അഹമ്മദാബാദ്: ശസ്ത്രക്രിയ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ. ഗുജറാത്തിലെ ആനന്ദ് ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. ചിന്തൻ സ്നേഹൽഭായ് ഷായെ ആണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. സർക്കാർ പദ്ധതി പ്രകാരം സൗജന്യമായി ചെയ്യേണ്ടിയിരുന്ന ശസ്ത്രക്രിയക്കായി രോഗിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെടുകയും വാങ്ങുകയും ചെയ്തതിനാണ് ഡോക്ടറെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
രോഗിയുടെ വിരലിന് ശസ്ത്രക്രിയ നടത്തുന്നതിനായി ഇയാൾ ആദ്യ ഘട്ടത്തിൽ 6,500 രൂപ ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിലപേശലിനൊടുവിൽ തുക 4,000 രൂപയായി കുറയ്ക്കുകയും, അഡ്വാൻസായി 1,000 രൂപ വാങ്ങുകയും ചെയ്തു.
ബാക്കി തുകയായ 3,000 രൂപ ശസ്ത്രക്രിയയ്ക്ക് ശേഷം ആവശ്യപ്പെട്ടതോടെയാണ് രോഗിയുടെ ബന്ധുക്കൾ അഴിമതി വിരുദ്ധ ബ്യൂറോയെ സമീപിച്ചത്. തുടർന്ന് ആശുപത്രിയുടെ ഒന്നാം നിലയിലെ ഓപ്പറേഷൻ തീയറ്റർ ലോബിക്ക് സമീപം വച്ച് പണം വാങ്ങുന്നതിനിടയിൽ എസിബി സംഘം ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതിനും നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിനും അഴിമതി വിരുദ്ധ നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.