ഒട്ടാവ: വിദ്വേഷ പ്രേരിത കുറ്റകൃത്യങ്ങൾ തടയുന്നതിനും മത-സാമൂഹിക സ്ഥാപനങ്ങൾക്ക് കൂടുതൽ നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി കാനഡ കൊണ്ടുവന്ന "കോംബാറ്റിംഗ് ഹേറ്റ് ആക്ട്' പ്രാബല്യത്തിൽ വന്നു.
പുതിയ നിയമപ്രകാരം ആരാധനാലയങ്ങൾ, സ്കൂളുകൾ, കമ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം മനഃപൂർവം തടസപ്പെടുത്തുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കും.
വിദ്വേഷം പ്രചരിപ്പിക്കുന്ന ലക്ഷ്യത്തോടെ പൊതുസ്ഥലങ്ങളിൽ ചില ചിഹ്നങ്ങളോ പ്രതീകങ്ങളോ പ്രദർശിപ്പിക്കുന്നതിനെതിരേയും കർശന നടപടികൾ സ്വീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
വിദ്വേഷ ഉദ്ദേശ്യത്തോടെ നടത്തുന്ന ആക്രമണങ്ങൾ, ഭീഷണികൾ, മത-വംശീയ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങൾ എന്നിവയ്ക്കെതിരേ നിലവിലുള്ളതിനെക്കാൾ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം.
രാജ്യത്തെ വിവിധ മതവിഭാഗങ്ങൾക്കും വംശീയ-സാംസ്കാരിക സമൂഹങ്ങൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള നിർണായക നടപടിയാണ് ഈ നിയമമെന്ന് കാനഡ സർക്കാർ വ്യക്തമാക്കി.
അതേസമയം, നിയമത്തിലെ ചില വ്യവസ്ഥകൾ അഭിപ്രായസ്വാതന്ത്ര്യത്തെയും സമാധാനപരമായ പ്രതിഷേധാവകാശത്തെയും ബാധിക്കുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തിയിട്ടുണ്ട്.
നിയമം നടപ്പാക്കുന്ന രീതിയിലാണ് അതിന്റെ യഥാർഥ ഫലപ്രാപ്തി വിലയിരുത്തപ്പെടുകയെന്ന് അവർ അഭിപ്രായപ്പെട്ടു.