വീട്, കൃഷി, സമ്പാദ്യം, വ്യാപാരസ്ഥാപനങ്ങൾ, ഇന്നലെവരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവർ... എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പട്ടിക ഇത്തവണയും പ്രകൃതി പുതുക്കിയെഴുതി. കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. ജീവൻ നഷ്ടപ്പെട്ടവരുടെ പ്രിയപ്പെട്ടവരുടെയും ജീവനോപാധികൾ നഷ്ടപ്പെട്ട മറ്റു മനുഷ്യരുടെയും ജീവിതം ഇനി സർക്കാരിന്റെയും സഹജീവികളുടെയും കരുണയിലാണ്.
വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിച്ച ചരിത്രം സർക്കാരുകൾക്കില്ല. കേരളത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടലിൽ അർഹമായ കേന്ദ്രസഹായത്തിനു കോടതികൾക്കുപോലും ഇടപെടേണ്ടിവന്ന ഹൃദയഭേദകമായ അനുഭവവുമുണ്ട്. മഴയ്ക്കും മണ്ണിനും ദുരന്തങ്ങൾക്കുമില്ലാത്ത വിവേചനമോ മുൻഗണനയോ സർക്കാരുകൾക്കുണ്ടാകുന്നത് എത്ര ക്രൂരമാണ്.
മലബാറിൽ ഉൾപ്പെടെ 12 ജില്ലകളിലേക്ക് ഓറഞ്ച് അലർട്ട് വ്യാപിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ചത്തെ അനുഭവം പാഠമാകണം. പെരുമഴയും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വൻ നാശമുണ്ടാക്കിയ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടു മാത്രമാണ് ഉണ്ടായിരുന്നത്. മഴ പ്രളയമായശേഷം മാത്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയതെന്ന ആരോപണം അന്വേഷിക്കണം.
കേന്ദ്രത്തിൽനിന്നു ലഭ്യമായ വിവരങ്ങളും ചേർത്താണ് സംസ്ഥാനം അലർട്ടുകൾ പ്രഖ്യാപിക്കുന്നതെന്നും അലർട്ട് ഏതായാലും രക്ഷാപ്രവർത്തനത്തിനു സജ്ജമായിരിക്കണമെന്ന് പഞ്ചായത്തുതലത്തിൽവരെ മഴക്കാലം തുടങ്ങിയപ്പോഴേ നിർദേശം നൽകിയിരുന്നെന്നുമാണ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞത്. നിർദേശം പുറപ്പെടുവിക്കലല്ല, അതു നടപ്പായിട്ടുണ്ടെന്ന് ഉറപ്പാക്കലാണ് സർക്കാരിന്റെ പണിയെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഉത്തരവാദികളെ കണ്ടെത്തുന്നതിനേക്കാൾ ഇന്നു പ്രധാനം മുൻകരുതലുകളാണ്. പ്രത്യേകിച്ചും തീവ്രമഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ.
ദുരന്തബാധിതരുടെ പക്കലേക്കു സർക്കാർ പാഞ്ഞെത്തണം. ഓണത്തിനു വിൽക്കാൻ ലക്ഷ്യമിട്ടുള്ള കൃഷികൾ ഒലിച്ചുപോയി. കച്ചവടക്കാർ സംഭരിച്ച ചരക്കുകളും മിക്കയിടങ്ങളിലും വെള്ളം കയറി നശിച്ചു. പലരും കടമെടുത്താണ് ഇത്തരം ഒരുക്കങ്ങൾ നടത്തിയിട്ടുള്ളത്. നിരവധി വീടുകൾ വാസയോഗ്യമല്ലാതായി. സമയബന്ധിതമല്ലാത്ത വാഗ്ദാനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. വിദേശഫണ്ട്തട്ടിപ്പുകാരെന്നും മതംമാറ്റക്കാരെന്നുമുള്ള വർഗീയനിർമിത അന്പുകളേറ്റവയെങ്കിലും ക്രൈസ്തവസഭകളുടേത് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളും ദുരിതമനുഭവിക്കുന്ന മനുഷ്യരെ നെഞ്ചോടു ചേർക്കണം. പ്രളയത്തിലും ഉരുൾപൊട്ടലിലുമൊക്കെ നാം ഒന്നിച്ചുനിന്നവരാണ്. ഐക്യകേരളം ഒരു പ്രദേശവും ഭരണവുമായി ബന്ധപ്പെട്ട സാങ്കേതികത്വമല്ല, ഒത്തൊരുമയാൽ നാം ഹൃദയത്തിലെഴുതിയ കരാറാണ്.
