മഹാരാഷ്ട്രയിലെ വിദർഭയിലുണ്ടായ കടുത്ത വേനൽച്ചൂടിൽ ദാഹിച്ചുപൊരിഞ്ഞ് ഒരിറ്റ് വെള്ളത്തിനായി ഒരു കൂട്ടം കുരങ്ങുകൾ എംഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ സംഭവം ജനങ്ങളുടെ കണ്ണ് നിറയിക്കുന്നു.
യവത്മാൽ ജില്ലയിലെ ഖണ്ഡാല ഘട്ടിലൂടെ കടന്നുപോയ ബസിന് മുന്നിലേക്ക് ഒരു കുരങ്ങൻ പെട്ടെന്ന് ചാടിവീഴുകയായിരുന്നു. വണ്ടി ഹോൺ അടിച്ചിട്ടും മാറാൻ കൂട്ടാക്കാതിരുന്ന മൃഗത്തെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോഴാണ് കടുത്ത ചൂടിൽ നിർജ്ജലീകരണം സംഭവിച്ച് അത് പൂർണമായി തളർന്നിരിക്കുകയാണെന്ന് യാത്രക്കാർക്ക് മനസിലായത്.
തുടർന്ന് ഒരു യാത്രക്കാരൻ ജനലിലൂടെ കുപ്പിവെള്ളം നീട്ടിയപ്പോൾ അത് വാങ്ങി കുരങ്ങൻ ആർത്തിയോടെ കുടിക്കാൻ തുടങ്ങി. ഇതോടെ കാട്ടിനുള്ളിൽ മറഞ്ഞുനിന്നിരുന്ന മറ്റ് കുരങ്ങുകളും കൂട്ടത്തോടെ ഓടിയെത്തി ബസിന് ചുറ്റും കൂടുകയും യാത്രക്കാർ നൽകിയ വെള്ളത്തിനായി പരിഭ്രാന്തിയോടെ കാത്തുനിൽക്കുകയും ചെയ്തു.
ബസിലുണ്ടായിരുന്നവർ പകർത്തിയ ഈ ഹൃദയഭേദകമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വന്യമൃഗങ്ങൾക്കായി കാടുകളിൽ കുടിവെള്ള സൌകര്യം ഒരുക്കുന്നതിൽ വനംവകുപ്പിന് വീഴ്ച പറ്റിയെന്ന തരത്തിൽ വലിയ വിമർശനങ്ങളാണ് ഈ സംഭവത്തോടെ ഉയരുന്നത്.