തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന എഡിജിപി എം.ആര്. അജിത്കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തള്ളി.
സംഭവം നടക്കുന്ന കാലയളവില്‍ ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തന ചുമതലയിലായിരുന്നുവെന്നും യാത്രാരേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് അജിത്ത് കുമാര്‍ ഡിജിപിയോടു വിശദീകരിച്ചത്. കൂടുതല്‍ സമയം നല്‍കാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കുകയായിരുന്നു.
എസ്ഐടി തലവന്‍ എസ്പി ഷൗക്കത്തലി എം.ആര്. അജിത്കുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി ഉടന്‍ ആഭ്യന്തര സെക്രട്ടറിക്കു സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറില്‍ നിന്നു വിശദീകരണം തേടിയത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേ ഗണ്‍മാനും പോലീസുകാരും ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് തുടരന്വേഷണം നടത്തിയ എസ്ഐടിയുടെ കണ്ടെത്തല്‍.
ഈ മാസം മുപ്പതിന് ഫയര്‍ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്പോൾ ഡിജിപി റാങ്കില്‍ സീനിയോറിറ്റി പ്രകാരം അജിത്കുമാറിനാണ് അവസരം ലഭിക്കുന്നത്. അജിത്കുമാറിനെതിരേ സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചാല്‍ അവസരം നഷ്ടമായേക്കും.
എന്നാല്‍ അജിത്കുമാറിനെതിരേ ഗുരുതര നടപടി വേണമെന്ന് സര്‍ക്കാരിനോട് ഡിജിപി ആവശ്യപ്പെടുമൊയെന്ന കാര്യം പ്രധാനമാണ്. അജിത്കുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്.