നു.
നയനയും കുട്ടികളും ഓട്ടോറിക്ഷയിൽ പോകുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ തന്നോട് പറഞ്ഞെന്ന് ശൈലേഷ് പോലീസിന് മൊഴി നൽകി. എന്നാൽ ചോദ്യം ചെയ്യലിൽ ഇക്കാര്യം സെക്യൂരിറ്റി ജീവനക്കാരൻ നിഷേധിച്ചു.
ചോദ്യം ചെയ്യലിനിടെ ശൈലേഷിന്റെ വിചിത്രമായ പെരുമാറ്റം പോലീസിൽ സംശയം ജനിപ്പിച്ചു. നയനയുടെയും മക്കളുടെയും തിരോധാനത്തിന് മുമ്പ് ശൈലേഷ് ഒരു ജൂനിയർ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഇയാളെ ചോദ്യംചെയ്തപ്പോൾ വീടിന് പിന്നിൽ രണ്ട് കുഴികൾ കുഴിച്ച് മാലിന്യം നിക്ഷേപിക്കാൻ ശൈലേഷ് തന്നോട് ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥൻ പോലീസിനോട് പറഞ്ഞു. ഈ കുഴിയിൽ പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ശൈലേഷ് പോലീസിനോട് കുറ്റം സമ്മതിച്ചു.
സൂറത്തിൽ താമസിച്ചിരുന്ന നയന ഒന്നിച്ച് താമസിക്കണമെന്ന് ആവശ്യപ്പെട്ട് നിർബന്ധം പിടിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ശൈലേഷ് പോലീസിന് മൊഴി നൽകി.
National
അമ്രേലി: ഗുജറാത്തിൽ ഗോഹത്യ കേസിൽ മൂന്നു പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കാസിം ഹാജി സോളങ്കി, സത്താർ ഇസ്മയിൽ സോളങ്കി, അക്രം ഹാജി സോളങ്കി എന്നിവരെയാണ് സെഷൻസ് കോടതി ജഡ്ജി റിസ്വാന ബുഖാരി ശിക്ഷിച്ചത്. പ്രതികൾ 18 ലക്ഷം രൂപ പിഴയും അടയ്ക്കണം.
2023ൽ അമ്രേലി ജില്ലയിലാണു കേസിനാസ്പദമായ സംഭവം. പശുക്കളെ കശാപ്പ് ചെയ്ത വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 കിലോ ബീഫ് പിടികൂടിയിരുന്നു. പശുക്കളുടെ ശരീരഭാഗങ്ങളും കണ്ടെത്തി. കാസിം സോളങ്കിയെ ഉടൻ പോലീസ് പിടികൂടി. മറ്റു രണ്ടു പേരെ പിന്നീടാണ് അറസ്റ്റ് ചെയ്തത്.
പശുവിനെ കശാപ്പ് ചെയ്ത കേസിൽ ഗുജറാത്തിൽ ആദ്യമായാണു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നത്. കോടതിവിധിയെ ‘ചരിത്രപരം’ എന്നാണ് ഗുജറാത്ത് സർക്കാർ വക്താവ് ജിത്തു വഘാനി വിശേഷിപ്പിച്ചത്. 2011ൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേയാണ് ഗുജറാത്തിൽ ഗോഹത്യക്കെതിരേ കർശന നിയമംപാസാക്കിയത്. 2017ൽ നിയമത്തിൽ ഭേദഗതി വരുത്തി ജീവപര്യന്തം തടവുകൂടി ചേർത്തു.
National
ന്യൂഡൽഹി: ഗുജറാത്തിലെയും പഞ്ചാബിലെയും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വിജയം 2027ലേക്കുള്ള സെമി-ഫൈനലാണെന്ന് എഎപി തലവൻ അരവിന്ദ് കേജരിവാൾ. 2027ലാണ് ഗുജറാത്തിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് നടക്കുക.
