പാറ്റ്ന: ബിഹാറിൽ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ ക്രൂരമായി മർദിച്ച് മാതാപിതാക്കൾ. മധേപുര ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
ഒന്നര വർഷം മുൻപ് ബിട്ടു കുമാർ എന്നയാളെ പൂജ കുമാരി(22) വിവാഹം കഴിച്ചിരുന്നു. ഇരുവരും ബന്ധുക്കളായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുകുടുംബങ്ങളും തമ്മിൽ വഴക്കായി.
പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്ത് വിളിച്ചുചേർത്തു. യോഗത്തിൽ ദമ്പതികളെ വേർപിരിക്കാൻ തീരുമാനിച്ചു. ആൺകുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും തുക പെൺകുട്ടിയുടെ കുടുംബത്തിന് നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു.
തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്താൻ മാതാപിതാക്കൾ യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ വീട്ടിൽ എത്തിയതിന് പിന്നാലെ തന്നെ സാഹചര്യം വീണ്ടും രൂക്ഷമായി. യുവതിയെ മാതാവ് മുടിയിൽ വലിച്ച് നിലത്തിടുകയും പിതാവ് അടിക്കുകയും കാൽ മകളുടെ കഴുത്തിൽ ചവിട്ടുകയും ചെയ്തു. ഗ്രാമവാസികളുടെ സാന്നിധ്യത്തിലാണ് സംഭവം നടന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. വിഷയത്തിൽ പോലീസ് ഇടപെടുകയും യുവതിയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
യുവതിയിൽ നിന്നും രേഖാമൂലം പരാതി ലഭിച്ചതായി ശങ്കർപുർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാർ പ്രതികരിച്ചു.