ജപ്പാനിലെ ഉൾനാടൻ ഗ്രാമങ്ങളുടെ ഭംഗി ആസ്വദിക്കാനിറങ്ങിയ ഇന്ത്യൻ സഞ്ചാരിക്ക് അവിടുത്തെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ലഭിച്ച അപൂർവ്വമായ ആതിഥ്യമര്യാദ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്.
ഇൻസ്റ്റാഗ്രാമിലൂടെ യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്ന ആദിത്യ പാർഖി എന്ന യുവാവിനാണ് ജപ്പാനിലെ അമാമി ദ്വീപിൽ വെച്ച് ഈ മറക്കാനാകാത്ത അനുഭവം ഉണ്ടായത്.
പ്രദേശത്തെ കാട്ടുപാതയിലൂടെ ട്രെക്കിംഗ് നടത്തുന്നതിനിടയിലാണ് ആദിത്യയുടെ കൈവശമുണ്ടായിരുന്ന കുടിവെള്ളം തീർന്നുപോയത്.
തളർച്ചയും ദാഹവും കാരണം വെള്ളം തേടി നടന്ന അദ്ദേഹം സമീപത്തൊന്നും കടകൾ കാണാത്തതിനെ തുടർന്ന് വഴിരികിലെ ഒരു വീടിന്റെ വാതിലിൽ മുട്ടി സഹായം അഭ്യർഥിക്കുകയായിരുന്നു.
പ്രായമായ ഒരു ജാപ്പനീസ് ദമ്പതികളാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. കുടിക്കാൻ കുറച്ചു വെള്ളം ലഭിക്കുന്ന കഫേകൾ വല്ലതുമുണ്ടോ എന്നായിരുന്നു ആദിത്യ ഏറെ വിനയത്തോടെ അവരോട് ചോദിച്ചത്.
എന്നാൽ വഴി പറഞ്ഞു കൊടുക്കുന്നതിന് പകരം സ്നേഹത്തോടെ പുഞ്ചിരിച്ചുകൊണ്ട് ആ വൃദ്ധൻ ആദിത്യയെ വരവേൽക്കുകയും, അകത്തുപോയി തണുത്ത ജ്യൂസ് നൽകി സൽക്കരിക്കുകയും ചെയ്തു.
കുടിക്കാൻ വെള്ളം ചോദിച്ചെത്തിയ ആ അപരിചിതനെ അവർ ഉമ്മറപ്പടിയിൽ നിന്നുതന്നെ മടക്കി അയച്ചില്ല. സ്നേഹപൂർവ്വം വീടിനുള്ളിലേക്ക് ക്ഷണിച്ചിരുത്തി അവർ ആദിത്യയുടെ നാടിനെക്കുറിച്ചും യാത്രകളെക്കുറിച്ചുമെല്ലാം ഏറെ കൗതുകത്തോടെ ചോദിച്ചറിഞ്ഞു.
ഇതിനിടയിൽ ദീർഘദൂര യാത്രക്കാരനായ അതിഥിക്ക് ആ വൃദ്ധയുടെ വകയായി ജപ്പാൻ ശൈലിയിലുള്ള കറിയും ഹെർബൽ നാനും അടങ്ങിയ സ്വാദിഷ്ടമായ നാടൻ ഉച്ചഭക്ഷണവും ഒരുങ്ങിയിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച ഈ വലിയ കരുതലിൽ ആദിത്യയുടെ കണ്ണുനിറഞ്ഞു.
ഭക്ഷണത്തിനിടയിൽ അവർ പങ്കുവെച്ച തമാശകളും ചിരിയും ആ അന്തരീക്ഷത്തെ കൂടുതൽ മനോഹരമാക്കി. വിഭവസമൃദ്ധമായ ഊണിനും ഹൃദ്യമായ സംഭാഷണങ്ങൾക്കും ശേഷം വിടപറയാൻ സമയമായപ്പോൾ, സുരക്ഷിതമായി യാത്ര തുടരാൻ ആശംസിച്ചുകൊണ്ട് ആ പ്രായമായ ദമ്പതികൾ ആദിത്യയെ റോഡുവരെ വന്ന് യാത്രയാക്കി.
ഞാൻ വെറുമൊരു തുള്ളി വെള്ളം മാത്രമാണ് ചോദിച്ചത് എന്ന കുറിപ്പോടെ ആദിത്യ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് ഇന്റർനെറ്റിൽ തരംഗമായത്.
നാം മറ്റുള്ളവർക്ക് നൽകുന്ന ബഹുമാനവും വിനയവും അതിലും വലിയ സ്നേഹമായി നമുക്ക് തിരികെ ലഭിക്കുമെന്നതിന്റെ തെളിവാണ് ഈ അനുഭവമെന്ന് വീഡിയോ കണ്ട ലക്ഷക്കണക്കിന് ആളുകൾ കുറിച്ചു.
അപരിചിതർ തമ്മിലുള്ള കൂടിക്കാഴ്ച എന്നതിലുപരി, കാലങ്ങളായി പിരിഞ്ഞുപോയ പ്രിയപ്പെട്ടവർ വീണ്ടും ഒന്നിച്ചതുപോലെയാണ് ആ ദൃശ്യങ്ങൾ സമ്മാനിച്ചതെന്നും പലരും അഭിപ്രായപ്പെട്ടു.