വാഷിംഗ്ടൺ ഡിസി: എച്ച്-1ബി വീസയ്ക്ക് ലക്ഷം ഡോളർ ഫീസ് പുനസ്ഥാപിച്ച് സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ ട്രംപ് ഭരണകൂടം. ഇതിനുള്ള നിയമത്തിന്‍റെ കരട് ഫെഡറൽ രജിസ്റ്ററിൽ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ ഒരു മാസത്തെ സമയമുണ്ട്. വർഷാവസാനത്തോടെ നിയമത്തിന് അന്തിമരൂപമാകും.
വൈദഗ്ധ്യം കൂടുതൽ വേണ്ട മേഖലകളിലെ തൊഴിലുകൾക്കായി അനുവദിക്കുന്ന എച്ച്-1ബി വീസയ്ക്കുള്ള ഫീസ് ഒരു ലക്ഷം ഡോളറായി കുത്തനെ ഉയർത്താനുള്ള താത്കാലിക ഉത്തരവ് പ്രസിഡന്‍റ് ട്രംപ് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. നേരത്തേ 2,000 മുതൽ 5,000 വരെ ഡോളറാണ് ഫീസായി നല്കേണ്ടിയിരുന്നത്.
കോടതി ഇക്കഴിഞ്ഞ ജൂണിൽ അധികഫീസ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും അതു പിരിക്കുന്നത് തടയുകയും ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചു. ഇതിനെതിരേയുള്ള ട്രംപ് ഭരണകൂടത്തിന്‍റെ അപ്പീൽ ഉന്നത കോടതി പരിഗണിച്ചുവരികയാണ്.
കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലും ഫീസ് ഈടാക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്നാണ് പുതിയ നീക്കത്തിലൂടെ ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്. 1.03 ലക്ഷം ഡോളർ ഫീസ് ഈടാക്കാനാണ് പുതിയ നിർദേശം.
എച്ച്-1ബി വീസയുടെ ഗുണഭോക്താക്കളിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. അതിനാൽ ട്രംപിന്‍റെ നീക്കത്തിൽ തിരിച്ചടി നേരിടുന്നതും അമേരിക്ക സ്വപ്നം കാണുന്ന ഇന്ത്യൻ ടെക്കികളായിരിക്കും. കുടിയേറ്റവിരുദ്ധ നിലപാടുകളുടെ ഭാഗമായിട്ടാണ് എച്ച്-1ബി വീസക്കാരെയും ട്രംപ് ലക്ഷ്യമിടുന്നത്.