തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്. 78.29 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രാത്രി 9.30 വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനമായിരുന്നു പോളിംഗ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്; 81.36 ശതമാനം.
പാലക്കാട് ജില്ലയിലും പോളിംഗ് ശതമാനം 80 കടന്നു. 50 ലേറെ മണ്ഡലങ്ങളിൽ 80 ശതമാനത്തിലേറെയാണ് പോളിംഗ്. 1987നു ശേഷം ആദ്യമായാണ് വോട്ടിംഗ് ശതമാനം ഇത്രത്തോളം ഉയരുന്നത്. 1987ൽ പോളിംഗ് 80.54 ശതമാനമായിരുന്നു.
വോട്ടർ പട്ടിക ശുദ്ധീകരണത്തിനു ശേഷം (എസ്ഐആർ) നടന്ന തെരഞ്ഞെടുപ്പ് എന്ന നിലയിലാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പറയുന്നത്. ഇരട്ടവോട്ടുകളും മരിച്ചവരുടെയും സ്ഥലംമാറിപ്പോയവരുടെയും അടക്കമുള്ള 24.6 ലക്ഷം വോട്ടുകളാണ് എസ്ഐആറിൽ സംസ്ഥാനത്തു വെട്ടിപ്പോയത്.
യുഡിഎഫ് തരംഗമാണ് വോട്ടിംഗ് ശതമാനത്തിലെ വർധന ചൂണ്ടിക്കാട്ടുന്നതെന്നു യുഡിഎഫും സർക്കാരിന്റെ വികസന നേട്ടങ്ങളാണ് വോട്ടിംഗ് ശതമാനം ഉയരാൻ കാരണമായതെന്ന് ഇടതുമുന്നണിയും അവകാശപ്പെട്ടു.
വോട്ടെടുപ്പ് സംസ്ഥാനത്തു പൊതുവേ സമാധാനപരമായിരുന്നു. ഒറ്റപ്പെട്ട അക്രമസംഭവങ്ങൾ ഒഴിച്ചാൽ വലിയ സംഘർഷങ്ങൾ എങ്ങും റിപ്പോർട്ട് ചെയ്തില്ല. ചിലയിടങ്ങളിൽ കള്ളവോട്ടിനു ശ്രമം നടന്നതായി പരാതി ഉയർന്നു. പലരും വോട്ട് ചെയ്യാൻ എത്തിയപ്പോൾ, വോട്ട് ചെയ്തതായി കണ്ടെത്തി. തൃശൂർ കൂർക്കഞ്ചേരിയിൽ മഷി പുരട്ടേണ്ട ഇടതു കൈയിലെ ചൂണ്ടുവിരലിൽ ശസ്ത്രക്രിയ ചെയ്ത പെണ്‍കുട്ടിക്ക് വോട്ടവകാശം നിഷേധിച്ച പ്രിസൈഡിംഗ് ഓഫീസറുടെ നിലപാട് ഏറെ പ്രതിഷേധത്തിന് ഇടയാക്കി.
വിവിപാറ്റ് പണിമുടക്കിയതും വോട്ടിംഗ് യന്ത്രങ്ങളുടെ വേഗക്കുറവും പലയിടത്തും വോട്ടെടുപ്പു തടസപ്പെടാനും കാലതാമസത്തിനും ഇടയാക്കിയതായി പരാതി ഉയർന്നു.
വൈകുന്നേരം ആറിന് വോട്ടെടുപ്പു സമയം അവസാനിക്കുന്പോഴും സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ചില ബൂത്തുകളിൽ 100- 150 വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് ടോക്കണ്‍ നൽകിയാണ് വോട്ട് ചെയ്യിച്ചത്. ഏഴു മണിയോടെയാണു മിക്കയിടത്തും വോട്ടിംഗ് നടപടി പൂർത്തിയാക്കാൻ കഴിഞ്ഞത്. അപൂർവം ചില ഇടങ്ങളിൽ വോട്ടെടുപ്പ് ഒൻപതുവരെ നീണ്ടതായാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉദ്യോഗസ്ഥർ പറയുന്നത്.
രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചതു മുതൽ അസാധാരണ തിരക്കായിരുന്നു വോട്ടെടുപ്പു കേന്ദ്രങ്ങളിൽ. ആദ്യ രണ്ടു മണിക്കൂറിൽ തന്നെ 16 ശതമാനത്തിലേറെ വോട്ട് രേഖപ്പെടുത്തി. പിന്നീടു വന്ന രണ്ടു മണിക്കൂറുകളിൽ ശരാശരി 13 ശതമാനം വീതം വോട്ട് പെട്ടിയിലായി. ഉച്ചയോടെ പകുതിയിലേറെ വോട്ടുകൾ പോൾ ചെയ്തു.