നൂറ്റാണ്ടുകളായി ഓരോ കാലവർഷത്തിലും ആവർത്തിക്കുന്ന പെരുമഴയുടെ അനുബന്ധ നാശങ്ങളെ ചെറുക്കാൻ നമുക്കിനിയും കഴിഞ്ഞിട്ടില്ലെന്നത് ഭരണകൂട പരാജയമാണ്. വീഴ്ചകളും ദീർഘവീക്ഷണമില്ലായ്മയുമാണ് പ്രകൃതിക്ഷോഭത്തെ ദുരന്തങ്ങളാക്കുന്നത്. ഉരുൾപൊട്ടൽ തടയാനും പ്രതിരോധിക്കാനുമുള്ള പ്രധാന പരിഹാരങ്ങൾ മരങ്ങൾ വച്ചുപിടിപ്പിക്കുക, ജലനിർഗമന സംവിധാനങ്ങൾ ഒരുക്കുക, അപകടമേഖലകളിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുക തുടങ്ങിയവയാണ്.
മഴക്കാല പൂർവ ശുചീകരണം പോലെയുള്ള തട്ടിക്കൂട്ട് പ്രഹസനങ്ങളാകരുത് ദുരന്തനിവാരണം. തീവ്രമഴ പ്രവചിക്കാനുള്ള സംവിധാനങ്ങൾ രാജ്യത്തുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള ജനവാസ കേന്ദ്രങ്ങൾ നമുക്കിപ്പോൾ അത്ര അപരിചിതവുമല്ല. എന്നിട്ടും അവിടങ്ങളിലെ മനുഷ്യരെ മാറ്റിപ്പാർപ്പിക്കാൻ ദീർഘകാല പദ്ധതിയില്ല. പരിസ്ഥിതി സംഘടനകളുടെയും മാധ്യമങ്ങളുടെയും ‘കൈയേറ്റ വിചാരണ’ പഴയതുപോലെ അത്ര വിലപ്പോകുന്നില്ലെങ്കിലും ഓരോ മഴക്കാലത്തും മലയോരവാസികളെ സംശയമലകളിൽ കയറ്റിനിർത്താനുള്ള ആവേശം കെട്ടടങ്ങിയിട്ടില്ല.
ഇനിയും മഴ പെയ്യും മണ്ണിടിയും ഉരുൾ പൊട്ടും. മലകളും മനുഷ്യരും അവിടെയുണ്ടാകും. ദീർഘകാല പദ്ധതികൾക്കു പകരം അലർട്ടുകൾ മതിയോ? കർഷകർ മലയോരത്തെത്തിയത് ദുരിതകാലത്ത് സർക്കാർ നിർബന്ധിച്ചിട്ടോ ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാഞ്ഞിട്ടോ കൃഷിയോടുള്ള അഭിനിവേശത്താലോ ആണ്. ഒരിക്കൽ കാടുകളായിരുന്ന സമതലങ്ങളിൽ സുരക്ഷിതരായിരുന്ന് അവരെ വിചാരണ ചെയ്യരുത്. നഷ്ടകൃഷിയുമായി ഉരുളുകളെ ഭയന്ന് മലയോരത്തു ജീവിക്കാൻ ആർക്കും കൊതിയുണ്ടാകില്ല.
ഒന്നുകിൽ അവരെ നഗരങ്ങളിലേക്കോ സുരക്ഷിതമായ മറ്റിടങ്ങളിലേക്കോ എല്ലാ സംവിധാനങ്ങളുമൊരുക്കി മാറ്റിപ്പാർപ്പിക്കുക. അല്ലെങ്കിൽ ദുരന്തങ്ങളെ പ്രതിരോധിക്കാൻ ദീർഘകാല പദ്ധതികൾ തയാറാക്കുക. മറ്റു വഴികളുണ്ടെങ്കിൽ അതും ചർച്ച ചെയ്യാവുന്നതാണ്. ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ്... ഈ പലവർണ മുന്നറിയിപ്പുകൾ സർക്കാരെന്ന പ്രതിയുടെ മുൻകൂർ ജാമ്യമല്ലാതൊന്നുമല്ലെന്നു വന്നിരിക്കുന്നു. മലകളിൽ മരണം പെയ്യുകയാണ്. ദീർഘകാല പദ്ധതികളെവിടെ?