കൊച്ചി: കൈവിലങ്ങ് അണിയിച്ച വ്യക്തിയെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയോ അനാവശ്യമായി മാധ്യമശ്രദ്ധയ്ക്കു വിധേയനാക്കുകയോ ചെയ്യരുതെന്നു നിർദേശിച്ച് ഡിജിപിയുടെ സർക്കുലർ. കൈവിലങ്ങ് ഉപയോഗിക്കുന്നതു സംബന്ധിച്ച് അവ്യക്തതയുണ്ടെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സര്ക്കുലറിറക്കുന്നതെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവില്‍ പറയുന്നു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎന്‍എസ്എസ്) 2023ലെ വകുപ്പ് 43(3) പ്രകാരം കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴും കോടതിയില്‍ ഹാജരാക്കുമ്പോഴും കൈവിലങ്ങ് അണിയിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടെന്ന് ഉത്തരവിലുണ്ട്. എന്നാല്‍, ഇതു വിവേചനാധികാരമാണെന്നും നിര്‍ബന്ധമല്ലെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ബിഎന്‍എസ്എസ് വകുപ്പ് 43(3)ല്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളിലെ പ്രതിയാണെന്ന കാരണത്താല്‍ മാത്രം കൈവിലങ്ങ് ഉപയോഗിക്കരുത്. കുറ്റത്തിന്റെ സ്വഭാവം, ഗൗരവം, പ്രതിയുടെ പെരുമാറ്റം, രക്ഷപ്പെടാനുള്ള സാധ്യത, അക്രമാസക്തമായ പെരുമാറ്റത്തിനു സാധ്യത, സുരക്ഷാസാഹചര്യം എന്നിവ പ്രത്യേകം വിലയിരുത്തിയശേഷമേ കൈവിലങ്ങ് ഉപയോഗിക്കാവൂ.
കൈവിലങ്ങ് ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളിലും അതിനുള്ള വ്യക്തമായ കാരണം അറസ്റ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന് രേഖപ്പെടുത്തണം. ജനറല്‍ ഡയറിയിലും കസ്റ്റഡിയിലുള്ളവരുടെ രജിസ്റ്ററായ കെപിഎഫ്-150ലും ഇതു രേഖപ്പെടുത്തണം. പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ രേഖാമൂലം കോടതിയെ ഇക്കാര്യം അറിയിക്കുകയും വേണം.
ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം വ്യക്തികളുടെ അവകാശം പാലിക്കണം. പ്രായാധിക്യം, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍, ശാരീരിക അവശത, ഭിന്നശേഷി തുടങ്ങിയ സാഹചര്യങ്ങളില്‍ സുരക്ഷാഭീഷണി അതീവ ഗുരുതരമല്ലെങ്കില്‍ സാധാരണയായി കൈവിലങ്ങ് ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഒരാളുടെ അന്തസിനു കളങ്കം വരുത്താനായി ബോധപൂര്‍വം വിലങ്ങ് ധരിപ്പിക്കരുത്. കോടതിയില്‍ ഹാജരാക്കാന്‍ അകന്പടി പോകുന്ന ഉദ്യോഗസ്ഥരുടെ സൗകര്യത്തിനായി വിലങ്ങ് ധരിപ്പിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ജില്ലാ പോലീസ് മേധാവിമാര്‍ ഈ നിര്‍ദേശങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി കര്‍ശനമായി നടപ്പാക്കമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്കുന്നു.