ഗുജറാത്തിൽ ബിജെപിയും എഎപിയും തമ്മിലുള്ള പോരാട്ടമാണ് 2027ൽ ഉണ്ടാകുകയെന്ന് കേജരിവാൾ കൂട്ടിച്ചേർത്തു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പിസിസി അധ്യക്ഷൻ ശക്തി സിംഗ് ഗോഹിൽ രാജിവച്ചു.
2023 ജൂണിലാണ് ഗോഹിൽ പിസിസി അധ്യക്ഷനായത്. എഎപി വിജയിച്ച വിസവദാറിൽ വെറും 5501 വോട്ടാണ് കോൺഗ്രസ് സ്ഥാനാർഥി നേടിയത്. 2007, 2012, 2017 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് വിസവദാർ.
National
ന്യൂഡൽഹി: കേരളം കൂടാതെ ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്കു നേട്ടം. പഞ്ചാബിലെയും ഗുജറാത്തിലെയും സിറ്റിംഗ് സീറ്റുകൾ എഎപി നിലനിർത്തി. ഗുജറാത്തിലെ മറ്റൊരു സീറ്റിൽ ബിജെപിയും ബംഗാളിൽ തൃണമൂൽ കോൺഗ്രസും വിജയിച്ചു.
ഗുജറാത്തിലെ വിസവദാർ മണ്ഡലത്തിൽ എഎപി മുൻ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ 17,554 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിലെ കിരിത് പട്ടേലിനെ പരാജയപ്പെടുത്തി. എഎപി അംഗ ഭൂപേന്ദ്ര ഭയാനി രാജിവച്ച് ബിജെപിയിൽ ചേർന്നതിനെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. ഗുജറാത്തിലെ കാദി സീറ്റിൽ ബിജെപിയിലെ രാജേന്ദ്ര ചാവ്ഡ വിജയിച്ചു. കോൺഗ്രസ് രണ്ടാമതെത്തി. ബിജെപി എംഎൽഎയായിരുന്ന കാർസൻ സോളങ്കിയുടെ മരണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് മണ്ഡലം എഎപിയിലെ സഞ്ജീവ് അറോറ നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥിയാണു രണ്ടാമതെത്തിയത്. ബിജെപി മൂന്നാമതും അകാലി ദൾ നാലാമതുമായി. എഎപി എംഎൽഎ ഗുർപ്രീത് ബാസി ഗോഗിയുടെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ കാളിഗഞ്ച് മണ്ഡലത്തിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ആലിഫ അഹമ്മദ് 50,049 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബിജെപിയാണ് രണ്ടാമതെത്തിയത്. സിപിഎം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി.
കാളിഗഞ്ച് എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നസിറുദ്ദീന്റെ മകളാണ് മുപ്പത്തിയെട്ടുകാരിയും ഐടി പ്രഫഷണലുമായ ആലിഫ.
National
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ ഗുജറാത്തി സംവിധായകൻ മഹേഷ് ജിറാവാല(34) മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്.
വിമാനം മേഘാനിനഗറിലുള്ള ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങുന്പോൾ മഹേഷ് അതുവഴി തന്റെ സ്കൂട്ടറിൽ സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു.
അപകടത്തിനു പിന്നാലെ മഹേഷിന്റെ മൊബൈൽഫോൺ പ്രവർത്തനരഹിതമായിരുന്നു. കത്തിക്കരിഞ്ഞ സ്കൂട്ടർ പോലീസ് തിരിച്ചറിഞ്ഞതിനു പിന്നാലെ വാഹത്തിന്റെ രജിസ്ട്രേഷൻ നന്പറും മരണം ഉറപ്പിക്കുന്നതിനു സഹായിച്ചു.
മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മഹേഷ് ജിറാവാല പ്രൊഡക്ഷന്റെ ബാനറിൽ ഗുജറാത്തിയിൽ സംഗീത വീഡോയികളും ടെലിവിഷൻ പരസ്യങ്ങളും നിർമിച്ച ഇദ്ദേഹം 2019-ൽ പുറത്തിറങ്ങിയ "കോക്ടെയ്ൽ പ്രേമി പൗ ഓഫ് റിവഞ്ച് 'എന്ന ചിത്രത്തിന്റെ സംവിധായകനാണ്.